ഷെമീന... നസീമയുടെ ചൂണ്ടയിലെ ഇര; നസീമ ഖത്തറിൽ അനാശ്യാസത്തിനും പിടിയിൽ... തേൻകെണിയുടെ കൂടുതൽ വിവരങ്ങൾ
കൊടുങ്ങല്ലൂര്‍: കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയറെ ഹണി ട്രാപ്പില്‍ പെടുത്തി മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ദമ്പതിമാര്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശിനി നസീമയും ഭര്‍ത്താവ് അക്ബര്‍ ഷായും ആണ് അറസ്റ്റിലായത്. ഗൂഡല്ലൂരില്‍ വച്ചാണ് ഇവരെ കൊടുങ്ങല്ലൂര്‍ പിടികൂടിയത്.
നസീമയുടെ സുഹൃത്തായ ഷെമീനയുടെ ഫോട്ടോ കാണിച്ച് പ്രലോഭിപ്പിച്ചാണ് കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയറെ ഇവര്‍ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ എത്തിച്ചത്. അവിടെ വച്ച് സദാചാര പോലീസുകാര്‍ എന്ന വ്യാജേന അക്ബറും സംഘവും യുവാവിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപ നല്‍കാം എന്ന ഉറപ്പിലാണ് ഇയാളെ വിട്ടയച്ചത്.
എന്നാല്‍ അവിടെ നിന്ന് രക്ഷപ്പെട്ട യുവാവ്, നേരെ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ഫ്‌ലാറ്റിലെ സംഭവത്തിന് ശേഷം തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരാതി.
വാട്‌സ് ആപ്പില്‍ പരിചയം
വാട്‌സ് ആപ്പ് വഴി ആയിരുന്നു കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയറും നസീമയും പരിചയപ്പെടുന്നത്. അതിനിടെ ആണ് വാട്‌സ് ആപ്പ് ഡിപിയില്‍ മറ്റൊരു യുവതിയുടെ കൂടി ചിത്രം ശ്രദ്ധയില്‍ പെട്ടത്. ആ യുവതിയെ പരിചയപ്പെടുത്താമോ എന്നായി എന്‍ജിനീയര്‍.
പണം കൊടുത്താല്‍
പതിനായിരം രൂപ നല്‍കിയാന്‍ പരിചയപ്പെടുത്തി നല്‍കാം എന്നായിരുന്നു നസീമ നല്‍കിയ വാഗ്ദാനം. ഷെമീനയുടെ ചിത്രം ആയിരുന്നു ഇത്. ഈ വാഗ്ദാനത്തില്‍ മയങ്ങിയാണ് എന്‍ജിനീയര്‍ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ എത്തിയത്.
തയ്യാറാക്കിയ തട്ടിപ്പ്
ഷെമീനയെ കാണിച്ച് എന്‍ജിനീയറില്‍ നിന്ന് പണം തട്ടാനുള്ള പദ്ധതിയായിരുന്നു ഇവര്‍ക്ക്. ഇത് ആദ്യമായിട്ടല്ല നസീമ, ഷെമീനയെ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഫ്‌ലാറ്റില്‍ എത്തിയ എന്‍ജിനീയറില്‍ നിന്ന് കൈവശം ഉണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു.
സിനിമയെ വെല്ലും അഭിനയം
ഫ്‌ലാറ്റില്‍ അക്ബര്‍ ഷായും സംഘവും ഇരച്ച് കയറിയപ്പോള്‍ നസീമയും ഷെമീനയും അവസരത്തിനൊത്ത് അഭിനയിക്കുകയും ചെയ്തു. എങ്ങനെയെങ്കിലും പണം കൊടുത്ത് രക്ഷപ്പെടണം എന്നായിരുന്നു ഉപദേശം. അല്ലെങ്കില്‍ അത് തങ്ങളേയും ബാധിക്കും എന്നും എന്‍ജിനീയറോട് ഇവര്‍ പറഞ്ഞിരുന്നു.
രക്ഷപ്പെടല്‍
എന്നാല്‍ സംഭവത്തിന് ശേഷം, അക്രമി സംഘത്തോടൊപ്പം നസീമ കാറില്‍ കയറി പോയതാണ് വഴിത്തിരിവായത്. ഇതോടെ എന്‍ജിനീയര്‍ക്ക് തട്ടിപ്പ് പിടികിട്ടി. ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
ചിത്രങ്ങളെടുത്തു
ഫ്‌ലാറ്റിലേക്ക് ഇരച്ചുകയറി അക്രമി സംഘം എന്‍ജിനീയറെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അതിന് ശേഷം, സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ചിത്രങ്ങളും വീഡിയോയും പകര്‍ത്തി. ഇത് പുറത്ത് വിടും എന്ന് പറഞ്ഞായിരുന്നു പണത്തിന് വേണ്ടി ഭീഷണിപ്പെടുത്തിയത്.
അനാശാസ്യത്തിന് പിടിയില്‍
നസീമ മുമ്പ് ഖത്തറില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ നിന്ന് അനാശാസ്യത്തിന് ഇവര്‍ പിടിയിലായിട്ടുണ്ട് എന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം. അന്ന് അക്ബര്‍ ആയിരുന്നത്രെ ഇവരെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സഹായിച്ചത്.
ബഹ്‌റൈനില്‍ വച്ച്
ഖത്തറില്‍ വിലക്ക് വീണതോടെ നസീമ ബഹ്‌റൈനിലേക്ക് പോയി. അവിടെവച്ചാണ് ഷെമീനയെ പരിചയപ്പെടുന്നത്. ഷെമീനയുടെ ചിത്രം ഉപയോഗിച്ച് നസീമ പലരില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.