രഞ്ജിത്തിന്റെ കൊലപാതകം ഞെട്ടിക്കുന്നത്... വാരിയെല്ലുകള്‍ വരെ ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറി!!
കൊല്ലം: ഗുണ്ടാനേതാവിന്റെ ഭാര്യ സ്വന്തമാക്കിയതിന് രഞ്ജിത്ത് എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ക്രൂരമായ മര്‍ദനമാണ് മരിക്കുന്നതിന് മുമ്പ് രഞ്ജിത്തിന് ഏല്‍ക്കേണ്ടി വന്നതെന്നാണ് സൂചന. വാരിയെല്ലുകള്‍ പലതും തകര്‍ന്നുപോയിരുന്നു. പോലീസിനെ വരെ ഞെട്ടിച്ചിരിക്കുന്ന കൊലപാതകമാണിത്. പ്രളയത്തിന്റെ മറവിലായിരുന്നു. രഞ്ജിത്തിനെ ഇവര്‍ കൊലപ്പെടുത്തിയത്. രഞ്ജിത്തിന്റെ അമ്മ ട്രീസ നല്‍കിയ പരാതിയിലാണ് പോലീസ് ഇതിന്റെ ചുരുളഴിച്ചത്.
അതേസമയം മനോജ് എന്ന ഗുണ്ട ജയിലില്‍ നിന്നിറങ്ങിയത് മുതല്‍ രഞ്ജിത്ത് കൊല്ലാന്‍ അവസരം നോക്കിയിരിക്കുകയായിരുന്നു. മനോജിനെ ഭയന്ന് വീടിന് പുറത്ത് അധികം പോവാറില്ലായിരുന്നു രഞ്ജിത്ത്. പ്രാവിനെ വാങ്ങാനെന്ന വ്യാജേന രഞ്ജിത്തിന്റെ വീട്ടിലെത്തിയ മനോജിന്റെ സുഹൃത്തുക്കള്‍ തന്ത്രപൂര്‍വം ഇയാളെ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇതിന് ശേഷമാണ് ക്രൂരമായ മര്‍ദനവും കൊലപാതകവും നടന്നത്.
ഇവര്‍ മനുഷ്യരോ?
കേട്ടാല്‍ അറപ്പിക്കുന്ന രീതിയിലാണ് ഇവര്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പോസ്റ്റ്‌റിപ്പോര്‍ട്ടം റിപ്പോര്‍ട്ടില്‍ രഞ്ജിത്തിന് ക്രൂരമായ മര്‍ദനം നേരിടേണ്ടി വന്നെന്ന് ഉറപ്പിക്കുന്നു. ശക്തമായ ചവിട്ടേറ്റ് 24 വാരിയെല്ലുകളും ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ചുകയറിയിട്ടുണ്ട്. തൊണ്ടയിലെ അസ്ഥികള്‍ക്കും പൊട്ടലുണ്ട്. ശബ്ദം പുറത്തുവരാതിരിക്കാന്‍ ഇടിച്ചതോ കഴുത്തില്‍ കുത്തിപ്പിടിച്ചതോ കൊണ്ടാകാം ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം തലച്ചോറിനും ക്ഷതമേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തല്ലിച്ചതച്ചത് കാറില്‍ വച്ച്
തട്ടിക്കൊണ്ടുപോയ കാറില്‍ വച്ച് തന്നെയാണ് രഞ്ജിത്തിന്റെ തല്ലിച്ചതച്ചിരിക്കുന്നത്. കാറില്‍ നിന്ന് പുറത്തിറക്കാതെ സീറ്റില്‍ ഇരുത്തി വാരിയല്ലെിന് ചവിട്ടിയും ഇടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം കേസില്‍ ഇതുവരെ പിടിയിലാവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. മൂന്നിലധികം കൊലപാതക ശ്രമവും കൊള്ളയും ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയായ കാട്ടുണ്ണിയുടെ പക്കല്‍ കത്തിയുണ്ടായിരുന്നെങ്കില്‍ ഇതുപയോഗിച്ച് കുത്തിയിരുന്നില്ല. കത്തി തിരിച്ചുപിടിച്ച് ഇടിക്കുകയായിരുന്നു.
സംഭവം ഇങ്ങനെ...
രഞ്ജിത്തിനെ തട്ടിക്കൊണ്ടുപോയ ശേഷം ചാത്തന്നൂര്‍ ഭാഗത്തേക്കാണ് പോയത്. ഇതിനിടെ മനോജും വണ്ടിയില്‍ കയറി. അന്നുതന്നെ ചാത്തന്നൂര്‍ പോളച്ചിറ ഏലായ്ക്ക് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ചാണ് മര്‍ദിച്ച് കൊലപ്പെടുത്തിയത്. പിന്നീട് കുറ്റാലം വരെയെത്തിയെങ്കിലും റോഡ് തകരാറിലായത് കൊണ്ട് എംസി റോഡ് വഴി നാഗര്‍കോവിലിലെത്തി. പിന്നീട് തിരുനെല്‍വേലി റാഡിലേക്ക് എത്തി ക്വാറി മാലിന്യങ്ങള്‍ തള്ളുന്ന കുഴിയില്‍ മൃതദേഹം മറവു ചെയ്യുകയായിരുന്നു.
