കൊല്ലത്തെ കണക്ക് ബേബിക്കനുകൂലം; അല്ലെന്ന് പ്രേമന്‍
കൊല്ലം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേടിയ വോട്ടും, സാധാരണഗതിയില്‍ ഉണ്ടാകാറുള്ള ഭരവിരുദ്ധ വികാരവും പരിഗണിച്ചാല്‍ ഇക്കുറി കൊല്ലം ഇടതുപാളയത്തിനൊപ്പം നില്‍ക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കണക്കുകളെ അപ്രസക്തമാക്കിക്കൊണ്ട് എന്‍കെ പ്രേമചന്ദ്രന്‍ കൊല്ലം സീറ്റ് പിടിച്ചടക്കുമെന്നാണ് യുഡിഎഫിന്റെ അവകാശ വാദം.
കഴിഞ്ഞ തവണ പീതാംബര കുറുപ്പാണ് കൊല്ലം സീറ്റ് എല്‍ഡിഎഫില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുവാങ്ങിയത്. ഏതാണ്ട് അപ്രതീക്ഷിതം തന്നെയായിരുന്നു കുറുപ്പിന്റെ വിജയം. അതിന് മുമ്പ് നാല് തവണയും ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്നു കൊല്ലം മണ്ഡലം.
2009 ല്‍ പീതാംബരക്കുറുപ്പ് തോല്‍പിച്ച സിപിഎമ്മിന്റെ പി രാജേന്ദ്രന്‍ 2004ല്‍ കൊല്ലത്ത് ജയിച്ചത് 1,11,071 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. കോണ്‍ഗ്രസിലെ ശൂരനാട് രാജശേഖരനായിരുന്നു അന്ന് എതിരാളി. 1999 ലും പി രാജേന്ദ്രന്‍ തന്നെയായിരുന്നു സിപിഎമ്മിനെ പ്രതിനിധീകരിച്ച് കൊല്ലത്ത് ജയിച്ചത്. അതിന് മുമ്പ് 1996 ലും 98 ലും ആര്‍എസ്പിക്ക് വേണ്ടി എന്‍കെ പ്രേമചന്ദ്രനാണ് കൊല്ലം സീറ്റ് ഇടതുപക്ഷത്തിന് പിടിച്ചുനല്‍കിയത്.
ചുരുക്കി പറഞ്ഞാല്‍ 1996 മുതല്‍ 2009 വരെ കൊല്ലം മണ്ഡലം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. എന്നാല്‍ 2009 ല്‍ അത്രതന്നെ ശക്തനല്ലാത്ത പീതാംബരക്കുറുപ്പിന് മുന്നില്‍ പി രാജേന്ദ്രന്‍ അടിയറവ് പറയുന്ന കാഴ്ചയാണ് കണ്ടത്. 17,351 വോട്ടുകള്‍ക്കായിരുന്നു കുറുപ്പിന്റെ ജയം. പീതാംബരകുറുപ്പിന്റെ അതേ പേരില്‍ രംഗത്തെത്തിയ അപരന്‍ 4,553 വോട്ടുകള്‍ നേടിയിരുന്നു എന്നതാണ് മറ്റൊരു വസ്തുത. ഏഴ് നിയമ സഭാമണ്ഡലങ്ങളില്‍, ചവറയില്‍ മാത്രമേ അന്ന് പീതാംബരകുറുപ്പിന് വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞുള്ളൂ. ചവറ മണ്ഡലത്തില്‍ ഇടതുമുന്നണിയേക്കാള്‍ 13 ശതമാനത്തിലധികം വോട്ടുപിടിക്കാന്‍ കുറുപ്പിന് കഴിഞ്ഞു.