സിപിഎം സംസ്ഥാനസമിതിയിൽ ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ്; മകനെ സഹായിച്ചിട്ടില്ലെന്ന് കോടിയേരി!
തിരുവനന്തപുരം: ബിനോയിക്കെതിരായ പരാതിയിൽ ഒത്തു തീർപ്പിന് ശ്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി. വിനോദിനി മുംബൈയിൽ പോയത് നിജസ്ഥിതികൾ പരിശോധിക്കാനെന്നും അമ്മ എന്ന നിലയിൽ കാര്യങ്ങൾ മനസിലാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങൾ ബിനോയ് നിഷേധിച്ചതായും രേഖകൾ എല്ലാം വ്യാജമാണെന്ന് ബിനോയ് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
സത്യമെന്തെന്ന് കോടതി പരിശോധിക്കട്ടെയെന്നും കോടിയേരി പറഞ്ഞു. ആന്തൂരിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. നഗരസഭ അധ്യക്ഷയ്ക്ക് വീഴ്ചയില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന സമിതിക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റുകൾ തിരുത്തി സിപിഎം മുന്നോട്ട് പോകും. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനും കാര്യങ്ങൾ വിശദീകരിക്കാനും ജുലൈ 22 മുതൽ 28 വരെ നേതാക്കൾ ഗൃഹസന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സിഎംപി സിപിഎമ്മിൽ ലയിച്ചു. സിഎംപിക്കാരായ 3160 പേർക്ക് കൂടി അംഗത്വം നൽകുമെന്നും കോടി ബാലകൃഷ്ണൻ പറഞ്ഞു. അതാത് ഘടകത്തിൽ ഭാരവാഹിത്വം നൽകുമെന്നും സംസ്ഥാന കമ്മിറ്റിയിലും ചിലരെ ഉൾക്കൊള്ളിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടി അംഗത്വത്തിൽ വർധനഉണ്ടായെന്നും 25,695 പേർ പുതിയ അംഗങ്ങളായി ചേർന്നെന്നും കോടിയേരി പറഞ്ഞു.