നായനാരിന്റെ കാലത്തെ ഇന്ത്യയല്ല ഇത്; ലോകായുക്തയില്‍ പ്രതിപക്ഷത്തിന് കോടിയേരിയുടെ മറുപടി
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് വീണ്ടും സി പി ഐം എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ തുടര്‍ച്ചയായ നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14 ഭരണഘടനയുടെ അനുച്ഛേദം 164ന് അനുസൃതമല്ലെന്നാണ് എ ജി നല്‍കിയ നിയമോപദേശം. ഭരണഘടനാ സ്ഥാപനമായ ഗവര്‍ണറുടെ പ്രീതിക്ക് വിധേയമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരത്തിലിരിക്കുന്നത്. ഇതാണ് ഭരണഘടനയുടെ അനുച്ഛേദം 164 വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. ഈ ഇടത്തിലേക്ക് അര്‍ധ ജുഡീഷ്യല്‍ സംവിധാനമായ ലോകായുക്ത കടന്നുകയറുന്നതാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14 എന്നും ഇതിനെതിരായാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാലേഗാവിലെ 28 കൗണ്‍സിലര്‍മാരും എന്‍സിപിയില്‍, മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്, മറുപടി ഇങ്ങനെ
മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാര്‍ശപ്രകാരം ഗവര്‍ണറാണ്. നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ മുന്നണിയോ കക്ഷിയോ നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ നിയമിക്കുന്നതും ഗവര്‍ണറാണ്. ഭരണഘടനാ പ്രകാരമുള്ള ഈ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ് അര്‍ധ ജുഡീഷ്യല്‍ സംവിധാനമായ ലോകായുക്തയില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ അധികാരമെന്ന് കോടിയേരി ചൂണ്ടിക്കാട്ടുന്നു. 1999 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് ലോകായുക്ത നിയമം കൊണ്ടുവന്നതെന്നും എന്നാല്‍ അന്നത്തെ ഇന്ത്യയല്ല ഇപ്പോഴത്തേതെന്നും കോടിയേരി പറയുന്നു. ഭരണഘടനാ മൂല്യങ്ങളെയും വ്യവസ്ഥകളെയും കേന്ദ്രഭരണകക്ഷി നഗ്‌നമായി ലംഘിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
സദുദ്ദേശ്യത്തോടെ നായനാര്‍ ഭരണകാലത്ത് കൊണ്ടുവന്ന വ്യവസ്ഥയെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ടെന്നും കോടിയേരി വ്യക്തമാക്കി. ജനാധിപത്യത്തെ സംരക്ഷിച്ച് നിര്‍ത്തേണ്ട നാല് തൂണുകളിലേക്കും ആര്‍ എസ് എസ് കടന്നു കയറുന്നത് തടയാനാണ് നിര്‍ദിഷ്ട ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള നിയമം മാതൃകാപരമാണെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ് നേതൃത്വത്തോടും ഇവിടത്തെ കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെടാത്തതെന്നും കോടിയേരി ചോദിച്ചു.
നിയമസഭ സമ്മേളിക്കാത്ത അവസരത്തില്‍ മന്ത്രിസഭയ്ക്ക് ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തില്ല എന്ന വാദം തള്ളിക്കൊണ്ട് കോടിയേരി പറഞ്ഞു. ഇത് ബില്ലായി സഭയില്‍ വരുമ്പോള്‍ അതിന്‍മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് അഭിപ്രായം പറയാനുള്ള എല്ലാ അവസരവുമുണ്ടെന്നും പ്രതിപക്ഷ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴത്തെ ഭേദഗതി പ്രകാരം മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ മറ്റ് പൊതുപ്രവര്‍ത്തകര്‍ക്കോ ലോകായുക്തയുടെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്ന 'ഇമ്യൂണിറ്റി' ഒന്നും നല്‍കുന്നില്ലെന്നും മറിച്ച് ലോകായുക്തയുടെ പരിഗണനയ്‌ക്കെത്തുന്ന വിഷയങ്ങള്‍ വിപുലമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടൊപ്പം അധികാരത്തിലിരിക്കുമ്പോള്‍ ബി ജെ പിയു കോണ്‍ഗ്രസും പ്രതിസ്ഥാനത്ത് വന്ന അഴിമതിയെക്കുറിച്ചും കോടിയേരി കുറിച്ചു.
അധികാരമെന്നാല്‍ അഴിമതി നടത്താനുള്ള ചക്കരക്കുടമെന്ന് കരുതുന്ന കോണ്‍ഗ്രസും ബി ജെ പിയും യു ഡി എഫും ലോകായുക്താ വിഷയത്തില്‍ അഴിമതിവിരുദ്ധ വാചകമടി മത്സരം നടത്തുകയാണെന്നും കോടിയേരി പരിഹസിച്ചു. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ ശക്തമായ നിലപാടാണ് യു ഡി എഫും ബി ജെ പിയും സ്വീകരിച്ചത്. ഓര്‍ഡിനന്‍സിന് അനുമതി കൊടുക്കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യു ഡി എഫ് ഗവര്‍ണറെ കണ്ടിരുന്നു. ഇതോടൊപ്പം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരക്കിട്ട് ഓര്‍ഡിനന്‍സ് ഇറക്കിയത് ശരിയായില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സി പി ഐ എം മുഖപത്രമായ ദേശാഭിമാനിയിലെ കോടിയേരി ബാലകൃഷ്ണന്റെ ലേഖനം.
Recommended Video