'അസത്യം ആവർത്തിച്ച് പറഞ്ഞ് സത്യമാക്കുന്നു', മാധ്യമ നിലപാടുകൾക്കെതിരെ തുറന്നടിച്ച് കോടിയേരിയുടെ ലേഖനം
എം എം മണിയോടും മാധ്യമങ്ങള്‍ തെറ്റാണ് ചെയ്തത്.
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാര്‍ സത്യാനന്തരം എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ വന്ന ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.
പുതിയ ഒരു വാക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് കോടിയേരിയുടെ ലേഖനം തുടങ്ങുന്നത്. 'സത്യാനന്തരം', ഈ വര്‍ഷത്തെ വേര്‍ഡ് ഓഫ് ദി ഇയര്‍ ആയി ഓക്‌സ്ഫര്‍ഡ് ഡിക്ഷണി തെരഞ്ഞെടുത്ത വാക്കാണ് ഇത്. സത്യത്തെ അസത്യമായും, അസത്യത്തെ സത്യമായും പ്രചരിപ്പിയ്ക്കുന്ന രാഷ്ട്രീയ അവസ്ഥയാണിത് (പോസ്റ്റ് ട്രൂത്ത്).
ഓരോ വകുപ്പിലെ മന്ത്രിയ്ക്കും ഇഷ്ടം പോലെ പ്രവര്‍ത്തിയ്ക്കാം എന്ന അവസ്ഥ യുഡിഎഫ് മന്ത്രി സഭയില്‍ ആണ് ഉണ്ടായിരുന്നത്. അത് പോലെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ പ്രതീക്ഷിയ്ക്കരുത്. മുഖ്യമന്ത്രിയ്ക്ക് നേരെ ആരും വാളെടുക്കുന്ന അവസ്ഥ എല്‍ഡിഎഫില്‍ ഉണ്ടാവില്ല.
മൂന്നാറിലെ സംഭവങ്ങള്‍ വാസ്തവ വിരുദ്ധമായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തുന്നു. പോസ്റ്റ് ട്രൂത്ത് എന്നതാണ് ഇവിടെ സംഭവിച്ചരിയ്ക്കുന്നത്. അസത്യം ആവര്‍ത്തിച്ച് പറഞ്ഞ് സത്യമാക്കാനുള്ള ശ്രമം. വര്‍ഗീയതയും സിപിഎം വിരുദ്ധതയും പ്രചരിപ്പിയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഏപ്രില്‍ 20ന് റവന്യൂ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കുരിഇശ് പൊളിച്ച മാറ്റിയ നടപടി ശരിയായില്ല. മുഖ്യമന്ത്രി ഇതിനെയാണ് വിമര്‍ശിച്ചത്. ഇത്തരം നടപടികള്‍ സര്‍ക്കാരിന് എതിരെ വര്‍ഗ്ഗീയ വേര്‍തിരിവ് ഉണ്ടാക്കാന്‍ മാത്രമേ സഹായിയ്ക്കൂ.
എം എം മണിയോടും മാധ്യമങ്ങള്‍ തെറ്റാണ് ചെയ്തത്. ഇടുക്കിയെ കുറിച്ച് നല്ല ബോധ്യമുള്ള അദ്ദേഹത്തിന്റെ പ്രസംഗം തെറ്റായ രീതിയില്‍ കാണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിയ്ക്കുകയാണ് ചെയ്തതെന്ന് കോടിയേരി ലേഖനത്തില്‍ പറയുന്നു.
ഭൂമിയുടെ, ഭൂവിഭവങ്ങളും സംരക്ഷിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും കോടിയേരി.