'സര്‍, സിലി മരിച്ച ദിവസം ഞാന്‍ ദന്താശുപത്രിയില്‍ ഉണ്ടായിരുന്നു';പോലീസിനെ തേടിയെത്തിയ നിര്‍ണായക കോള്‍
കോഴിക്കോട്: 14 വര്‍ഷം മുന്‍പ് നടന്ന ആറ് മരണങ്ങള്‍. അതും ഒരേ കുടുംബത്തില്‍. അസ്വാഭാവികതയേറ്റുന്ന ഒരുപാട് കാര്യങ്ങള്‍ ഈ ആറ് മരണങ്ങളിലും ഉണ്ടായിരിന്നു. കൂടത്തായിയിലെ ആറ് പേരുടേയും കല്ലറ പൊളിച്ച് പരിശോധിക്കുമ്പോഴും കൊലപാതകമാണോയെന്ന സംശയത്തിനപ്പുറം മറ്റൊരു തെളിവുകളോ വെളിപ്പെടുത്തലുകളോ മൊഴികളോ പോലീസിന് ലഭിച്ചിരുന്നില്ല.
എന്നാല്‍ ആറും കൊടും ക്രൂരമായ കൊല തന്നെയാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയപ്പോഴേക്കും അടുത്ത വെല്ലുവിളി തെളിവുകളായിരുന്നു. എന്നാല്‍ കേസിന്‍റെ നാള്‍ വഴിയില്‍ പോലീസിനെ അമ്പരപ്പിച്ചത് ആകസ്മികമായി തങ്ങളെ തേടിയെത്തിയ തെളിവുകളും സാക്ഷികളും തന്നെ.
ആറ് പേരുടെ മരണം
2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് കുടുംബത്തിലെ ആറ് പേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ചത്. കല്ലെറ പൊളിയ്ക്കുന്നത് വരെ കൂടത്തായിലേത് കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു പോലീസെങ്കിലും ഇവ സാധൂകരിക്കുന്ന തെളിവുകളോ സാക്ഷികളോ പോലീസിന് ലഭിച്ചിരുന്നില്ല. ഇതിനിടയില്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള മുഖ്യപ്രതി ജോളിയുടെ ശ്രമങ്ങള്‍ മറുവശത്തും.
പോലീസിനെ തേടിയെത്തി
എന്നാല്‍ അന്വേഷണം പുരോഗമിക്കവെ ഞെട്ടിക്കുന്ന തെളിവുകളും സാക്ഷികളുമാണ് പോലീസിനെ തേടിയെത്തിയത്. പൊന്നാമറ്റത്തെ ആറ് കൊലകളും നടത്തിയത് സയനൈഡ് നല്‍കിയാണെന്നായിരുന്നു ജോളി പോലീസിന് നല്‍കിയ മൊഴി. അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ എത്തിയപ്പോള്‍ സയനൈഡ് ആണെന്ന് പറഞ്ഞ് ജോളി പോലീസിന് ഒരു കുപ്പി എടുത്ത് നല്‍കി.
ആകസ്മികമായി
അത് സയനൈഡ് അല്ലെന്ന് കണ്ടെത്താന്‍ പോലീസിന് അധികം സമയം വേണ്ടിവന്നില്ല. എന്നാല്‍ യഥാര്‍ത്ഥ സയനൈഡ് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഒരിക്കല്‍ ആകസ്മികമായി പൊന്നാമറ്റത്ത് നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ നിന്ന് അന്വേഷണ സംഘത്തിന് സയനൈഡ് സൂക്ഷിച്ച കുപ്പി കണ്ടെത്താനായി.
കാറില്‍ നിന്ന് സയനൈഡ്
മറ്റൊരിക്കല്‍ ജോളിയുടെ കാറ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതില്‍ നിന്നും സയനൈഡ് കിട്ടി. ഇതോടെ കൊലയ്ക്കുപയോഗിച്ച പ്രധാനവസ്തുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞു. റോയിയുടെ കൊലപാതകത്തിലാണ് ജോളിയെ ആദ്യം പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ അവിടേയും വില്ലനായത് തെളിവുകള്‍ തന്നെ.
15 ലക്ഷത്തിന്‍റെ പോളിസി
കടലക്കറിയില്‍ സയൈനഡ് കലര്‍ത്തിയാണ് റോയിയെ ജോളി കൊലപ്പെടുത്തിയത്. പോസ്റ്റുമാര്‍ട്ടത്തില്‍ സയനൈഡ് കണ്ടെത്തിയിരുന്നു. മറ്റ് തെളിവുകളും റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ചു. അതില്‍ അവസാനത്തേതായിരുന്നു റോയി മരിക്കുന്നതിന് മുന്‍പ് 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി റോയിയുടെ പേരില്‍ എടുത്തെന്ന വിവരം.
ഫോണ്‍ കോള്‍ വഴി
ഒരു ഫോണ്‍ കോള്‍ വഴിയാണ് പോലീസിന് ഈ വിവരം ലഭിച്ചത്. റോയി മരിച്ചാല്‍ 45 ലക്ഷം രൂപവരെ നോമിനിക്ക് ലഭിക്കുന്ന പോളിസിയായിരുന്നു അത്. ജോളി തന്നെയാണ് പോളിസി എടുക്കാന്‍ റോയിയെ നിര്‍ബന്ധിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം. ജോളിയും മക്കളും തന്നെയായിരുന്നു നോമിനികളും. പോളിസിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ദന്താശുപത്രിയില്‍
ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ മരണത്തില്‍ തുടക്കം മുതല്‍ തന്നെ ഒരു സുപ്രധാന സാക്ഷിയെ പോലീസ് തേടിയിരുന്നു. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ചാണ് സിലി മരിച്ചത്. ജോളി സയനൈഡ് കലര്‍ത്തിയ ഗുളികയും വെള്ളവും കഴിച്ച് കുഴഞ്ഞ വീണ സിലി പിന്നാലെ മരിക്കുകയായിരുന്നു.
നിര്‍ണായക മൊഴി
സിലി കുഴഞ്ഞ് വീണപ്പോള്‍ ക്ലിനിക്കില്‍ ഉണ്ടായിരുന്ന ആളെയായിരുന്നു പോലീസ് തേടിയിരുന്നത്. കേസില്‍ ഇയാളുടെ മൊഴി നിര്‍ണായകമാണ്. എന്നാല്‍ ഒരുപാട് അന്വേഷിച്ചിട്ടും അയാളെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഫോണിലൂടെ
അതേസമയം ജോളി അറസ്റ്റിലായി ദിവസങ്ങള്‍ക്കകം തന്നെ സാക്ഷി പോലീസിനെ തേടിയെത്തി. ഫോണിലൂടെയായിരുന്നു ആള്‍ പോലീസിനെ ബന്ധപ്പെട്ടത്. സര്‍ സിലി മരിച്ച ദിവസം താനാണ് ദന്താശുപത്രിയില്‍ ഉണ്ടായിരുന്നതെന്ന് അയാള്‍ പോലീസിനെ വിളിച്ച് പറയുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
സാക്ഷി മൊഴികള്‍
ആല്‍ഫൈന്‍ കേസിലും നിര്‍ണായകമായത് സാക്ഷികളുടെ മൊഴികള്‍ തന്നെയായിരുന്നു. ,സിലിയുടെ അടുത്ത ബന്ധുവാണ് ജോളിയ്ക്കെതിരെ ആദ്യം രംഗത്തെത്തിതയത്. സിലിയുടെ ആഭരണങ്ങള്‍ കാണാതായെന്ന ബന്ധുവിന്‍റെ ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അവ ജോളി പണയം വെച്ചിരിക്കുകയായിരുന്നുവെന്ന് കണ്ടെത്തി.
Recommended Video
ഫോറന്‍സിക് റിപ്പോര്‍ട്ട്
ഇത്തരത്തില്‍ സാക്ഷികളും മൊഴികളും ചേര്‍ത്ത് ജോളിയെ കത്രിക പൂട്ടിട്ട് പൂട്ടാന്‍ ഒരുങ്ങുകയാണ് പോലീസ്. ഇനി വേണ്ടത് ഈ ആറ് മരണങ്ങളും സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടാണ്. പ്രായം തെളിയിക്കുന്ന മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധന ഫലം പുറത്തുവന്നട്ടുണ്ട്. ഇതില്‍ മരണ കാരണം കണ്ടെത്താനായില്ലേങ്കില്‍ സാമ്പളുകള്‍ വിദേശത്ത് പരിശോധന നടത്തേണ്ടി വരും.