യെദ്യൂരപ്പ സർക്കാരിന്റെ കൊള്ളരുതായ്‌മ, കുടപിടിച്ച് സിദ്ധരാമയ്യ, അമിത് ഷാ ഇടപെട്ടിട്ടും... കുറിപ്പ്!
കോഴിക്കോട്: അതിർത്തി മണ്ണിട്ട് അടച്ച കർണാടകത്തിന്റെ നിലപാടിന് സുപ്രീം കോടതിയിൽ തിരിച്ചടിയേറ്റിയിരിക്കുകയാണ്. അതിർത്തി തുറക്കണം എന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. അതിർത്തിയിൽ കർണാടക മണ്ണിട്ട് വഴി അടച്ചതോടെ കാസർകോടുളള രോഗികൾ ചികിത്സ കിട്ടാതെ മരിച്ചിരുന്നു.
കർണാടക സർക്കാർ കേരളത്തിന്റെ ആവശ്യത്തിന് ചെവികൊടുക്കാതെ വന്നപ്പോൾ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. വിഷയം തീർക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷായെ ചുമതലപ്പെടുത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
സമൂഹം ഒറ്റപ്പെടുത്തേണ്ടതുണ്ട്
'' കോവിഡ്-19ന്റെ വ്യാപനം ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. ഇതിനിടയിൽ ചിലർ ഒരുക്കിയ ‘പായിപ്പാട്ടെ വ്യാജ പ്രതിഷേധവും' തലശേരി ‐ മൈസൂർ പാതയിൽ മൺമതിൽ കെട്ടിയ കർണാടക സർക്കാർ നടപടിയും അത്യന്തം പ്രതിഷേധാർഹമാണ്. ഇത്തരം രീതികളെ കോവിഡ് വൈറസിനെ എന്നതുപോലെ സമൂഹം ഒറ്റപ്പെടുത്തേണ്ടതുണ്ട്. വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ' എന്ന വിഖ്യാത നോവലിൽ തയ്‌നാദിയർ എന്ന ഒരു ദുഷ്ട കഥാപാത്രമുണ്ട്.
കുത്തിത്തിരിപ്പുകളുണ്ടാക്കുന്നവർ
യുദ്ധഭൂമിയിൽ മുറിവേറ്റുകിടക്കുന്ന സേനാനായകരുടെയും ഭടന്മാരുടെയും ആർത്തനാദങ്ങൾക്കിടയിൽ, അവരുടെ കഴുത്തിലെ സ്വർണമാലയും കൈകളിലെ മോതിരവും ചെയിനും കവരാൻ കഴുത്തും കൈയും വിരലും വെട്ടുന്ന ക്രൂരതയുടെ പേരാണ് തയ്‌നാദിയർ. അതിന്റെ പുതിയ രൂപങ്ങളാണ് കൊറോണക്കാലത്ത് മേൽസൂചിപ്പിച്ച പ്രകാരം കുത്തിത്തിരിപ്പുകളുണ്ടാക്കുന്നവർ. കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് വർധിക്കുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള യജ്ഞത്തിൽ എല്ലാവരും യോജിപ്പോടെ മുന്നോട്ടുപോകുകയാണ് വേണ്ടത്.
ഏറ്റവും വിനാശകരമായ നിലപാട്
കേന്ദ്ര‐സംസ്ഥാന സർക്കാരുകളുടെയും ജനങ്ങളുടെയുമെല്ലാം യോജിപ്പ് ഇവിടെ പ്രധാനമാണ്. എന്നാൽ, ഏറ്റവും വിനാശകരമായ നിലപാട് കർണാടകത്തിൽ ബിജെപി നേതൃത്വത്തിലുള്ള യെദ്യൂരപ്പ സർക്കാർ കൈക്കൊണ്ടിരിക്കുകയാണ്. തലശേരി‐മൈസൂർ പാതയിലെ കർണാടക അതിർത്തി അടച്ചതിന് മതിയായ ഒരു ന്യായവുമില്ല. സമ്പർക്കവിലക്കിന് കേരളം എതിരല്ല. ഹോട്‌സ്‌പോട്ടായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കാസർകോടുള്ള ആളുകൾ അവിടംവിട്ട് കർണാടകത്തിൽ പോയി താമസിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല.
പ്രധാനമന്ത്രിയുമായി സംസാരിച്ചു
അത്യാവശ്യ ചികിത്സാ യാത്രയും ചരക്കു നീക്കവും വിലക്കാൻ പാടില്ല. അതുകൊണ്ടാണ് റോഡിൽ കെട്ടിയുയർത്തിയ മൺമതിൽ നീക്കംചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. കർണാടക സർക്കാർ കേരളത്തിന്റെ ആവശ്യത്തിന് ചെവികൊടുക്കാതെ വന്നപ്പോൾ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിച്ചു. വിഷയം തീർക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷായെ ചുമതലപ്പെടുത്തിയെങ്കിലും അതിർത്തിയിൽ മണ്ണിട്ട് പാതയടച്ച കർണാടകത്തിന്റെ നിയമവിരുദ്ധപ്രവൃത്തിക്ക് അന്ത്യമായില്ല.
ഒരു സമുദായമോ സൃഷ്ടിക്കുന്നതല്ല
വിഷയം ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വരികയും മനുഷ്യത്വരഹിതമാണ് കർണാടക സമീപനമെന്ന് കോടതി പരാമർശിക്കുകയും പാത തുറന്നുകൊടുക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് നിർദേശിക്കുകയും ചെയ്‌തിട്ടുണ്ട്. ഇവിടെ എല്ലാവരും ഓർക്കേണ്ട കാര്യം കോവിഡ്-19 എന്നത് ഏതെങ്കിലും ഒരു സംസ്ഥാനമോ ഒരു വിഭാഗം ആളുകളോ ഒരു സമുദായമോ സൃഷ്ടിക്കുന്നതല്ല എന്നതാണ്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ താരതമ്യേന വർധനയുള്ള ഒരു ജില്ലയാണ് കാസർകോട്. അവിടെയടക്കം സമൂഹവ്യാപനം ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
Recommended Video
കുടപിടിക്കുകയാണ് കോൺഗ്രസ്
ഇതൊന്നും പരിഗണിക്കാതെയാണ് കേരള‐കർണാടക പാത മണ്ണിട്ടടച്ച നടപടി കർണാടകത്തിൽ നിന്നുണ്ടായത്. യെദ്യൂരപ്പ സർക്കാരിന്റെ ഈ കൊള്ളരുതായ്‌മയ്‌ക്ക് കുടപിടിക്കുകയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവായ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ചെയ്‌തിരിക്കുന്നത്. ഇതിനോട് പ്രതികരിക്കാനുള്ള ശേഷി കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഇല്ലാതെയും പോയി. ഇതൊക്കെയാണ് സ്ഥിതിയെങ്കിലും കർണാടകത്തിലെയും കേരളത്തിലെയും ജനങ്ങൾ തമ്മിൽ ഉറച്ച സ്‌നേഹബന്ധം ദൃഢമായി തുടരണം. അതിനുള്ള ജാഗ്രത ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും കാട്ടണം''.