ശബരിമലയില്‍ പോകുമോ? വിശ്വാസിയാണോ?; നിലപാട് പരസ്യമാക്കി സിപിഎം സ്ഥാനാര്‍ത്ഥി ജനീഷ് കുമാര്‍
പത്തനംതിട്ട: ബിജെപി സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്‍ കൂടി എത്തിയതോടെ കോന്നിയിലെ പോരാട്ടത്തിന് ചൂടേറിയിരിക്കുകയാണ്. ശകത്മായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. അടൂര്‍ പ്രകാശിന്‍റെ പിന്‍ഗാമിയായി പി മോഹന്‍രാജ് തന്നെ കോന്നിയില്‍ നിന്ന് വിജയിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ യുവനേതാവായ കെയു ജനീഷ് കുമാറിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ കെ സുരേന്ദ്രന്‍ കാഴ്ച്ചവെച്ച മികച്ച മുന്നേറ്റമാണ് ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. ശബരിമല വിഷയം കോന്നിയില്‍ സജീവ തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന സൂചനയാണ് ബിജെപിയും യുഡിഎഫും നല്‍കുന്നത്. കഴിഞ്ഞ ദിവസം പത്തനംത്തിട്ട പ്രസ്ക്ലബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖത്തിലും ശബരിമല തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. വിശദാംശങ്ങള്‍ ഇങ്ങനെ..
മോഹന്‍രാജിന്‍റെ നിലപാട്
കേന്ദ്ര, കേരള ഭരണവും പാലാരിവട്ടം പാലവും യൂണിവേഴ്സിറ്റി കോളേജുമൊക്കെ മുഖാമുഖത്തില്‍ ചര്‍ച്ചാ വിഷയമായെങ്കിലും ശബരിമലയെ ചുറ്റിപ്പറ്റിയായിരുന്നു ആരോപണ-പ്രത്യാരോപണങ്ങള്‍ ഏറെയും നടന്നത്. ശബരിമല വിഷയത്തില്‍ യുഡിഎഫിന്‍റെ നിലപാടാണ് ജനം അംഗീകരിച്ചതെന്നും സമാധാനത്തോടെ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങാന്‍ വിശ്വാസികളെ അനുവദിക്കണമെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിന്‍റെ നിലപാട്.
വിശ്വാസത്തെ തകര്‍ത്തു
വിശ്വാസികളുടെ വികാരങ്ങളെ തകര്‍ക്കുന്ന തരത്തിലായിരുന്നു സര്‍ക്കാര്‍ സമീപനം. ശബരിമലയുടെ പരിപാവനത കാത്തുസൂക്ഷിക്കുന്നതിന് പകരം സുവര്‍ണ്ണാവസരമായി കണ്ട് ബഹളം കൂട്ടുകയാണ് ബിജെപി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയു ജനീഷ് കുമാര്‍ അഭിപ്രായപ്പെട്ടത്.
ഒളിച്ചു കളി
ജമ്മുകശ്മീര്‍ വിഷയത്തില്‍ ഒറ്റ രാത്രികൊണ്ട് തീരുമാനമെടുത്ത കേന്ദ്രസര്‍ക്കാരിന് ശബരിമല വിഷയത്തില്‍ ഒളിച്ചു കളിയാണ്. വിശ്വാസികളെ വഞ്ചിക്കുകയാണ് ബിജെപി. ബാല്യകാലത്ത് താന്‍ അച്ഛനോടൊപ്പം ശബരിമലയില്‍ പോയിട്ടുണ്ട്. ഇപ്പോഴും പോകാറുണ്ടെന്നുമായിരുന്നു ഒരു ചോദ്യത്തിന് ഉത്തരമായി ജനീഷ് പറഞ്ഞത്.