പ്രതികള്‍ ജയിലില്‍ വച്ച് പരിചയപ്പെട്ടവര്‍
ക്രിമിനല്‍ സ്വാഭവമുള്ളവരാണ് എല്ലാ പ്രതികളും. ലഹരി സംഘത്തിലും ഒട്ടേറെ ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടവരാണിവര്‍. പിടിയിലായ ഉണ്ണി എന്ന ബൈജുവും ഇനിയും അറസ്റ്റ് ചെയ്യാനുള്ള പാമ്പ് മനോജ്, കാട്ടുണ്ണി എന്ന ഉണ്ണി എന്നിവര്‍ നേരത്തെ പരിചയമുള്ളവരാണ്. ജയിലില്‍ കഴിഞ്ഞപ്പോഴാണ് ഇവര്‍ സുഹൃത്തുക്കളാവുന്നത്. മയ്യനാട്, കൈതപ്പുഴ ഭാഗങ്ങളില്‍ ലഹരി വില്‍പ്പന നടത്തിയാണ് ഇവര്‍ പണം കണ്ടെത്തിയിരുന്നത്. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളും ഇവര്‍ക്കുണ്ട്.
കൊലപ്പെട്ടതായി പ്രചാരണം
രഞ്ജിത്തിനെ കാണാതായതായി നാട്ടിലെങ്ങും വാര്‍ത്ത പരന്നിരുന്നു. അപ്പോള്‍ തന്നെ ഇയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് നാട്ടില്‍ പ്രചാരണമുണ്ടായിരുന്നു. രഞ്ജിത്തിന്റെ സുഹൃത്തുക്കള്‍ക്കും ഇതേ സംശയമുണ്ടായിരുന്നു. ഒന്നോ രണ്ടോ ദിവസത്തിലധികം രഞ്ജിത്ത് വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാറില്ല. അന്നേ മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സുഹൃത്തുക്കള്‍ക്ക് സംശയമുണ്ടായിരുന്നു. രഞ്ജിത്തിനെ കൊലപ്പെടുത്തുമെന്ന് മനോജ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. കൊലയെ പറ്റി രഞ്ജിത്തിന്റെ സഹോദരന്‍ മറ്റൊരു പ്രതിയായ വിനേഷിനെ കണ്ട് സംസാരിച്ചപ്പോള്‍ ഒരു മുടി പോലും പുറത്തുവരില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
കടുത്ത പക
ഭാര്യയെ സ്വന്തമാക്കിയതിന് കടുത്ത പകയുണ്ടായിരുന്നു മനോജിന്. രഞ്ജിത്തിനെ ഏങ്ങനെയെങ്കിലും വകവരുത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒന്‍പത് വര്‍ഷമായി ഈ പക ഇയാള്‍ മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്നു. തുടര്‍ന്നാണ് 15ന് കൃത്യം നടത്താന്‍ തീരുമാനിച്ചത്. പിന്നീട് മനോജ് തയ്യാറാക്കിയ തിരക്കഥയനുസരിച്ച് കൊലപാതകം നടത്തുകയായിരുന്നു. നേരത്തെ രഞ്ജിത്തിനെ കൊന്ന ശേഷം ഇത്തിക്കര ആറ്റില്‍ തള്ളിയെന്നായിരുന്നു കസ്റ്റഡിയിലുള്ള ഉണ്ണി പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇത് പൊളിയുകയായിരുന്നു.
വിജനമായ സ്ഥലങ്ങള്‍
കൊലപ്പെടുത്താനും മൃതദേഹം ഉപേക്ഷിക്കാനും തിരഞ്ഞെടുത്തത് വിജനമായ സ്ഥലങ്ങളാണ് രഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് 15 കിലോമീറ്ററില്‍ അധികം ദൂരെയുള്ള ചാത്തന്നൂര്‍ പോളച്ചിറ ഏലായിലാണ് കൊല നടന്നത്. മൃതദേഹം ഉപേക്ഷിച്ചത് 160 കിലോ മീറ്ററോളം അകലെയുള്ള തമിഴ്‌നാട്ടിലെ വിജനമായ സ്ഥലത്തും. പോളച്ചിറ ഏലായില്‍ സാമൂഹിക വിരുദ്ധര്‍ സ്ഥിരമായി തമ്പടിക്കാറുണ്ട്. കൊല നടക്കുമ്പോള്‍ ബണ്ട് റോഡിന്റെ പൊക്കത്തിനൊപ്പം വെള്ളം ഉയര്‍ന്നിരുന്നു. പരിസരവാസികള്‍ പകല്‍ പോലും ആ ദിവസം യാത്ര ചെയ്തിരുന്നില്ല. ഇവിടെ വെച്ച് നിലവിളിച്ചാല്‍ പോരം ശബ്ദം കേള്‍ക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് കൊല നടത്താന്‍ തീരുമാനിച്ചത്.
ഗുണ്ടകള്‍ ആക്രമണം നടത്താന്‍ ഒരു ദിവസം മാറ്റിവെക്കുന്നു... ഹര്‍ത്താലിനെതിരെ ചിറ്റിലപ്പള്ളി!!
ബിഷപ്പിനെ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരും സാംസ്കാരിക നേതാക്കളും ഒറ്റക്കെട്ട്: അഡ്വ ജയശങ്കര്‍