മാധ്യമ പ്രവര്‍ത്തകരോട് സൗഹൃദപരമായ ഇടപെടലുകളാണ് വേണ്ടത്; നിലപാടറിയിച്ച് കോടിയേരി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് അടക്കം ഉള്ള വിഷയങ്ങളിലാണ് കോടിയേരി നിലപാട് അറിയിച്ചത്.
പിഎം മനോജ് മാധ്യമ പ്രവര്‍ത്തകനാണ്. അദ്ദേഹം ഇത്തരമൊരു പോസ്റ്റ് ഇട്ടോയെന്ന് പരിശോധിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കം അടക്കം എല്ലാവരും സ്വയം നിയന്ത്രണത്തിന് തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയുടേത് അടക്കമുള്ള എല്ലാ മന്ത്രിമാരുടേയും ഓഫീസ് മാധ്യമങ്ങളോട് നന്നായി പെരുമാറണമെന്നും കോടിയേരി വ്യക്തമാക്കി. മന്ത്രിമാരുടെ ഓഫീസില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരോട് സൗഹൃദപരമായ ഇടപെടലുകളാണ് വേണ്ടത്. ഇത് സംബന്ധിച്ച് പാര്‍ട്ടി പൊതു നിര്‍ദേശം നല്‍കുമെന്നും കോടിയേരി അറിയിച്ചു.
പാര്‍ട്ടി അംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ മാന്യമായി ഇടപെടണം. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഡിജിപി ഉത്തരവിട്ടിരിക്കുകയാണ്. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, പൊലീസ് സൈബര്‍ ഡോം, എന്നിവരാണ് അന്വേഷിക്കുന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ തന്റെ പ്രസ് സെക്രട്ടറി അടക്കമുള്ളവര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ അധിക്ഷേപമാണോ സംവാദമാണോയെന്ന കാര്യം പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
'മാധ്യമങ്ങള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ട്. ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിചമച്ചുണ്ടാക്കുന്നതാണ് സൈബര്‍ ആക്രമണങ്ങള്‍. സംവാദം മറ്റൊന്നാണ്. വസ്തുകളെ ആ രീതിയില്‍ തന്നെ കാണേണ്ടതുണ്ട്. നിലവാരം ഇല്ലാതെ തന്നെ എനിക്കെതിരെ പലതവണ ആക്ഷേപം വന്നിട്ടുണ്ട്. എന്തിരുന്നാലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം അന്വേഷിക്കും.' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഇസ്രായേൽ-യുഎഇ കരാർ; വിജയച്ചിരിയില്‍ യുഎഇക്കും ഇസ്രായേലിനുമൊപ്പം ഡൊണാൾഡ് ട്രംപും
'യുഎഇ പലസ്തീനെ ചതിക്കുകയായിരുന്നു, ചരിത്രം നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയില്ല'; ആഞ്ഞടിച്ച് തുര്‍ക്കി
സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്; രോഗം സ്ഥിരീകരിച്ചത് 1569 പേര്‍ക്ക്, 10 മരണം