'മീൻ വരഞ്ഞത് ശരിയാകാത്തതിന്, മരച്ചീനി വാങ്ങി കഴിച്ചതിന്, ഐശ്വര്യ നേരിട്ടത് ക്രൂര മർദ്ദനം'
കൊല്ലം: യുവ അഭിഭാഷക തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. ഇട്ടിവ തുടയന്നൂർ മംഗലത്ത് വീട്ടിൽ ഐശ്വര്യ ഉണ്ണിത്താന്റെ മരണത്തിലാണ് ഭർത്താവ് കണ്ണൻ നായർക്കെതിരെ കുടുംബം രംഗത്തെത്തിയത്. കൊടിയ മർദ്ദനമാണ് പലപ്പോഴും ഐശ്വര്യ നേരിട്ടതെന്നും കണ്ണന് പണത്തോട് ആർത്തിയാണെന്നും ഐശ്വര്യയുടെ സഹോദരൻ ആരോപിച്ചു. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കുന്നതിന് പോലും ഐശ്വര്യയ്ക്ക് വിലക്കുണ്ടായിരുന്നതായി സഹോദരൻ അതുൽ പറഞ്ഞു.
Recommended Video

ഇക്കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഭര്‍തൃഗൃഹമായ ചടയമംഗലം മേടയിൽ വീട്ടിലെ കിടപ്പുമുറിയില്‍ ഐശ്വര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൽ നിന്നുള്ള പീഡനത്തെ തുടർന്നാണ് ഐശ്വര്യയുടെ ആത്മഹത്യയെന്നും മരണത്തിൽ സംശയം ഉണ്ടെന്നും കാണിച്ച് അതുൽ ചടയമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണത്തിൽ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചെന്ന് വ്യക്തമാക്കുന്ന ഐശ്വര്യയുടെ ഡയറി കുറിപ്പ് പോലീസ് കണ്ടെത്തി. തുടർന്നാണ് കണ്ണൻ നായർക്കെതിരെ ഗാർഹിക പീഡിനം , ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തത്. എന്നാൽ സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

സഹോദരിയെ കണ്ണൻ നിസാര കാരണങ്ങൾക്ക് പോലും അതിക്രൂരമായി ആക്രമിച്ചിരുന്നതായി അതുൽ പറഞ്ഞു. റേഷൻകടയിൽ സാധനം വാങ്ങാനുള്ള സഞ്ചി കീറിയതിന്, മീൻ വരഞ്ഞത് ശരിയാകാത്തതിന്, നനഞ്ഞ തുണി കട്ടിലിൽ കിടന്നതിന്, ബന്ധുവീട്ടിൽ നിന്നും മരച്ചീനി വാങ്ങി കഴിച്ചതിന് ഉൾപ്പെടെ കണ്ണൻ ഐശ്വര്യയെ ഉപദ്രവിച്ചിരുന്നുവെന്ന് അതുൽ പറയുന്നു. എൽഎൽഎം കഴിഞ്ഞതാണ് ഐശ്വര്യ. ജോലിക്ക് പോകാൻ പോലും കണ്ണൻ അനുവദിച്ചിരുന്നില്ലത്രേ.

മൂന്ന് വർഷം മുൻപ് ഫേസ്ബുക്കിലൂടെയാണ് അതുലും ഐശ്വര്യയും പരിചയപ്പെട്ടത്. സ്ത്രീധനം ഉൾപ്പെടെ നൽകിയായിരുന്നു വിവാഹം. വിവാഹ ശേഷം പലപ്പോഴും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കണ്ണന്റെ മർദ്ദനം സഹിക്കവയ്യാതെ ഐശ്വര്യ പല തവണ ഭർതൃവീട് വിട്ട് സ്വന്തം വീട്ടിലെത്തിയിരുന്നു. ആറ് മാസത്തോളം ഐശ്വര്യ വീട്ടിൽ കഴിഞ്ഞു.

പിന്നീട് കൗൺസിലിംഗിന് ശേഷമാണ് രണ്ട് പേരും ഒരുമിച്ചത്. കുഞ്ഞുണ്ടായപ്പോൾ കണ്ണന്റെ സ്വഭാവത്തിന് മാറ്റം വരുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. കുട്ടിയുടെ ജൻമദിനാഘോഷത്തിന് എത്തിയപ്പോൾ ഫോട്ടോ എടുക്കാൻ പോലും കണ്ണൻ അനുവദിച്ചിരുന്നില്ലെന്നും അതുൽ ആരോപിച്ചു.












Click it and Unblock the Notifications