ജോളിക്ക് 30 ലക്ഷം നൽകാനുള്ളത് ആര്? അന്വേഷണം റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക്
കോഴിക്കോട്; കൂടാത്തായി കൊലപാതക കേസിൽ അന്വേഷണം റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് വ്യാപിപ്പിക്കാൻ അന്വേഷണ സംഘം. കേസിലെ പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജോളിയുടെ അഭിഭാഷകനായ അഡ്വ ബി ആളൂർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ജോളിക്ക് പലരിൽ നിന്നായി 30 ലക്ഷത്തിലധികം രൂപ കിട്ടാനുണ്ടെന്ന് കാണിച്ചായിരുന്നു അഭിഭാഷകൻ ആളൂർ കോടതിയെ സമീപിച്ചത്. തുക പിരിച്ചെടുക്കാൻ തനിക്ക് അനുമതി നൽകണമെന്നായിരുന്നു കോടതിയിൽ ആളൂർ വ്യക്തമാക്കിയത്. കടം നൽകിയതും റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തിയതും ഉൾപ്പെടെയുള്ള തുകയാണ് ജോളിക്ക് കിട്ടാനുള്ളത് എന്നായിരുന്നു ആളൂർ അപേക്ഷയിൽ പറഞ്ഞത്.
ഇതോടെ പണം നൽകാനുള്ളവർക്ക് കേസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്ന് നേരത്തേ തന്നെ ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ജോളി ആദ്യഘട്ടത്തിൽ നൽകിയ മൊഴിയില് റിയൽ എസ്റ്റേറ്റുകാരെ കുറിച്ച് സൂചനകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളിൽ അഭിഭാഷകന്റെ ഇടപെടലുകൾ പ്രോസിക്യൂഷൻ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.
അതേസമയം ആശൂരിൽ ഹര്‍ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.ജയിലിന് പുറത്ത് അഭിഭാഷകനുമായി സംസാരിക്കാനുള്ള അവസരമൊരുക്കണമെന്ന ആവശ്യവും ജോളി ഉന്നയിച്ചിട്ടുണ്ട്.കൂടത്തായി കൂട്ടക്കൊല കേസിലെ ആറ് കേസുകളുടേയും വിചാരണ അടുത്തമാസം 18-ലേക്ക് കോടതി മാറ്റി വച്ചിരിക്കുകയാണ്.












Click it and Unblock the Notifications