ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച് വീട്ടിലെത്തിച്ച ആളെ വെട്ടിക്കൊലപ്പെടുത്തി 20കാരൻ; സംഭവം കൊല്ലത്ത്
കൊല്ലം: മദ്യലഹരിയിൽ തീവണ്ടിപ്പാളത്തിൽ കിടന്നയാളിനെ രക്ഷിച്ച് വീട്ടിലെത്തിച്ച് മടങ്ങിയ യുവാവിനെ 20കാരൻ വെട്ടിക്കൊന്നു. കിടപ്രം വടക്ക് പുതുവയലിൽ ചെമ്മീൻ കർഷ തൊഴിലാളി സുരേഷ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പിൽ അമ്പാടിയെ കിഴക്കെ കല്ലട പോലീസും നാട്ടുകാരും ചേർന്ന് രാത്രി പതിനൊന്നരയോടെ പിടികൂടി. വെള്ളിയാഴ്ച രാത്രി ഏഴരയോടെ അമ്പാടിയുടെ വീടിന് സമീപത്ത് വെച്ചാണ് സുരേഷിന് വെട്ടേറ്റത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച വൈകീട്ട് പടിഞ്ഞാറെ കല്ലട കല്ലുംമൂട്ടിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ പ്രശ്നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാർ ഓടിച്ച് വിട്ടു.
തുടർന്ന് മദ്യലഹരിയിൽ സമീപത്തെ തീവണ്ടിപ്പാതയിലേക്ക് കയറി ആത്മഹത്യഭീഷണി മുഴക്കിയ പ്രതിയെ നാട്ടുകാർ താഴെയിറക്കി. കൂട്ടത്തിൽ ഉണ്ടായിരുന്ന സുരേഷ്, അമ്പാടിയെ വീട്ടിലെത്തിച്ച ശേഷം മടങ്ങി. വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്പാടി കൊടുവാളുമായി ഇറങ്ങിവന്ന് പിന്നിലൂടെ സുരേഷിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.
പഞ്ചായത്ത് അംഗവും നാട്ടുകാരും ചേർന്ന് സുരേഷിനെ ശാസ്താംകോട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല. ശാസ്താംകോട്ട ഡി വൈ എസ് പി, കിഴക്കേ കല്ലട എസ് എച്ച് ഒ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് എത്തി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സുധാകരനാണ് സുരേഷിന്റെ അച്ഛൻ, അമ്മ മണിയമ്മ












Click it and Unblock the Notifications