കള്ളം പറഞ്ഞത് ബിനോയ് മാത്രമല്ല, കോടിയേരിയും? മധ്യസ്ഥ ചർച്ചകൾ കോടിയേരി അറിഞ്ഞു, അഭിഭാഷകൻ സംസാരിച്ചു
മുംബൈ/തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയെ മുംബൈ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഈ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയില്‍ ഇടപെട്ട അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.
അവനവന്‍ കുരുക്കിയ കുരുക്കില്‍ ബിനോയ് കോടിയേരി... യുവതിയ്ക്ക് നല്‍കിയത് ലക്ഷങ്ങള്‍, തെളിവുകള്‍
ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയും ബിനോയുടെ പിതാവും ആയ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഇതിനെ തള്ളുന്നതാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.
യുവതിയുമായുള്ള മധ്യസ്ഥ ചര്‍ച്ചയെ കുറിച്ച് കോടിയേരി ബാലകൃഷ്ണന് അറിവുണ്ടായിരുന്നു എന്നാണ് അഭിഷകനായ കെപി ശ്രീജിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ കോടിയേരിയുമായി ഈ വിഷയം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി.
ആദ്യം വക്കീല്‍ നോട്ടീസ്
കുഞ്ഞിനും തനിക്കും ജീവിക്കുന്നതിനായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് യുവതി ബിനോയ് കോടിയേരിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു ഇത്തരം ഒരു നോട്ടീസ് അയച്ചത്. ഇതേ തുടര്‍ന്നാണ് ബിനോയ് ബ്ലാക്ക് മെയിലിങ് ആരോപിച്ച് കണ്ണൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
മധ്യസ്ഥ ചര്‍ച്ച ഏപ്രില്‍ മാസത്തില്‍
ഇക്കാര്യത്തില്‍ അഭിഭാഷകനായ ശ്രീജിത്തിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുന്നത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്. മുംബൈയില്‍ ശ്രീജിത്തിന്റെ ഓഫീസില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍. ഏപ്രില്‍ 18 ന് ബിനോയുടെ അമ്മ വിനോദിനിയും പിന്നീട് ഏപ്രില്‍ 29 ന് ബിനോയ് നേരിട്ടും ചര്‍ച്ചയ്‌ക്കെത്തി എന്നാണ് ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍.
കോടിയേരി മകനെ വിശ്വസിച്ചു
ഈ ചര്‍ച്ചകള്‍ക്ക് ശേഷം താന്‍ കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി എന്നാണ് അഭിഭാഷകനായ ശ്രീജിത്ത് പറയുന്നത്. എന്നാല്‍ ബ്ലാക്ക് മെയിലിങ് ആണെന്ന ബിനോയുടെ വാദം കോടിയേരിയും വിശ്വസിച്ചിരുന്നു എന്നാണ് ശ്രീജിത്ത് പറയുന്നത്. ഇതോടെ കേസിനെ പറ്റി തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്ന കോടിയേരിയുടെ വാദമാണ് പൊളിയുന്നത്.
ആരെങ്കിലും ചോദിച്ചാല്‍ പണം കൊടുക്കില്ല
മുംബൈയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിനോദിനിയ്ക്ക് ഹിന്ദി അറിയാത്തതിനാല്‍ യുവതിയുമായി സംസാരിക്കാന്‍ ആയില്ല എന്നും ശ്രീജിത്ത് പറയുന്നുണ്ട്. ആരെങ്കിലും ചോദിച്ചാല്‍ പണം കൊടുക്കാന്‍ ആവില്ലെന്ന നിലപാടാണ് വിനോദിനി സ്വീകരിച്ചത് എന്നും പറയുന്നുണ്ട്. സംഭവം ബ്ലാക്ക് മെയിലിങ് ആണെന്നാണ് വിനോദിനിയും വിശ്വസിച്ചിരുന്നത്.
ബിനോയ് പറഞ്ഞത്
വിനോദിനി മുംബൈയില്‍ എത്തിയതിന് പിറകേ ആയിരുന്നു ബിനോയ് നേരിട്ട് ചര്‍ച്ചയ്‌ക്കെത്തുന്നത്. ഇപ്പോള്‍ പണം നല്‍കിയാല്‍ പിന്നേയും അവര്‍ ഇത് ആവര്‍ത്തിക്കില്ലേ എന്നായിരുന്നത്രെ ബിനോയ് ചോദിച്ചത്. കുട്ടി തന്റേതല്ലെന്ന് ബിനോയ് ആവര്‍ത്തിക്കുകയും ചെയ്തു എന്നാണ് അഭിഭാഷകന്‍ പറയുന്നത്.
അച്ഛന്‍ ഇടപെടേണ്ട
കേസ് ആയാല്‍ അത് താന്‍ സ്വയം നോക്കിക്കോളാം എന്നും അച്ഛന്‍ ഇതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും ബിനോയ് പറഞ്ഞതായും അഭിഭാഷകന്‍ വെളിപ്പെടുത്തുന്നുണ്ട്. കുഞ്ഞ് തന്റേതല്ലെന്ന് ആവര്‍ത്തിച്ചെങ്കിലും ഡിഎന്‍എ ടെസ്റ്റ് എന്ന ആവശ്യം യുവതി ഉന്നയിച്ചതോടെ വൈകാരികമായാണ് ബിനോയ് പ്രതികരിച്ചത് എന്നും അഭിഭാഷകന്‍ പറയുന്നു.