കൊല്ലം ബൈപ്പാസില്‍ രാഷ്ട്രീയം കളിച്ച് മോദി... കൊല്ലത്തെ എംഎല്‍എമാരില്ല; പക്ഷേ, നേമം എംഎൽഎ രാജഗോപാൽ
Recommended Video
കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനം വീണ്ടും വിവാദത്തിലേക്ക്. ഫെബ്രുവരി 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഉദ്ഘാടനത്തിന് താത്പര്യമുണ്ടെന്ന് പ്രധാനമന്ത്രി ഇങ്ങോട്ടറിയിച്ചതിനെ തുടര്‍ന്ന് ജനുവരി 15 ന് ചടങ്ങ് വയ്ക്കുകയായിരുന്നു.
ഉദ്ഘാടന ചടങ്ങില്‍ കൊല്ലത്ത് നിന്നുള്ള, ബൈപ്പാസ് കടന്നുപോകുന്ന മണ്ഡലങ്ങളിലെ എംഎല്‍എമാരെ ക്ഷണിച്ചില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഒഴിവാക്കിയ രണ്ട് പേരും ഇടതുപക്ഷ എംഎല്‍എമാര്‍ ആണ്.
ബൈപ്പാസ് കടന്നുപോകുന്ന മണ്ഡലങ്ങളാണ് ഇരവിപുരവും ചവറയും. ഇരവിപുരത്ത് സിപിഎമ്മുകാരനായ എം നൗഷാദ് ആണ് എംഎല്‍എ. ചവറയില്‍ സിഎംപിയുടെ വിജയന് പിള്ളയും. കൊല്ലം കോര്പ്പറേഷന് മേയറെ പോലും ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ക്ഷണിക്കപ്പെട്ടവരില്‍ ബിജെപി നേതാക്കള്‍ ഇഷ്ടം പോലെ ഉണ്ട്. നേമം എംഎല്‍എ ഒ രാജഗോപാലിന്റെ സാന്നിധ്യമാണ് ഇതില്‍ അത്ഭുതപ്പെടുത്തുന്നത്. കൊല്ലം ജില്ലയിലെ എംഎല്‍എ പോലും അല്ല ഒ രാജഗോപാല്‍. ബൈപ്പാസ് കടന്നുപോകുന്ന മണ്ഡലങ്ങളിലെ എംഎല്‍എമാരെ ഒഴിവാക്കി എങ്ങനെയാണ് ഒ രാജഗോപാലിനെ ക്ഷണിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്.
ബിജെപിയുടെ രാജ്യസഭ എംപിമാരായ സുരേഷ് ഗോപിയ്ക്കും വി മുരളീധരനും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ഉണ്ട്. കൊല്ലം എംഎല്‍എ മുകേഷ്, എംപി എന്‍കെ പ്രേമചന്ദ്രന്, രാജ്യസഭ എംപി കെ സോമപ്രദാസ് എന്നിവര്‍ക്കും ക്ഷണമുണ്ട്.
ഉദ്ഘാടന ചടങ്ങ് ബിജെപിയ്ക്ക് അട്ടിമറിയ്ക്കാന്‍ വഴി ഒരുക്കിയത് കൊല്ലം എംപിയായ എന്‍കെ പ്രേമചന്ദ്രന് ആണെന്നാണ് സിപിഎം ആക്ഷേപം. സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം നിശ്ചയിച്ചപ്പോള്‍ അത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തെഴുതിയത് എന്‍കെ പ്രേമചന്ദ്രന് ആയിരുന്നു.