കോൺഗ്രസിന്റെ ശ്രമം സോളാർ കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ;തോമസ് ചാണ്ടി വിഷയത്തിൽ നിയമം പരിശോധിച്ച് നടപടി
തിരുവനന്തപുരം: ആര് നിയമം ലംഘിച്ചാലും അത് ശരിയാണെങ്കില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് തോമസ് ചാണ്ടി വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമപരമായി പരിശോധിച്ച് നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. ആ നിയമോപദേശം പരിശോധിച്ച് വരികയാണ്. വിഷയത്തില്‍ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. സംഭവം പരിശോധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. എല്‍ഡിഎഫിന്റെ തീരുമാനപ്രകാരം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി എന്ത് തീരുമാനമെടുത്താലും അത് എല്ലാവരും അംഗീകരിക്കേണ്ടി വരും. എന്‍സിപിക്കും അത് ബാധകമാണെന്നും കോടിയേരി പറഞ്ഞു.
തോമസ് ചാണ്ടി മന്ത്രിസഭയിലെ 'വിഴുപ്പ്'... ചുമന്നല്ലെ പറ്റൂ എന്ന് ജി സുധാകരൻ, ഇത് ബൂർഷ്വാ രാഷ്ട്രീയം!
അതേസമയം തെറ്റ് ചെയ്യാത്തവരെ ക്രൂശിക്കാനും ഞങ്ങൾ ഒരുക്കമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ തുറന്നടിച്ചു. ആരാണ് ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്‌തത് എന്ന് ഉമ്മന്‍ചാണ്ടിയോട് ചോദിക്കാനുള്ള ധൈര്യം സുധീരനില്ല. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് നേരെ വരുന്നത്. സോളാര്‍ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിക്കുക എന്ന അജണ്ടയാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. "വിഴുപ്പ് ചുമന്നല്ലേ പറ്റൂ... അലക്കുന്നത് വരെ!" എന്ന ജി സുധാകരന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് കോടിയേരിയും തെറ്റ് ചെയ്തതായി തെളിഞ്ഞാൽ നടപടി എടുക്കുമെന്ന രീതിയിൽ പ്രസ്താവന നടത്തിയിരിക്കുന്നത്. ഭൂമി കൈയ്യേറ്റ കേസിൽ തോമസ് ചാണ്ടിയെ സംരക്ഷിക്കാനാണ് സിപിഎമ്മും സർക്കാരും ആദ്യം മുതിർന്നത്. എന്നാൽ പിന്നീട് മന്ത്രിമാർ തന്നെ തോമസ് ചാണ്ടി രാജിവെക്കാത്തതിൽ എതിർപ്പു പ്രകടിപ്പിക്കാൻ തുടങ്ങുകയായിരുന്നു.
എൻസിപിയിലും ഭിന്നത
തോമസ് ചാണ്ടി രാജിവെക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു എൻസിപി. എൽഡിഎഫ് നേതൃത്വ യോഗത്തിൽ തോമസ് ചാണ്ടി രാജിവെക്കണമെന്ന് സിപിഐയും സിപിഎമ്മും ശക്തമായി വാദിച്ചപ്പോൾ രാജിവെക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു എൻസിപി നേതൃത്വം. എന്നാൽ പിന്നീട് ചാണ്ടി വിഷയത്തിൽ എൻസിപിയിലും ഭിന്നത തുടരുകയാണ്. ചാണ്ടി രാജിവെയ്ക്കണമെന്ന് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
രാജിവെക്കണമെന്ന് എൻസിപി നേതാക്കളും
യോഗത്തില്‍ മന്ത്രി രാജിവെയ്ക്കണമെന്ന് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടുവെന്നാണ് വിവരം. മുന്നണി മര്യാദ പാലിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങുന്നത് പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ചാണ്ടി രാജിവെയ്ക്കണമെന്ന് നേതാക്കള്‍ എക്‌സിക്യൂട്ടീവ് യോഗത്തിലും ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. അതേസമയം തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നട്തതിയിരിക്കുന്നത്. സ്വന്തം സർക്കാരിനെതിരെ ഒരു മന്ത്രി കേസ് കൊടുക്കുന്നത് ഇതാദ്യമായാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണ് ഇതെന്നും കോടതി അഭിപ്രായപ്പെടുകയായിരുന്നു. തോമസ് ചാണ്ടി ഹർജി നൽകിയത് ശരിയായ രീതി അല്ലെന്ന് സർക്കാർ സർക്കാർ അഭിബാഷകൻ കോടതിയിൽ നിലപാടെടുക്കുകയും ചെയ്തു.
ഹർജി അപക്വം
കായല്‍ കയ്യേറ്റത്തില്‍ കലക്ടര്‍ക്കെതിരായ ഹര്‍ജി പരിഗണിക്കവെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ മന്ത്രി തോമസ് ചാണ്ടിയെ തുണച്ചെങ്കിലും പിന്നീട് നിലപാട് മാറ്റേണ്ടിവന്നു. തോമസ് ചാണ്ടിയുടെ ഹർജി സർക്കാരിന് എതിരാണെന്ന കോടതി വാദത്തിനിടെയായിരുന്നു സർക്കാർ മറുവാദം ഉന്നയിച്ചത്. വ്യക്തി എന്ന നിലയിലാണ് തോമസ് ചാണ്ടിയുടെ ഹർജിയെന്നും സ്റ്റേറ്റ് അറ്റോർണി ജനറൽ വ്യക്തമാക്കുകയായിരുന്നു. ഹൈക്കോടതി വിമര്‍ശനം ശക്തമാക്കിയയോടെ ഭിന്ന നിലപാടുമായി സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു. തോമസ് ചാണ്ടിയുടെ ഹർജി അപക്വമെന്നായിരുന്നു സർക്കാർ വാദം.
എൽഡിഎഫിൽ വൻ പ്രതിഷേധം
മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടെന്നും ഇല്ലെന്നും തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പിണറായി മന്ത്രിസഭയിലെ മൂന്നാമത്തെ വിക്കറ്റാണ് തെറിക്കുന്നത്. തോമസ് ചാണ്ടി രാജിവെച്ചാലും ഉടൻ എൻസിപിക്ക് ഒരു മന്ത്രിസ്ഥാനം നൽകാനുള്ള സാധ്യതയും ഇപ്പോവില്ലെന്നാണ് സൂചന. എകെ ശശീന്ദ്രന്റെ ഹണിട്രാപ്പ് കേസ് ഒത്തു തീർപ്പാക്കിയാലും മന്ത്രിസ്ഥാനം നൽകാൻ സാധ്യതയില്ല. സർക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിക്കെതിരെ എൽഡിഎഫിലും വൻ പ്രതിഷേധമാണ് നടക്കുന്നത്. നേരത്തെ തന്നെ സിപിഐ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് കൂട്ടാക്കാൻ തോമസ് ചാണ്ടി ശ്രമിച്ചതുമില്ല. അതുകൊണ്ട് തന്നെ പല ഭാഗത്തു നിന്നും തോമസ് ചാണ്ടിക്കെതിരെ പ്രതിഷേധം കടുക്കുകയാണ്.