കൂടത്തായി കൊലപാതക പരമ്പര: അന്നമ്മയെ കൊലപ്പെടുത്തിയ വിവരം ജോളി മാത്രമല്ല അറിഞ്ഞത്!
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതിയായ ജോളി ജോസഫിനെ അന്നമ്മ വധക്കേസില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയ് തോമസിന്റെ അമ്മയാണ് അന്നമ്മ. കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യത്തെ മരണം അന്നമ്മയുടേതാണ്.
അതീവ രഹസ്യമായാണ് കൂടത്തായിയിലെ ഓരോ ഇരയേയും ജോളി ഇല്ലാതാക്കിയത്. എന്നാല്‍ അന്നമ്മയെ കൊലപ്പെടുത്തിയ വിവരം ജോളി മാത്രമല്ല അറിഞ്ഞിരുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കൂടത്തായിയിലെ ആദ്യ കