ജോളി സൈക്കോ അല്ല, അതീവ ബുദ്ധിമതി, ജോളിയെ പൂട്ടാൻ എസ്പി ദിവ്യ എസ് ഗോപിനാഥിനെ ഇറക്കി ബെഹ്റ
കോഴിക്കോട്: വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടെങ്കിലും കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതിയെ പിടികൂടാന്‍ സാധിച്ചു എന്നത് കേരള പോലീസിന് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. ഇനി പോലീസിന് മുന്നിലുളള വെല്ലുവിളി കോടതിയില്‍ ജോളിയും മറ്റ് പ്രതികളും ഊരിപ്പോകാത്ത തരത്തിലുളള പൂട്ടിട്ട് പൂട്ടുക എന്നതാണ്. ആറ് കൊലകളും താനാണ് നടത്തിയത് എന്ന് ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
എന്നാല്‍ കോടതിയില്‍ ജോളി ഇത് സമ്മതിക്കണം എന്നില്ല. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വക്കേറ്റ് ബിഎ ആളൂരാണ് ജോളിക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. കേസ് പോലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ തുറന്ന് സമ്മതിച്ച് കഴിഞ്ഞു. ജോളിയെ പൂട്ടാന്‍ ആവനാഴിയിലെ എല്ലാ അമ്പുകളും പുറത്തേക്ക് എടുക്കുകയാണ് കേരള പോലീസ്.
പോലീസിന് വെല്ലുവിളി
വര്‍ഷങ്ങളുടെ പഴക്കമുളള, പല കാലങ്ങളിലായി നടന്ന 6 കൊലപാതകങ്ങളാണ് പോലീസിന് മുന്നിലുളളത്. നിലവില്‍ ജോളിയും സയനൈഡ് എത്തിച്ച് നല്കിയ മാത്യുവും പ്രജികുമാറുമാണ് പോലീസ് പിടിയിലായിരിക്കുന്നത്. കേസില്‍ പ്രതികളുടെ എണ്ണം ഇനിയും കൂടാനുളള സാധ്യത തളളിക്കളയാവുന്നതല്ല. അറസ്റ്റിലായ മൂന്ന് പേര്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞു എന്നാണ് പോലീസ് പറയുന്നു.
ശക്തമായ തെളിവുകൾ വേണം
ജോളി കോടതിയില്‍ കുറ്റം നിഷേധിച്ചേക്കാം എന്നുളളത് കൊണ്ട് തന്നെ ശാസ്ത്രീയമായ തെളിവുകള്‍ കൊണ്ട് മാത്രമേ പോലീസിന് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സാധിക്കുകയുളളൂ. ഒപ്പം സാഹചര്യങ്ങളെ കൂട്ടി യോജിപ്പിക്കാന്‍ സാധിക്കുന്ന സാക്ഷികളും വേണം. ജോളിയെ ചോദ്യം ചെയ്യുന്നത് പോലീസ് തുടരുകയാണ്. ദിവസവും മണിക്കൂറുകളോളമാണ് ചോദ്യം ചെയ്യല്‍.
എസ്പി ദിവ്യയും സംഘവും
കൂടത്തായി കേസ് അന്വേഷിക്കുന്ന റൂറല്‍ എസ്പി കെജി സൈമണിന്റെ നേതൃത്വത്തിലുളള സംഘത്തിന് സാങ്കേതിക സഹായം നല്‍കുന്നതിന് രൂപീകരിച്ച സംഘം നാളെ എത്തും. ഐസിടി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുളള സംഘം കെജി സൈമണുമായി കൂടിക്കാഴ്ച നടത്തും. ഡോക്ടര്‍മാരും ഫോറന്‍സിക് വിദഗ്ധരും അടക്കമുളള 7 പേരാണ് സംഘത്തിലുളളത്.
