പെണ്‍കുട്ടികളുടെ ആത്മഹത്യ; രണ്ടു സിമ്മുകള്‍ ഉപയോഗിച്ചതായി പോലീസ്
പത്തനംതിട്ട: കോന്നിയില്‍ നിന്നും നാടുവിട്ടശേഷം പാലക്കാട്ട് റയില്വേട്രാക്കില് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. പെണ്‍കുട്ടികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിലേക്കും തിരിച്ചും വിളിച്ച കോളുകള്‍ കണ്ടെത്തി ആത്മഹത്യയ്ക്ക് ആരെങ്കിലും പ്രേരണയായിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
പെണ്‍കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയിലും മറ്റും സൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ സൗഹൃദങ്ങള്‍ മരണത്തിന് കാരണമായിട്ടില്ലെന്നാണ് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് പോലീസ് പരിശോധിച്ചു. എന്നാല്‍, ചാറ്റിങ്ങില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.
അതിനിടെ, ടാബ്ലറ്റിനുവേണ്ടിയും മൊബൈല്‍ ഫോണിനുവേണ്ടിയും രണ്ടു സിമ്മുകള്‍ പെണ്‍കുട്ടികള്‍ ഉപയോഗിച്ചതായി തെളിഞ്ഞു. ആശുപത്രിയില്‍ ചികില്‍സയിലുള്ള ആര്യ എന്ന കുട്ടിയുടെ അമ്മയുടെ പേരിലെടുത്ത സിം ആണ് മൊബൈല്‍ ഫോണില്‍ ഉപയോഗിച്ചിരുന്നത്. ആര്യയുടെ അയല്‍ക്കാരിയുടെ ഐഡി കാര്‍ഡ് നല്കി ടാബ് ലറ്റിനുവേണ്ടിയും സിം സംഘടിപ്പിച്ചതായി പോലീസ് കണ്ടെത്തി.
മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ആത്മഹത്യാ പ്രേരണ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഏതെങ്കിലും ഒരു പെണ്‍കുട്ടിയുടെ നിര്‍ബന്ധം കാരണം മറ്റു പെണ്‍കുട്ടികളും ആത്മഹത്യയ്ക്കായി തുനിഞ്ഞിറങ്ങിയതാണോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. രണ്ടു ദിവസത്തിനുള്ളില്‍ വിദ്യാര്‍ഥിനികളുടെ ദുരൂഹമരണത്തിന്റെ കാരണം വ്യക്തമാകുമെന്ന് അന്വേഷണ സംഘം തലവന്‍ മനോജ് എബ്രഹാം പറഞ്ഞു.
കോന്നി ഐരവണ്‍ സ്വദേശി ആതിര തെങ്ങുംകാവ് സ്വദേശി എസ്. രാജി, ആര്യ എന്നിവരാണ് വീടുവിട്ടറങ്ങിയത്. ഇവരില്‍ ആതിരയും രാജിയും തീവണ്ടിയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തപ്പോള്‍ ആര്യ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.