കൂടത്തായി കൊലപാതക പരമ്പര; ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി!
കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ചില മിനുക്കു പണികൾ ഉള്ളതിനാലാണ് കുറ്റപത്രം കോടതിയിൽ സമരിപ്പക്കുന്നത് മാറ്രിയതെന്ന് അന്വേഷണം വ്യക്തമാക്കി. റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്. 2011 സെപ്തംബറിലാണ് ജോളി തന്‍റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്. കടലക്കറിയില്‍ സയനൈഡ് കലർത്തി നൽകിയതായിരുന്നു കൊലപാതകം.
17 വർഷങ്ങൾക്കിടെ 6 കൊലപാതകങ്ങളാണ് പ്രതി ജോളി നടത്തിയത്. കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു ഇത്. കുടുംബത്തിലുണ്ടായ ദുരൂഹമരണങ്ങളെക്കുറിച്ച് കൂടത്തായി പൊന്നാമറ്റം ടോം തോമസിന്‍റേയും അന്നമ്മയുടേയും ഇളയ മകന്‍ റോജോയ്ക്ക് തോന്നിയ ചില സംശയങ്ങളാണ് സംസ്ഥാനത്തെയാകെ ഞെട്ടിച്ച കൊലപാതക പരമ്പരയിലേക്ക് വഴി തുറന്നത്.
2002 ആഗസ്റ്റ് 22 നായിരുന്നു ആദ്യ കൊലപാതകം. ഭര്‍തൃമാതാവായിരുന്ന അന്നമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്. 6 വർഷത്തിന് ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസും കൊല്ലപ്പെട്ടു. 2014 ഫെബ്രുവരിയിലായിരുന്നു നാലം കൊലപാതകം. പിന്നാലെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകള്‍ ഒന്നരവയസുകാരി ആൽഫൈന് ബ്രഡിൽ സയനൈഡ് തേച്ച് നൽകി കൊലപ്പെടുത്തി. ഷാജുവിന്റെ ഭാര്യ സിലിയെ ഫ്രൈഡ് റൈസിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയതാണ് ആറാം കൊലപാതകം.