കൂടത്തായി കൊലപാതക പരമ്പര; അവസാന കുറ്റപത്രവും സമർപ്പിച്ചു, അന്നമ്മ കൊലക്കേസിൽ ജോളി മാത്രം പ്രതി!
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ അവസാന കുറ്റപത്രം സമർപ്പിച്ചു. ജോളി ആദ്യം കൊലപ്പെടുത്തിയ അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം തിങ്കളാഴ്ച സമർപ്പിച്ചിരിക്കുന്നത്. നായയെ കൊല്ലാൻ ഉപയോഗിക്കുന്ന ഡോഗ് കിൽ വിഷം ആട്ടിൻസൂപ്പിൽ കലർത്തി കൊലപാതകം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ജോളി മാത്രമാണ് കേസിൽ പ്രതി.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മറ്റ് അഞ്ച് കേസുകളിലും രണ്ട് പ്രതികള്‍ കൂടി ജോളിക്കൊപ്പമുണ്ടായിരുന്നങ്കിലും അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമാണ് പ്രതിയായിട്ടുള്ളത്.
2012 ഓഗസ്റ്റ് 22നാണ് അന്നമ്മ തോമസിലെ കൊലപ്പെടുത്തിയത്. ഇതോടെയാണ് കൂടത്തായി കൊലപാതക പരമ്പര ആരംഭിക്കുന്നത്. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വിഷത്തിന്റെ മണം അറിയാതിരിക്കാൻ തലേ ദിവസം തന്നെ സൂപ്പിൽ ഇത് കലക്കിവെച്ചന്ന് കുറ്റപത്രത്തിൽ പറയുന്നു. അന്നമ്മയ്ക്ക് സ്ഥിരമായി ആട്ടിൻ സൂപ്പ് കഴിക്കുന്ന ശീലമുണ്ടായിരുന്നത് ജോളിക്ക് കാര്യങ്ങൾ എളുപ്പമാക്കി.