മക്കളിറങ്ങിയിട്ടും കാര്യമുണ്ടായില്ല; 'കൊല്ല പരീക്ഷ'യിൽ തിളങ്ങാനാകാതെ കൃഷ്ണകുമാർ
ബി ജെ പിയുടെ അഞ്ചാം സ്ഥാനാർത്ഥി പട്ടികയിലായിരുന്നു നടൻ കൃഷ്ണകുമാർ കൊല്ലത്ത് സ്ഥാനാർത്ഥിയായി എത്തിയത്. നടനെന്ന നിലയിലുള്ള കൃഷ്ണകുമാറിന്റെ വ്യക്തിപ്രഭാവം വോട്ടാക്കി മാറ്റുകയായിരുന്നു ബി ജെ പിയുടെ ലക്ഷ്യം. ശക്തമായ പ്രചരണമായിരുന്നു മണ്ഡലത്തിൽ കൃഷ്ണകുമാർ കാഴ്ചവെച്ചത്. സിനിമാ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായ മക്കളടക്കം കൃഷ്ണകുമാറിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നു. കാടിളക്കിയുള്ള പ്രചരണത്തിനൊടുവിലും പക്ഷേ വലിയ മുന്നേറ്റങ്ങൾ ബിജെപിക്ക് സമ്മാനിക്കാൻ കൃഷ്ണകുമാറിന് സാധിച്ചില്ല.
2009ല്‍ വയക്കല്‍ മധുവായിരുന്നു കൊല്ലത്ത് ബി ജെ പി സ്ഥാനാർത്ഥി. അന്ന് 33,078 വോട്ടുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. 2014 ൽ പി എം വേലായുധൻ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ അദ്ദേഹം 58,671 വോട്ടുകള്‍ സ്വന്തമാക്കി. 2019ല്‍ വലിയതോതില്‍ ബിജെപിയുടെ വോട്ടുകള്‍ കൂടി. 1,03,339 വോട്ടുകളാണ് അഡ്വ കെ വി സാബു നേടിയത്. ഇത്തവണ കൃഷ്ണകുമാർ വോട്ട് ഇരട്ടിയാക്കുമെന്നായിരുന്നു ബി ജെ പിയുടെ പ്രതീക്ഷ.

വോട്ടെടുപ്പിന് പിന്നാലെ മൂന്നേകാൽ ലക്ഷം വോട്ട് വരെ കിട്ടും എന്നായിരുന്നു കൃഷ്ണകുമാർ അവകാശപ്പെട്ടത്. '9 ലക്ഷത്തിൽ താഴെ വോട്ടാണ് പോൾ ചെയ്തിരിക്കുന്നത്. എല്ലാ സ്ഥാനാർഥികളും മൂന്നര ലക്ഷം വോട്ടെങ്കിലും പ്രതീക്ഷിക്കും. അത് കിട്ടുന്നവർ ജയിക്കുകയും ചെയ്യും. നല്ല ഒരു സ്ഥാനാർഥിയില്ലാത്തത് കൊണ്ടും കാര്യമായ പ്രവർത്തനങ്ങൾ നടക്കാത്തതും കൊണ്ടും മണ്ഡലത്തിൽ കാര്യമായ വോട്ടിംഗ് ഇല്ലെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ രണ്ടേ മുക്കാൽ മുതൽ മൂന്നേ കാൽ ലക്ഷം വരെ വോട്ടുകൾ കിട്ടുമെന്നാണ് കണക്കുകൂട്ടൽ', എന്നായിരുന്നു കൃഷ്ണകുമാറിന്റെ വാക്കുകൾ. എന്നാൽ വോട്ടെണ്ണിയപ്പോൾ കൃഷ്മകുമാറിന് ലഭിച്ചത് 163210 ലക്ഷം വോട്ടുകളാണ്. അതായത് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 59,871 വോട്ടുകൾ.
2014 നിന്നും 2019 ൽ എത്തിയപ്പോൾ 74,668 വോട്ടുകൾ ആണ് അധികമായി കെവി സാബു നേടിയത്. കൃഷ്ണകുമാറിന് പക്ഷെ അത്തരമൊരു മുന്നേറ്റം അവകാശപ്പെടാൻ സാധിക്കില്ലെങ്കിലും വോട്ടുകൾ കുത്തനെ കുറച്ചില്ലെന്ന് ബി ജെ പിക്ക് ആശ്വസിക്കാം.
ജില്ലാ നേതൃത്വവുമായുള്ള തർക്കം തിരിച്ചടിയായി?
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ദിവസങ്ങളിൽ വലിയ രീതിയിൽ തിളങ്ങാൻ കൃഷ്ണകുമാറിന് സാധിച്ചിരുന്നു. കൊല്ലത്തെ ചന്ദനത്തോപ്പ് ഐടിഐയില്‍ എത്തിയപ്പോൾ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതടക്കമുള്ള വിഷയങ്ങൾ തനിക്ക് അനുകൂലമാക്കി മാറ്റാനും കൃഷ്ണകുമാറിനായി. എന്നാൽ പിന്നീട് ജില്ലാ നേതൃത്വവുമായുള്ള പ്രശ്നങ്ങൾ താരത്തിന് തിരിച്ചടിയായി എന്ന് വേണം വിലയിരുത്താൻ.
തനിക്ക് പ്രചാരണം നടത്താന്‍ ആവശ്യത്തിന് പോസ്റ്ററുകള്‍ പോലും ലഭിക്കുന്നില്ലെന്ന് കൃഷ്ണകുമാര്‍ പരസ്യമായി പറഞ്ഞിരുന്നു. അതേസമയം, കൃഷ്ണകുമാര്‍ ജില്ലാ കമ്മിറ്റിയെ വകവയ്ക്കാതെ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ജില്ലാ നേതൃത്വം തിരിച്ചടിച്ചത്. ഇതെല്ലാം വരും ദിവസങ്ങളിൽ ജില്ലാ ബിജെപിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കും.












Click it and Unblock the Notifications