ബിജെപി നിലകൊണ്ടത്
ശബരിമല വിഷയത്തില്‍ യുവതീപ്രവേശനം തടയാന്‍ ബിജെപിക്ക് എല്ലാം ചെയ്യാമായിരുന്നിട്ടും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ് അവര്‍ നിലകൊണ്ടത്. ശബരിമലയില്‍ ജനങ്ങള്‍ക്കൊപ്പം നിലകൊണ്ടത് ഇടതുസര്‍ക്കാരാണെന്ന തിരിച്ചറിവിലാണ് പാലായില്‍ ഇടതുമുന്നണിക്ക് വിജയിക്കാന്‍ സാധിച്ചത്. വിശ്വാസികളുടെ പിന്തുണ ബിജെപിക്ക് നഷ്ടമായി. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാതെ വിശ്വാസികള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ജനീഷ് കുമാര്‍ ആവശ്യപ്പെട്ടു.
വീണ്ടും മണ്ഡലകാലം വരികയാണ്
തിരഞ്ഞെടുപ്പ് വോട്ടോ കണക്കോ ഒന്നും ശബരിമല വിഷയത്തില്‍ ഞങ്ങള്‍ നോക്കാറില്ലെന്നായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പറഞ്ഞത്. വീണ്ടും മണ്ഡലകാലം വരികയാണ്. പഴയ സമീപനം തന്നെയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ പ്രതിരോധിക്കും. സുപ്രീംകോടതി വിധി പ്രതികൂലമായാല്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ആചാരലംഘകരെ ആനയിച്ച് പോലീസ് പോകുമ്പോള്‍ പ്രതിരോധം തീര്‍ക്കാന‍് ആരുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വികസനം
മണ്ഡലത്തിന്‍റെ വികസന കാര്യത്തിലും സ്ഥാനാര്‍ത്ഥികള്‍ വാചാലരായി. അടൂര്‍ പ്രകാശ് മണ്ഡലത്തില്‍ നടത്തിയ വികസനത്തിന്‍റെ തുടര്‍ച്ചക്ക് വേണ്ടിയാണ് വോട്ടു ചോദിക്കുന്നതെന്ന് പി മോഹന്‍രാജ് അഭിപ്രായപ്പെട്ടു. കോന്നിയിലെ മികച്ച വോട്ടുകള്‍, കോന്നി മെഡിക്കള്‍ കോളേജ്, കോന്നി താലൂക്ക്, താലൂക്ക് ആശുപത്രി ഇന്‍ഡോര്‍ സ്റ്റേഡിയം അടക്കം 23 വര്‍ഷത്തെ വികസന നേട്ടം മാത്രം മതി തനിക്ക് വിജയിക്കാനെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി അഭിപ്രായപ്പെട്ടു.
മാറ്റം ആഗ്രഹിക്കുന്നു
കോന്നി മണ്ഡലം മാറ്റം ആഗ്രഹിക്കുകയാണെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി ജനീഷ് കുമാര്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കോന്നിയിലെ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. കോന്നി മെഡിക്കല്‍ കോളേജിന് 425 കോടി രുപ അനുവദിച്ചത് പിണറായി സര്‍ക്കാരാണ്. വെറും 125 കോടി രൂപമാത്രമാമ് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
വികസനം എവിടെ
കോന്നിയുടെ വികസനം എവിടെ എത്തിനില്‍ക്കുന്നു? ചെങ്ങറ സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചോ? വിനോദ സഞ്ചാര മേഖലയില്‍ കോന്നിക്ക് എന്ത് വികസനമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത് എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങളായിരുന്നു കെ സുരേന്ദ്രന് ചോദിക്കാനുണ്ടായിരുന്നത്. കേന്ദ്ര പദ്ധതികള്‍ ഫലപ്രദമാക്കി നടപ്പാക്കി കോന്നിയുടെ വികസനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'പാലായില്‍ ബിജെപി മറിച്ചത് പതിനായിരം വോട്ട്, യുഡിഎഫ് ലീഡ് പിടിച്ചിടത്ത് വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു'
ഷാനിമോള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു; ജയിലില്‍ പോകാനും തയ്യാറെന്ന് സ്ഥാനാര്‍ത്ഥി