കൂടത്തായി കൊലപാതക പരമ്പര; മൂന്നാമത്തെ കുറ്റപത്രം ഉടൻ സമർപ്പിക്കും, ആൽഫൈൻ കൊലപാതകത്തിൽ 3 പ്രതികൾ!
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മൂന്നാമത്തെ കുറ്റപത്രം ഉടൻ സമർപ്പിക്കും. ഈ ആഴ്ച തന്നെ സമർപ്പിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. രണ്ട് കേസുകളിലെ കുറ്റപത്രങ്ങൾ നേരത്തെ സമപ്പിച്ചിരുന്നു. ആല്ഫൈന് കൊലപാതകത്തിലെ കുറ്റപത്രമാണ് സമർപ്പിക്കുക. ബ്രഡ്ഡില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജുവിന്റേയും സിലിയുടേയും മകളായ ആല്ഫൈന് കൊല്ലപ്പെടുന്നത് 2014 മെയ് മാസമാണ്. പുലിക്കയത്തെ വീട്ടിലെ ഒരു ആഘോഷത്തിനിടെ ജോളി ബ്രഡില്‍ സയനൈഡ് പുരട്ടി നല്‍കുകയായിരുന്നു. സയനൈഡ് ശരീരത്തിൽ എത്തിയതോടെ അവശ നിലയിലായ കുട്ടിയെ ആശുപത്രിയിൽ എത്തിക്കവെയാണ് മരണം സംഭവിച്ചത്.
ആല്ഫൈന് കൊലപാതകം
ആല്ഫൈന് കൊലപാതകത്തിലെ കുറ്റപത്രത്തിൽ ജോളിയാണ് ഒന്നാം പ്രതി. ജോളിയുടെ സുഹൃത്ത് എം എസ് മാത്യു ആണ് രണ്ടാം പ്രതി. സയനൈഡ് എത്തിച്ച് നല്കിയ സ്വര്ണ്ണപ്പണിക്കാരന് പജുകുമാറാണ് മൂന്നാം പ്രതി. കേസിൽ 110 സാക്ഷികളുണ്ടെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
65 തെളിവുകൾ
സയനൈഡ് ഉള്ളില്‍ ചെന്ന് ആല്ഫൈന് മരിച്ച ദിവസം പുലിക്കയത്തെ വീട്ടിലുണ്ടായിരുന്ന സിലിയുടെ ബന്ധുക്കളും ചികിത്സിച്ച ഡോക്ടറുമാണ് പ്രധാന സാക്ഷികൾ. 65 തെളിവുകളും കുറ്റപത്രത്തോടൊപ്പം സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവമ്പാടി സിഐ ഷാജു ജോസഫിന്റെ നേതൃത്വത്തില്‍ താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.
ആസൂത്രിത നീക്കം
ആസൂത്രിതമായാണ് ആൽഫൈനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ജോളി ചെറിയ ഡപ്പിയിലാക്കി സയനൈഡ് കരുതി. തക്കം കിട്ടിയപ്പോള്‍ ഇത് ബ്രഡില്‍ പുരട്ടി ആല്ഫൈന് നല്കാനായിഎടുത്തുവെച്ചു. ഇതൊന്നുമറിയാതെ ഷാജുവിന്റെ സഹോദരി ആൻസി ബ്രഡ് നൽകിയെന്നാണ് അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
മകൻ ബാധ്യതയാകുമെന്ന് പേടി
ഷാജുവിനെ വിവാഹം കഴിക്കുന്നതിന്റെ മുന്നൊരുക്കമായാണ് ആല്‍ഫൈനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ആൽഫൈൻ ജീവിച്ചിരിക്കുന്നത് ബാധ്യതയാകുമെന്നാണ് ജോളി കരുതിയിരുന്നത്. ഇതിന് ശേഷം സിലിയേയും കൊലപ്പെടുത്തി. പഴുതുകളടച്ചുള്ള കുറ്റപത്രങ്ങളാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ജോളി ഇപ്പോൾ സന്തോഷവതിയാണെന്നും ആദ്യ ദിനങ്ങളിലേതുപോലുള്ള പ്രയാസങ്ങൾ നിലവിൽ ഇല്ലെന്ന് വനിത ജയിൽ അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു.