കോടിയേരി ബാലകൃഷ്ണൻ അവധി നീട്ടുന്നു, സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദീർഘ നാളത്തെ അവധിയിലേക്ക്. ചികിത്സയുടെ ഭാഗമായാണ് കോടിയേരി അവധി നീട്ടുന്നത്. ആറ് മാസത്തേയ്ക്കാണ് അവധിയെടുക്കുന്നത് എന്നാണ് വിവരം. ഇതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയായി മറ്റൊരാളെ നിയമിക്കും. എംവി ഗോവിന്ദന് പകരം ചുമതല നൽകാനാണ് സാധ്യതയെന്നാണ് സൂചനകൾ.
പി ചിദംബരം ജയിൽ മോചിതനായി, 106 ദിവസങ്ങൾക്ക് ശേഷം ജാമ്യം, നാളെ പാർലമെൻറിലെത്തും
അനാരോഗ്യത്തെ തുടർന്ന് ഒന്നരമാസമായി കോടിയേരി സജീവ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സെൻററിന്റെ നേതൃത്വത്തിലായിരുന്നു പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന് ശേഷമായിരുന്നു കോടിയേരി അവധിയിൽ പ്രവേശിച്ചത്. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരിക്കുകയാണ് അദ്ദേഹം. ഇനിയും ചികിത്സ തുടരേണ്ടതിനാലാണ് കോടിയേരി വീണ്ടും അവധി നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.
കോടിയേരിയുടെ അപേക്ഷയിൽ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് അന്തിമ തീരുമാനം എടുക്കും. എംവി ഗോവിന്ദന് പുറമെ ഇ പി ജയരാജൻ, എംഎ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരും സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. ഇ പി ജയരാജൻ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുകയാണെങ്കിൽ മന്ത്രിസഭാ പുന: സംഘടനയുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ പര്യടനം പൂർത്തിയാക്കി വ്യാഴാഴ്ച മടങ്ങിയെത്തുന്നുണ്ട്. ഇതിന് ശേഷമാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുക.
ഒക്ടോബർ 28-ാം തീയതിയാണ് കോടിയേരി ചികിത്സയ്ക്കായി ഹൂസ്റ്റണിലേക്ക് പോയത്. ഭാര്യ വിനോദിനിയും അദ്ദേഹത്തിനൊപ്പം ഉണ്ട്. രണ്ടാഴ്ചത്തേയ്ക്ക് മാത്രമായിരുന്നു അന്ന് അവധിയെടുത്തത്. ഇതിനാൽ മറ്റാർക്കും പകരം ചുമതല നൽകിയിരുന്നില്ല.