കല്ലറ തുറക്കും മുൻപേ ജോളി എല്ലാം തുറന്ന് പറഞ്ഞിരുന്നു! കൂടത്തായി കേസിൽ പുതിയ വെളിപ്പെടുത്തൽ
വടകര: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതിയായ ജോളിയുടെ കാറില്‍ നിന്നും കണ്ടെടുത്ത വെളുത്ത പൊടി സയനൈഡ് തന്നെയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കൂടത്തായി കേസില്‍ നിര്‍ണായക തെളിവായി മാറിയിരിക്കുകയാണ് ഈ സയനൈഡ്.
ഷാജുവിനേയും സക്കറിയേയും ജോളിയേയും ഒരുമിച്ചിരുത്തി പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സിലിയുടെ കൊലപാതകത്തില്‍ തന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് പങ്കുണ്ട് എന്ന മൊഴി ജോളി ആവര്‍ത്തിച്ചിരിക്കുകയാണ്. അതിനിടെ ജോളി തങ്ങള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ബന്ധുക്കള്‍.

മകനോട് കുറ്റസമ്മതം
കൂടത്തായി കേസില്‍ തുടക്കം മുതല്‍ക്കേ തന്നെ ജോളിയെ പോലീസ് സംശിച്ചിരുന്നു. ദിവസങ്ങളോളം ജോളിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതിന് ശേഷമാണ് പോലീസ് ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. അറസ്റ്റിന് മുന്‍പ് തന്റെ മകനോട് തനിക്ക് ചില തെറ്റുകള്‍ പറ്റിയതായി ജോളി കുറ്റസമ്മതം നടത്തിയിരുന്നു എന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു.

വീട്ടുകാരോട് ഏറ്റുപറഞ്ഞു
മാത്രമല്ല ടോം തോമസിനെ കൊലപ്പെടുത്തിയത് റോയ് ആണെന്നും മകനെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ജോളി ശ്രമിച്ചിരുന്നു. എന്നാല്‍ ആ ശ്രമം ഫലം കണ്ടില്ല. മകന് മുന്നില്‍ മാത്രമല്ല തന്റെ വീട്ടുകാരുടെ മുന്നിലും ജോളി കുറ്റസമ്മതം നടത്തിയിരുന്നു എന്നാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരം. ജോളിയുടെ ബന്ധുക്കളാണ് ഇക്കാര്യം പോലീസിനെ അറിയിച്ചിരിക്കുന്നത്.

കല്ലറ തുറക്കും മുൻപ്
കൂടത്തായിയില്‍ കൊല്ലപ്പെട്ട 6 പേരുടെ കല്ലറ തുറക്കുന്നതിന് തൊട്ട് മുന്‍പായാണ് ജോളി വീട്ടുകാര്‍ക്ക് മുന്നില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞത്. വ്യാഴാഴ്ച ജോളിയുടെ ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയെ കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.. മരിക്കുന്നതിന് മുന്‍പ് റോയി ആരോടൊക്കെ ബന്ധപ്പെട്ടു എന്നതടക്കമുളള കാര്യങ്ങള്‍ അന്വേഷണ പരിധിയിലുണ്ട്.

5 മണിക്കൂർ ചോദ്യം ചെയ്യൽ
കഴിഞ്ഞ ദിവസം ജോളിയെ വീണ്ടും ഷാജുവിന്റെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്നാണ് ഷാജുവിനേയും സഖറിയയേയും ജോളിയേയും ഒരുമിച്ചിരുത്തി 5 മണിക്കൂറോളം ചോദ്യം ചെയ്തത്. നിലവില്‍ സിലി കൊലക്കേസിലാണ് ജോളി കസ്റ്റഡിയിലുളളത്. ആല്‍ഫൈന്‍ കൊലക്കേസിലും ജോളിയെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യും.

ജോൺസണെ ചോദ്യം ചെയ്തു
അതിനിടെ സിലിയുടെ കാണാതായ സ്വര്‍ണാഭരണങ്ങളുമായി ബന്ധപ്പെട്ട് സുഹൃത്ത് ജോണ്‍സണ്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സിലിയുടെ മരണശേഷം അപ്രത്യക്ഷമായ 40 പവന്‍ സ്വര്‍ണവും അന്നമ്മ തോമസിന്റെ സ്വര്‍ണാഭരണങ്ങളും ജോണ്‍സണെ ഏല്‍പ്പിച്ചതായി നേരത്തെ പോലീസിനോട് ജോളി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോണ്‍സണെ വീണ്ടും പോലീസ് ചോദ്യം ചെയ്തത്.

സ്വർണം കൈമാറി
സിലി മരിച്ചതിന് ശേഷം ജോളി തന്നെ എട്ടേ കാല്‍ പവന്‍ സ്വര്‍ണം ഏല്‍പ്പിച്ചിരുന്നതായി ജോണ്‍സണ്‍ മൊഴി നല്‍കി. പണയം വെക്കാനായാണ് ജോളി സ്വര്‍ണം കൈമാറിയത്. പുതുപ്പാടിയിലെ സഹകരണ ബാങ്കില്‍ പണയം വെച്ച സ്വര്‍ണം പിന്നീട് തിരിച്ചെടുത്തിരുന്നു. എന്നാല്‍ ജോളി അറസ്റ്റിലായത് കൊണ്ട് സ്വര്‍ണം തിരിച്ച് കൊടുക്കാനായില്ലെന്നും ജോണ്‍സണ്‍ മൊഴി നല്‍കി.

നിഷേധിച്ച് ഷാജു
ജോണ്‍സണ്‍ പണയം വെച്ചത് സിലിയുടെ സ്വര്‍ണം തന്നെയാണോ എന്നത് പോലീസ് പരിശോധിക്കുന്നുണ്ട്. സ്വര്‍ണം ഷാജുവിന് നല്‍കി എന്നാണ് ജോളി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഷാജു ഇത് നിഷേധിച്ചു. സ്വര്‍ണത്തെ കുറിച്ച് ചോദിച്ചപ്പോഴെല്ലാം തന്റെ കയ്യില്‍ സുരക്ഷിതമായിരിക്കുന്നുണ്ട് എന്നാണ് ജോളി പറഞ്ഞിരുന്നത് എന്നും ഷാജു പോലീസിനോട് പറഞ്ഞു.

പൊന്നാമറ്റത്തെ മദ്യക്കുപ്പികൾ
ജോളിയുടെ മദ്യപാനത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും താന്‍ മദ്യപിക്കാറില്ലെന്നും ഷാജു പറഞ്ഞു. ആദ്യ ഭര്‍ത്താവ് റോയി മുന്തിയ ഇനം മദ്യം വാങ്ങി പൊന്നാമറ്റത്തെ വീട്ടില്‍ സൂക്ഷിച്ചിരുന്നു എന്ന് ജോളി പറയാറുണ്ടെന്നും ഷാജു വെളിപ്പെടുത്തി. ജോലിക്കാണ് എന്ന് പറഞ്ഞ് എന്‍ഐടിയില്‍ പോയിരുന്ന ജോളി അവിടേക്ക് താന്‍ എത്താതിരിക്കാന്‍ തന്ത്രപരമായി ശ്രമം നടത്തിയിരുന്നുവെന്നും ഷാജു പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications