സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കോടിയേരി ബാലകൃഷ്ണൻ, പകരം എ വിജയരാഘവൻ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എ വിജയരാഘവനാണ് പകരം ചുമതല. ആരോഗ്യ കാരണങ്ങൾ ആണ് സ്ഥാനം ഒഴിയുന്നതിനുളള ഔദ്യോഗിക വിശദീകരണമായി പറയുന്നത്. 'സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി സ.കോടിയേരി ബാലകൃഷ്‌ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ.വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്' എന്നാണ് സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
Recommended Video
തുടർ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ കോടിയേരി ബാലകൃഷ്ണൻ അവധിക്ക് ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അവധി അനുവദിച്ചു. എന്നാൽ എത്ര കാലത്തേക്കാണ് അവധി എന്നത് വ്യക്തമല്ല. കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് പകരം ചുമതലയിലേക്ക് എ വിജയരാഘവനെ നിർദേശിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എംവി ഗോവിന്ദനേയും പകരം ചുമതലയിലേക്ക് പരിഗണിച്ചിരുന്നു. ദേശീയ നേതൃത്വത്തിന്റെ താൽപര്യം വിജയരാഘവന് ഒപ്പമായിരുന്നു എന്നാണ് സൂചന.

തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ട് മുൻപിൽ നിൽക്കേയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ഒഴിഞ്ഞിരിക്കുന്നത്. ഇത് താൽക്കാലികമായ മാറ്റം മാത്രമാണെന്നും കോടിയേരി മടങ്ങി എത്തും എന്നുമാണ് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. രണ്ട് നിർണായക തിരഞ്ഞെടുപ്പുകൾക്ക് തൊട്ട് മുൻപായിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. ആരോഗ്യകാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത് എങ്കിലും ബിനീഷ് കോടിയേരി വിഷയത്തിൽ പാർട്ടിയിൽ ഒറ്റപ്പെട്ടതാണ് നിലവിലെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി ബെംഗളുരൂ മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുകയാണ്.
ബിനീഷ് വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ രാജി വെയ്ക്കേണ്ടതില്ലെന്നാണ് നേരത്തെ പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്. മകന്റെ കുറ്റകൃത്യങ്ങൾക്ക് പാർട്ടി സെക്രട്ടറിയായ അച്ഛന് ഉത്തരവാദിത്തം ഇല്ലെന്നും സിപിഎം വാദിച്ചു. പ്രതിപക്ഷം കോടിയേരിയുടെ രാജി ആവശ്യം ശക്തമാക്കിയപ്പോൾ അതിന്റെ ആവശ്യം ഇല്ലെന്ന നിലപാടിലായിരുന്നു സിപിഎം സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും. എന്നാൽ രണ്ട് നിർണായക തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്ന പാർട്ടിയും സർക്കാരും ബിനീഷ് വിഷയത്തിന് മേലുളള തിരിച്ചടി ഒഴിവാക്കാനാഗ്രഹിക്കുന്നു. കോടിയേരിയുടെ പിന്മാറ്റം സംബന്ധിച്ച് സിപിഎമ്മിന്റെ അവൈലബിൾ പിബി ചർച്ച ചെയ്തിരുന്നു. ഒഴിയേണ്ടതില്ലെന്ന നിർദേശമാണ് പ്രകാശ് കാരാട്ട് മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ കോടിയേരി തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.












Click it and Unblock the Notifications