'സയനൈഡ്' ആശയം കിട്ടിയതെങ്ങനെയെന്ന് പറഞ്ഞ് ജോളി; ഇത് പോലൊരു ചതി സര്‍വീസില്‍ കണ്ടിട്ടില്ലെന്ന് എസ്പി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയേക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കോഴിക്കോട് റൂറല്‍ എസ്പി കെ ജെ സൈമണ്‍. സയനൈഡ് ബാഗില്‍ കൊണ്ട് നടന്നാണ് കൊലപാതകങ്ങളെല്ലാം ജോളി നടത്തിയതെന്നും ഇത് തെളിയിക്കുന്ന നിര്‍ണ്ണായക തെളിവ് ഉടന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സയനൈഡ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് ജോളി പഠിച്ചിരുന്നു. കൈ കൊണ്ട് സയനൈഡ് നുള്ളിയെടുക്കേണ്ടത് എങ്ങനെയെന്ന് അവര്‍ക്ക് അറിയാമായിരുന്നു. 'ഒരു കുഴപ്പവുമില്ല സാറേ, ഞാൻ അത് നുള്ളിക്കളഞ്ഞതാണെന്ന് ജോളി പറഞ്ഞുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കെജി സൈമണ്‍ വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
കാലം കുറഞ്ഞു വരുന്നു
ജോളി നടത്തിയ ഒരോ കൊലപാതകങ്ങള്‍ക്കും ഇടയിലെ കാലം കുറഞ്ഞു വരികയായിരുന്നു. അതുകൊണ്ടാണ് ഇപ്പോഴെങ്കില്‍ അവര്‍പിടിക്കപ്പെട്ടത് നന്നായി എന്ന് ഞാന്‍ പറഞ്ഞത്. ആദ്യത്തേത് 2002 ല്‍ ആയിരുന്നെങ്കില്‍ ആറ് വര്‍ഷം കഴിഞ്ഞ് 2008 ലായിരുന്നു രണ്ടാമത്തേത്. ആറ്, രണ്ട്, ഒന്നര, ഒന്ന് എന്നിങ്ങനെ കൊലപാതകങ്ങൾക്കിടയിലുള്ള കാലപരിധി കുറഞ്ഞു കുറഞ്ഞു വന്നുവെന്ന് കെജി സൈമണ്‍ ചൂണ്ടിക്കാട്ടുന്നു.
വിഷം കലക്കി
കൊലപാതകശ്രമങ്ങളെക്കുറിച്ച് പലരും തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നിലവില്‍ അതില്‍ വലിയ ശ്രദ്ധയില്ല. വിഷം കലക്കി എന്ന് തന്നെയാണ് ഒരു കുടുംബം പറഞ്ഞത്. ആദ്യം അവര്‍ക്ക് സംശയം ഉണ്ടായി. അത് സ്ഥിരീകരിക്കാന്‍ അവര്‍ ടെസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ലാബില്‍ പോവുകയും ചെയ്തു. എന്നാല്‍ പോലീസ് കേസ് ഉണ്ടെങ്കില്‍ മാത്രമെ ടെസ്റ്റ് ചെയ്യാന്‍ കഴിയു എന്നായിരുന്നു ലാബ് അധികൃതര്‍ അറിയിച്ചത്.
Recommended Video
കേസായാല്‍
കേസായാല്‍ ജോളി കുടുങ്ങണ്ടെന്ന് കരുതി അവര്‍ പോലീസില്‍ പരാതി നല്‍കാന്‍ പോയില്ല. ജോളിയുടെ പെരുമാറ്റം വലിയ ഘടകമായിരുന്നു. വളരെ നന്നായാണ് അവർ എല്ലാവരോടും പെരുമാറിയിരുന്നതെന്ന് എസ്പി പറയുന്നു. ഏറ്റവും കൂടുതല്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കിയത് മഞ്ചാടിയില്‍ മാത്യുവിന്‍റെ കൊലപാതകമായിരിക്കും. നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ സാധിച്ചത്.
അന്നമ്മയുടെ മരണത്തിന്
പ്രാഥമികമായ അന്വേഷണത്തില്‍ അന്നമ്മയുടെ മരണത്തിന് ഇടയാക്കിയത് സയനൈഡ് അല്ലെന്നാണ്. ഇനിയത് മാറിക്കൂടന്നില്ല. സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്താം എന്ന ആശയം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ പത്രവാര്‍ത്തകളില്‍ നിന്നാണ് ഇത് കിട്ടുന്നതെന്നായിരുന്നു ജോളിയുടെ മറുപടി. ഈ രീതി ഉപയോഗിക്കണം എന്ന താല്‍പര്യമുള്ളവര്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കും. അത്തരത്തില്‍ സയനൈഡിനെക്കുറിച്ച് അവര്‍ വിശദമായി പഠിച്ചു.
ഇങ്ങനെയൊരു ചതി
14 വര്‍ഷമാണ് എന്‍ഐടിയില്‍ പ്രൊഫസറാണെന്നും പറഞ്ഞ് അവര്‍ നാട്ടുകാരേയും ബന്ധുക്കാരേയും പറ്റിച്ചത്. അതൊക്കെ നമുക്ക് ചിന്തിക്കാന്‍ പറ്റുന്നതിന് അപ്പുറമാണ്. ഞാനെന്‍റെ സര്‍വ്വീസില്‍ ഇങ്ങനെയൊരു ചതി കണ്ടിട്ടില്ല. 14 വര്‍ഷം അവര്‍ എന്ത് ചെയ്തു എന്നതിനെക്കുറിച്ച് വിശദമായ തെളിവുണ്ട്. അത് കോടതിയില്‍ നൽകേണ്ടതായതിനാൽ വിശദമായി പറയുന്നില്ലെന്നും കെജി സൈമണ്‍ വ്യക്തമാക്കുന്നു.
സയനൈഡ് കിട്ടിയത് എങ്ങനെ
റോയി വഴി ജോളിക്ക് സയനൈഡ് കിട്ടാന്‍ ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. റോയിക്ക് അത്തരം സുഹൃത്തുക്കളില്ല. പിന്നെ അന്വേഷിച്ചപ്പോഴാണ് മാത്യുവിന്‍റെ ബന്ധം കണ്ട് പിടിക്കാനായത്. അത് ശരിയാണെന്ന് വ്യക്തമായി . അത് എങ്ങനെ തെളിയിച്ചു എന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. ഇത് നേരത്തേ ഞങ്ങൾക്ക് വിവരം ലഭിച്ചതാണ്. പിന്നെ ഇവർ തന്നെ തുറന്നു പറഞ്ഞു.
റോയി മരിച്ചത്
മറ്റ് പ്രതികള്‍ക്ക് ജോളിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നോ എന്നത് ഞങ്ങള്‍ വിശദമായി അന്വേഷിച്ച് കണ്ട് പിടിക്കേണ്ടതാണ്. റോയിയുടെ മരണത്തില്‍ മാത്യുവിന് സംശയം ഉണ്ടായിരിക്കാം. റോയി മരിച്ചത് നീ സയനൈഡ് നല്‍കിയതിനെ തുടര്‍ന്നാണോ എന്ന് അന്ന് ജോളിയോട് ചോദിച്ചിരുന്നതായി മാത്യു പറയുന്നു. എന്നാല്‍ എന്തുകൊണ്ട് മാത്യു അന്ന് ഇത് തുറന്നു പറഞ്ഞില്ല എന്നത് അന്വേഷണ സംഘത്തിന് അറിയില്ല.
വിരല്‍ കൊണ്ട് നുള്ളി
വിഷമായതുകൊണ്ട് സയനൈഡ് വിരല്‍ കൊണ്ട് എടുത്തെന്നാണ് ജോളി ഞങ്ങളോട് പറഞ്ഞിട്ടുള്ളത്.'വിരല്‍ കൊണ്ട് നുള്ളി എടുത്ത് ഭക്ഷണത്തിൽ ചേർത്തു. ഞാനത് കഴുകിക്കളഞ്ഞിട്ടുണ്ട് സാറേ, ഒരു പ്രശ്നവുമില്ലല്ലോ' എന്ന് അവര്‍ പറഞ്ഞു. ചെറിയ ഡപ്പിക്കകത്ത് ഇത് കൊണ്ടു നടക്കുമായിരുന്നു. അതിനെക്കുറിച്ച് വിശദമായി ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റോയിക്ക് അറിയാമായിരുന്നു
അതിനിടെ അന്നമ്മയെ കൊന്നാതാണെന്ന് റോയിക്ക് അറിയാമായിരുന്നെന്ന് ജോളിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിട്ടുണ്ട്. അന്നമ്മയുടേത് കൊലപാതകമായിരുന്നെന്ന് ആദ്യ ഭര്‍ത്താവ് റോയിക്ക് അറിയാമായിരുന്നെന്നാണ് ചോദ്യം ചെയ്യലിനിടെ ജോളി പോലീസിനോട് വ്യക്തമാക്കിയത്.
2002 സെപ്റ്റംബര്‍ 2
2002 സെപ്റ്റംബര്‍ 2 നാണ് അന്നമ്മ കൊല്ലപ്പെടുന്നത്. പൊന്നാമറ്റം കുടുംബത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് അന്നമ്മായിരുന്നു. ഇവര്‍ കൊല്ലപ്പെട്ടാല്‍ വീടിന്‍റെ മേല്‍നോട്ടവും സാമ്പത്തിക ചുമതലയും നേടിയെടുക്കാന്‍ തനിക്ക് സ്വന്തമാവുമെന്ന് ജോളി കരുതി. ഇതാണ് ആദ്യം കൃത്യത്തിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.
അധികാരം
പൊന്നാമ്മറ്റം തറവാടിന്‍റെ അധികാരം പിടിച്ചെടുക്കുക എന്നതിനോടൊപ്പം അന്നമ്മയോടുണ്ടായിരുന്ന പകയും കൊലപാതകത്തിന് കാരണമായെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അന്നമ്മയില്‍ നിന്ന് പണം കടംവാങ്ങിയിരുന്നെന്നും ഇത് അന്നമ്മ തിരികെ ചോദിച്ചതിലുള്ള വിദ്വേഷം തനിക്കുണ്ടായിരുന്നെന്നും ജോളി വ്യക്തമാക്കിയിട്ടുണ്ട്.
റോയിയുടെ മരണം ജോളി ആഘോഷിച്ചത് ജോണ്‍സനൊപ്പം; അതും കല്ലറയിലെ മണ്ണ് ഉണങ്ങുതിന് മുമ്പ്
അന്നമ്മയെ കൊന്നത് റോയിക്ക് അറിയാമായിരുന്നു; ജോളിയുടെ മൊഴിയില്‍ ഞെട്ടി ബന്ധുക്കളും നാട്ടുകാരും