ജോളി സൈക്കോ അല്ല
ജോളി ഒരു സൈക്കോ അല്ല എന്നാണ് കെജി സൈമണ്‍ പറയുന്നത്. ഏറ്റവും ബുദ്ധിമതിയായ കൊലയാളിയാണ് എന്നും എസ്പി പറയുന്നു. തന്റെ അറിവിലോ കേരള പോലീസിന്റെ ചരിത്രത്തിലോ ഇതുപോലൊരു കേസ് ഉണ്ടായിട്ടില്ല. ഒറ്റയ്ക്കാണ് ജോളി ഈ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നത് എങ്കില്‍ അവര്‍ ഒരിക്കലും പിടിക്കപ്പെടുമായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സൈമണ്‍ കൂട്ടിച്ചേര്‍ത്തു.
ബിരുദം പോലും പാസ്സായില്ല
കേസും പ്രതിയും അത്രമേല്‍ സങ്കീര്‍ണമാണ്. ബികോം ബിരുദം പോലും പാസ്സാകാത്ത വ്യക്തിയാണ് ജോളി. ആ സ്ത്രീയാണ് എന്‍ഐടി പ്രൊഫസറാണ് എന്ന് പറഞ്ഞ് നടന്നത്. എന്‍ഐടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതലായി അന്വേഷിക്കുന്നുണ്ടെന്നും കെജി സൈമണ്‍ പറഞ്ഞു. കൂടത്തായി കേസിനെ ഐപിഎസ് പരിശീലനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കും
ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനുളള സംവിധാനം എഎസ്പിമാര്‍ക്ക് വടകര റൂറല്‍ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരുടെ സംഘവുമായി കഴിഞ്ഞ ദിവസം ഡിജിപി ലോക്നാഥ് ബെഹ്റ ചര്‍ച്ച നടത്തിയിരുന്നു. എസ്പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുളള സംഘം മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കും. ഈ പരിശോധനയ്ക്ക് ശേഷമാവും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുക.
വീടിന് സമീപം രഹസ്യ ക്യാമറ
മൂന്ന് കൊലകള്‍ നടന്ന പൊന്നാമറ്റം വീട്ടില്‍ പോലീസ് വീണ്ടും പരിശോധന നടത്തിയേക്കും. കേസ് അന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ പൊന്നാമറ്റം വീടിന്റെ പരിസരത്ത് പോലീസ് രഹസ്യമായി സിസിടിവി സ്ഥാപിച്ചിരുന്നു. പൊന്നാമറ്റം വീട്ടിലേക്ക് ആരൊക്കെ വരുന്നുണ്ടെന്നും പോകുന്നുണ്ടെന്നും അറിയാനായിരുന്നു ഈ നീക്കം. ഇത് വഴി വീടുമായി ബന്ധപ്പെടുന്നവരുടെ കൃത്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചു കഴിഞ്ഞു.
വികാരിയെ കാത്ത് പോലീസ്
കൂടത്തായി കേസുമായി ബന്ധപ്പെട്ട് പളളി വികാരിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കും എന്നാണ് പോലീസ് കരുതുന്നത്. കല്ലറകള്‍ തുറക്കാതിരിക്കാന്‍ പളളി വികാരിയെ സ്വാധീനിക്കാന്‍ ജോളി ശ്രമിച്ചിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ധ്യാനത്തിന് പോയിരിക്കുന്ന പളളി വികാരി തിരിച്ച് എത്താന്‍ കാത്തിരിക്കുകയാണ് പോലീസ്. ഇന്നോ നാളയോ വികാരി തിരിച്ചെത്തുന്നതോടെ അദ്ദേഹത്തില്‍ നിന്ന് പോലീസ് കൂടുതല്‍ വിവരങ്ങള്‍ തേടും.
ജോണ്‍സണും ജോളിയും തമ്മിൽ വെറും സൗഹൃദമല്ലെന്ന് പോലീസ് നിഗമനം, കൂടുതൽ അന്വേഷണം