ജോളിയുടെ കൂർമ്മബുദ്ധി! ആദ്യത്തെ കൊലപാതക പരീക്ഷണം ജന്മനാട്ടിൽ, ഉപയോഗിച്ചത് സർക്കാർ നിരോധിച്ച വിഷം!
കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പര കേസിന്റെ അന്വേഷണ ഘട്ടങ്ങളിലോരൊന്നിലും ജോളിയുടെ അതിബുദ്ധി തെളിയിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കൂടത്തായിയില്‍ ജോളി നടത്തിയെന്ന് പറയുന്ന 6 കൊലപാതകങ്ങള്‍ക്ക് പിന്നിലും കൃത്യമായ റിസര്‍ച്ച് ജോളി നടത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
ജോളി തന്റെ ആദ്യത്തെ കൊലപാതക പരീക്ഷണം നടത്തിയത് സ്വന്തം ജന്മനാടായ കട്ടപ്പനയില്‍ ആണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതും 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്:
ജോളിയുടെ ആദ്യത്തെ കൊല
ജോളിയുടെ ക്രൂരതയ്ക്ക് ആദ്യം ഇരയായത് മനുഷ്യനല്ല, ഒരു മൃഗമാണ് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോളിയും കുടുംബവും താമസിച്ചിരുന്നത് കാമാക്ഷി പഞ്ചായത്തിലെ ഏഴാം മൈല്‍ മത്തായിപ്പടിയിലെ വീട്ടില്‍ ആയിരുന്നു. ഈ വീട്ടില്‍ ഡോബര്മാന് ഇനത്തില്‍പ്പെട്ട ഒരു നായയെ വളര്‍ത്തിയിരുന്നു.
സർക്കാർ നിരോധിച്ച വിഷം
വീട്ടിലേക്ക് വരുന്ന പരിചയക്കാരുടെ ദേഹത്ത് കയറി നായ സ്നേഹ പ്രകടനം നടത്തുന്നത് കൊണ്ടാണ് ജോളി നായയെ കൊല്ലാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പിന്നീട് നിരോധിച്ച വിഷമാണ് ജോളി നായയെ കൊല്ലാന്‍ ഉപയോഗിച്ചത്. ജോളി ഈ വിഷം വാങ്ങിയത് കോഴിക്കോടുളള ഒരു കടയില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി.
ആദ്യത്തെ പരീക്ഷണം
വിഷം നല്‍കിയതോടെ നായ ചത്തു. എന്നാല്‍ വിഷം അകത്ത് ചെന്നാണ് നായ ചത്തത് എന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. ഇതാണ് പിന്നീട് അന്നമ്മയെ കൊലപ്പെടുത്താന്‍ ജോളിക്ക് ധൈര്യം നല്‍കിയത് എന്ന് പോലീസ് പറയുന്നു. നായയെ കൊല്ലാന്‍ ഉപയോഗിച്ച അതേ വിഷമാണ് ആട്ടിന്‍ സൂപ്പില്‍ ചേര്‍ത്ത് ജോളി അന്നമ്മയ്ക്ക് നല്കി കൊല നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കട്ടപ്പനയിൽ തെളിവെടുപ്പ്
ജോളിയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്ന കട്ടപ്പനയിലെ വീട്ടിലും മത്തായിപ്പടിയില്‍ ഉളള പഴയ തറവാട്ട് വീട്ടിലും പോലീസ് കഴിഞ്ഞ ദിവസം ജോളിയുമായി എത്തി തെളിവെടുപ്പ് നടത്തി. ജോളിയുടെ അച്ഛന്, അമ്മ, സഹോദരന് അടക്കമുളളവരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
നാട്ടുകാരിൽ നിന്ന് വിവരങ്ങൾ
രാവിലെ പത്ത് മണിയോടെയാണ് ജോളിയേയും കൊണ്ട് പോലീസ് സംഘം മത്തായിപ്പടിയിലെത്തിയത്. എന്നാല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അതിനാല്‍ പോലീസിന് അകത്തേക്ക് കടന്ന് പരിശോധന നടത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രദേശത്തുളള ആളുകളില്‍ ചിലരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടി. തുടര്‍ന്നാണ് കട്ടപ്പന വലിയകണ്ടത്തെ വീട്ടിലേക്ക് പുറപ്പെട്ടത്.
പൊട്ടിക്കരഞ്ഞ് ജോളി
ജോളിയെ തെളിവെടുപ്പിനായി കൊണ്ട് വരുന്ന വിവരം അറിഞ്ഞ് നിരവധി പേരാണ് കട്ടപ്പനയിലെ വീടിന് സമീപത്ത് തടിച്ച് കൂടിയത്. മുഖം ഷാള്‍ കൊണ്ട് മറച്ച് പിടിച്ചാണ് ജോളി പോലീസുകാര്‍ക്കൊപ്പം എത്തിയത്. ജോളിയെ കണ്ടതോടെ നാട്ടുകാര്‍ കൂവി വിളിച്ചു. എന്നാല്‍ വീട്ടിലെത്തി അമ്മയെ കണ്ടതോടെ ജോളി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.
പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റ് യഥാര്‍ത്ഥം
കട്ടപ്പനയിലേക്ക് തെളിവെടുപ്പിനായി പോകുന്ന കാര്യം അറിഞ്ഞത് മുതല്‍ ജോളി അസ്വസ്ഥയായിരുന്നു. പോലീസുകാരോട് ഇതിന്റെ പേരില്‍ ജോളി കലഹിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജോളിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും കട്ടപ്പനയില്‍ പോലീസ് അന്വേഷണം നടത്തി. ജോളിയുടെ പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റ് യഥാര്‍ത്ഥമാണ് എന്ന് അന്വേഷണത്തില്‍ പോലീസിന് ബോധ്യപ്പെട്ടു.
ലക്ഷങ്ങളുടെ ഇടപാട്
പൊന്നാമറ്റത്തെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് ജോളി ഉണ്ടാക്കിയതുമായി ജോളിയുടെ അച്ഛന്, സഹോദരന്, സഹോദരീ ഭര്‍ത്താവ് എന്നിവര്‍ക്ക് ബന്ധമുളളതായി പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ജോലിയുണ്ടെന്ന് നുണ പറഞ്ഞ ജോളിയുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ അറസ്റ്റിലേക്ക്
ഈ ഇടപാടുകളുടെ ഉറവിടം പോലീസിന് കണ്ടെത്തേണ്ടതുണ്ട്. മാത്രമല്ല കൂടത്തായി കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് സുഹൃത്തിനൊപ്പം സ്ഥലം വിടാനും ജോളി പദ്ധതി ഇട്ടിരുന്നതായി പോലീസ് പറയുന്നു. കൂടത്തായി കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച സിപിഎം നേതാവ് മനോജ് കുമാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
മോദി ഒരു കാര്യം ആവശ്യപ്പെട്ടു, അമിത് ഷാ അനുസരിച്ചു, മഹാരാഷ്ട്രയിലേത് ടോപ് സീക്രട്ട് ഓപ്പറേഷൻ!