മുകേഷും ഗണേഷും പാർട്ടി അംഗങ്ങളല്ല; വിശദീകരണം ചോദിക്കേണ്ട ആവശ്യമില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നിലപാട് തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഘടനയിൽ അംഗങ്ങളായ എംഎൽഎമാർ സിപിഎം അംഗങ്ങളല്ല അതിനാൽ അവരുടെ വിശദീകരണം തേടേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.
ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനെ വളച്ചൊടിക്കേണ്ട ആവശ്യമില്ലെന്നും കോടിയേരി പ്രതികരിച്ചു.
വിശദീകരണം വേണ്ട
താരസംഘടനയിലെ അംഗങ്ങളായ ഗണേഷ് കുമാറും, മുകേഷും സിപിഎം അംഗങ്ങളല്ലെന്നും പാർട്ടി അംഗങ്ങളല്ലാത്തവരോട് വിശദീകരണം തേടേണ്ടെന്നുമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ദിലീപിനെ പുറത്താക്കിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇടത് എംഎൽഎമാരായ ഗണേഷ് കുമാറിനും മുകേഷിനുമെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയർന്ന് വന്നത്. എന്നാൽ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്താൻ എംഎൽഎമാർ തയാറായിട്ടില്ല. ഇവർക്കെതിരെ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ വിലയിരുത്തൽ.
പ്രതിക്കൂട്ടിൽ
ഇടത് പക്ഷത്തിന്റെ മൂന്ന് ജനപ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നത് എൽഡിഎഫിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട് പ്രതികരിക്കേണ്ടതെന്ന് ഇന്നലെ കോടിയേരി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ പ്രതിരോധത്തിലാകാതിരിക്കാൻ ജനപത്രിനിധികളെ കൊണ്ട് തന്നെ സമ്മര്‍ദം ചെലുത്തിയതന്റെ ഫലമാണ് അമ്മയിലേക്കില്ലെന്ന കത്ത് കൊടുക്കാൻ ദിലീപ് തയാറായതിന് പിന്നിലെന്നും സൂചനയുണ്ട്.
മോഹൻ ലാലിനെ
അമ്മയുടെ തീരുമാനത്തിന്റെ പേരിൽ മോഹൻ ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന നടപടി തെറ്റാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ ഇതുവരെ വിശദീകരണം നൽകാത്ത അമ്മ പ്രസിഡന്റ്കൂടിയായ മോഹൻ ലാലിനെതിരെ വൻ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. യൂത്ത് കോൺഗ്രസ് കൊച്ചിയിലെ മോഹൻ ലാലിന്റെ വസതിയിലേക്ക് മാർച്ച് നടത്തുകയും മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മോഹൻ ലാലിനെതിരായ ആക്രമണങ്ങൾ അപലപനീയമാണെന്ന് കോടിയേരി പ്രതികരിച്ചത്.
തെറ്റായിപ്പോയി
നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതൻ ആയപ്പോൾ പുറത്താക്കപ്പെട്ട ദിലീപിനെ ആ സാഹചര്യത്തിൽ യാതൊരു മാറ്റവും വരാതെ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്ന് ഇന്നലെ കോടിയേരി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന് കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന് ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനമെന്നും കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു.