കൂടത്തായി കൊലക്കേസ് പ്രതി ജോളി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കൈ ഞരമ്പ് മുറിച്ചു!
കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ പ്രതിയായ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. കൈ ഞരമ്പ് മുറിച്ചാണ് ജോളി ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. എന്നാല്‍ ജോളിയുടെ ജയില്‍ മുറിയില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം താന്‍ കൈ കടിച്ച് മുറിച്ചതാണ് എന്നാണ് ജോളി പറയുന്നത്.
Recommended Video
ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടിച്ച് മുറിച്ചുണ്ടായതല്ല കയ്യിലെ മുറിവ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബ്ലെയിഡോ കുപ്പിച്ചില്ല് പോലുളള മറ്റെന്തെങ്കിലും മൂര്‍ച്ചയുളള ആയുധമോ ഉപയോഗിച്ചാവാം കയ്യില്‍ മുറിവുണ്ടാക്കിയത് എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പുലര്‍ച്ചെ നാലരയോടെയാണ് സെല്ലിനകത്ത് വെച്ച് ജോളി ആത്മഹത്യാ ശ്രമം നടത്തിയത്. സഹതടവുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജയില്‍ ജീവനക്കാര്‍ ഉടനെ ജോളിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജോളിയുടെ പരിക്ക് ഗുരുതരമല്ല. എന്നാല്‍ കൈ ഞരമ്പ് മുറിഞ്ഞിട്ടുളളതിനാല്‍ ജോളിക്ക് മൈനര്‍ ശസ്ത്രക്രിയ നടത്തിയേക്കും.
കേരളത്തെ നടുക്കിയ ഒര കൊലക്കേസിലെ പ്രതിയായ ജോളി ജയിലില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് വന്‍ സുരക്ഷാ വീഴ്ചയാണ്. നേരത്തെ പിണറായി കൊലക്കേസിലെ പ്രതിയായ സൗമ്യ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. 17 വര്‍ഷങ്ങള്‍ക്കിടെ ഭര്‍ത്താവുള്‍പ്പെടെ 6 പേരെ കൊലപ്പെടുത്തി എന്നതാണ് ജോളിക്കെതിരെയുളള കേസ്. സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് ജോളി കൊലപാതകങ്ങള്‍ നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്‍. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ അച്ഛന്‍ ടോം തോമസ്, അമ്മ അന്നമ്മ, ബന്ധു മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.