കൊല്ലം ഫെബിന്‍ കൊലപാതകം: കൊലയ്ക്ക് പിന്നില്‍ വിവാഹം മുടങ്ങിയ പകയോ? കൂടുതല്‍ വിവരങ്ങള്‍ പുറത്ത്..
കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹം മുടങ്ങിയതിന്റെ പകയിലാണ് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഫെബിന്റെ സഹോദരിയുമായി തേജസിന്റെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് വൈരാഗ്യത്തിന് കാരണമെന്നുമാണ് സംശയിക്കുന്നത്. കൂടുതൽ അന്വേഷണത്തിൽ മാത്രമെ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.

തേജസ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഫെബിന്റെ സഹോദരിയും തേജസും സഹപാഠികളായിരുന്നു. ഇവരുടെ വിവാഹത്തിന് കുടുംബങ്ങൾ തമ്മിൽ ധാരണയായിരുന്നു. പിന്നീട് വിവാഹത്തിൽ നിന്ന് ഫെബിന്റെ കുടുംബം തേജസുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. വിവാഹം നടത്തണമെന്ന് പറഞ്ഞ് തേജസ് മകളെ നിരന്തരം ശല്യം ചെയ്തിരുന്നതായി ഫെബിന്റെ അമ്മ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സൗഹൃദം ഇല്ലാതായതും വിവാഹം മുടങ്ങിയതിലുമുള്ള വൈരാഗ്യം ആകാം തേജസിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. എന്നാൽ പോലീസ് ഇക്കാര്യം പൂർണമായും വിശ്വസിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിൽ മാത്രമെ കൊലപാതകം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഫെബിന്റെ അച്ഛൻ ജോർജ് ഗോമസ് കുത്തേറ്റ് ചികിത്സയിൽ തുടരുകയാണ്.
കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാം വർഷ ബി സി എ വിദ്യാർത്ഥിയായ ഫെബിൻ ജോർജാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6. 48 ഓടെയാണ് വെളുത്ത കാറിൽ ഫെബിന്റെ വീട്ടിൽ തേജസ് എത്തിയത്. കയ്യിൽ കത്തി കരുതിയിരുന്ന തേജസ് രണ്ട് കുപ്പി പെട്രോളും കയ്യിൽ കരുതിയിരുന്നതായാണ് റിപ്പോർട്ട്.
നെഞ്ചിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റ് ഫെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. തേജസ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആണോ എന്ന സംശയം ഉണ്ട്. ആക്രമണം തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും ഗുരുതര പരിക്ക് ഉണ്ട്. വാരിയെല്ലിനും കയ്ക്കും പരിക്കേറ്റു. പർദ്ദ പോലെ തോന്നുന്ന കറുത്ത വേഷം ധരിച്ചാണ് തേജസ് വീട്ടിലെത്തിയത്. കൊലപാതകത്തിന് ശേഷം തേജസ് ആത്മഹത്യ ചെയ്യുകയായിരുന്നു, ട്രെയിന് ചാടിയാണ് തേജസ് ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications