ക്വാറന്റൈൻ ലംഘിച്ച് കളക്ടറോട് കള്ളം പറഞ്ഞ് മുങ്ങി: സബ്കളക്ടർക്കെതിരെ നടപടിയെന്ന് മന്ത്രി
കൊല്ലം: വിദേശത്തുനിന്നെത്തിയ സബ് കളക്ടർ ക്വാറന്റൈൻ ലംഘിച്ച് മുങ്ങി. കൊല്ലം സബ് കളക്ടർ അനുപം മിശ്രയാണ് വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വസതിയിൽ നിന്ന് മുങ്ങിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ അനുപം മിശ്രയെ കണ്ടെത്താനായില്ല. തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ കാൺപൂരിലാണെന്ന മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. ഇതോടെ ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ച യുവ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ അനുപം മിശ്ര 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.
പേഴ്സണൽ ഗൺമാൻ, ഡ്രൈവർ എന്നിവരുടെ കണ്ണുവെട്ടിച്ചാണ് സബ്കളക്ടർ കേരളം വിട്ടതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ എങ്ങനെയാണ് ഇത്തരത്തിൽ കേരളം വിട്ടത് എന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. അതേസമയം ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ച സബ് കളക്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. വിദേശത്തുനിന്നെത്തിയ ശേഷം അനുപം മിശ്രയോട് ഔദ്യോഗിക വസതിയിൽ കഴിയാൻ നിർദേശം നൽകിയിരുന്നതായി ജില്ലാ കളക്ടറും വ്യക്തമാക്കി. സബ്കളക്ടറുടേത് തെറ്റായ നടപടിയാണെന്നാണ് കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൾ നാസറിന്റെ പ്രതികരണം.

സമീപവാസികൾ സംശയം ഉന്നയിച്ചതിനെ തുടർന്ന് കളക്ടറുടെ നിർദേശാനുസരണം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സബ്കളക്ടറുടെ വസതിയിലെത്തുകയായിരുന്നു. എന്നാൽ ഈ സമയത്ത് മിശ്ര വസതിയിൽ ഉണ്ടായിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ട കളക്ടറോട് താൻ ബന്ധുവായ ഡോക്ടറുടെ സഹായത്തോടെ ബെംഗളൂരുവിൽ ക്വാറന്റൈനിലാണെന്നാണ് സബ് കളക്ടർ പറഞ്ഞത്. ഇക്കാര്യം സർക്കാരിനെ അറിയിച്ച ശേഷം തുടർനടപടികളുണ്ടാകുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുവരുമ്പോഴാണ് സബ്കളക്ടറുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദിത്തപരമായ നടപടി പുറത്തുവരുന്നത്.












Click it and Unblock the Notifications