കൂടത്തായി കൊലപാതക പരമ്പര: ജോൺസണെ കുരുക്കിലാക്കി ജോളിയുടെ പുതിയ മൊഴി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ 6 ഇരകളേയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ ഇനി മറ്റാര്‍ക്കൊക്കെ പങ്കുണ്ട് എന്നതാണ് ഇനി പോലീസിന് കണ്ടെത്താനുളളത്.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു, അമ്മായി അച്ഛന്‍ സക്കറിയ, ജോളിയുടെ സുഹൃത്ത് ജോണ്‍സണ്‍ എന്നിവര്‍ അടക്കമുളളവര്‍ ഇപ്പോഴും സംശയമുനയിലാണ്. ചോദ്യം ചെയ്യല്‍ തകൃതിയായി നടക്കുന്നുണ്ട്. അതിനിടെ ജോണ്‍സണെതിരെ ജോളി നല്‍കിയ മൊഴി പുറത്ത് വന്നിരിക്കുകയാണ്.

കാണാമറയത്തുളള സ്വർണം
ജോളിയുടെ ആദ്യ ഭര്‍ത്താവായ അന്നമ്മയുടെ മരണ ശേഷം ഒരു പവന്‍ വീതമുളള എട്ട് വളകള്‍ കാണാതെ പോയതായി ആരോപണം ഉണ്ടായിരുന്നു. മാത്രമല്ല ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ സ്വര്‍ണാഭരണങ്ങളും കാണാമറയത്താണ്. മരണശേഷം സിലിയുടെ 40 പവനോളം വരുന്ന സ്വര്‍ണാഭരങ്ങളും മക്കളുടെ സ്വര്‍ണവും അടക്കം കാണാതായി.

സ്വർണം പളളി ഭണ്ഡാരത്തിൽ
സ്വര്‍ണം സിലി പളളി ഭണ്ഡാരത്തിലിട്ടു എന്നാണ് ഷാജു സിലിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്. ആഭരണങ്ങള്‍ അന്വേഷിച്ച് ആരും തന്നെ കാണാന്‍ വരേണ്ടതില്ല എന്നും ഷാജു പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ സിലിയുടെ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. കാരണം സിലിയുടെ അനുജത്തിയുടെ വളയടക്കം ആ കൂട്ടത്തിലുണ്ടായിരുന്നു.

വിശ്വസിക്കാതെ വീട്ടുകാർ
അനുജത്തിയുടെ വളയടക്കം സിലി ഭണ്ഡാരത്തിലിടുമെന്ന് വീട്ടുകാര്‍ വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. സിലിയുടെ സ്വര്‍ണാഭരണങ്ങളെക്കുറിച്ച് ചോദ്യം ചെയ്യലിനിടെ ആദ്യം ജോളി പറഞ്ഞത് അവ ഷാജുവിനെ ഏല്‍പ്പിച്ചു എന്നാണ്. എന്നാല്‍ ഇക്കാര്യം ഷാജു നിഷേധിച്ചു. ഇപ്പോള്‍ ജോളിയുടേതായി പുറത്ത് വന്നിരിക്കുന്നത് മറ്റൊരു മൊഴിയാണ്.

ജോൺസണെതിരെ മൊഴി
സിലിയുടേയും ഒപ്പം അന്നമ്മ തോമസിന്റെയും സ്വര്‍ണാഭരണങ്ങള്‍ ജോണ്‍സണ് കൈമാറി എന്നാണ് ജോളി വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ആഭരണങ്ങള്‍ ജോണ്‍സണ്‍ പണയം വെക്കുകയോ വില്‍ക്കുകയോ ചെയ്തിട്ടുണ്ട് എന്നും ജോളി മൊഴി നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ജോണ്‍സണെ വീണ്ടും ചോദ്യം ചെയ്‌തേക്കും.

ജോളിയുമായുളള അടുപ്പം
ജോളിയും ജോണ്‍സണും തമ്മില്‍ വലിയ അടുപ്പമുളളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ ആണ് കഴിഞ്ഞ ആറ് മാസത്തിനിടെ ജോളി ഏറ്റവും കൂടുതല്‍ തവണ വിളിച്ചിരിക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തല്‍. മാത്രമല്ല ജോളി കോയമ്പത്തൂരിലടക്കം ജോണ്‍സണെ കാണാന്‍ പോയതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications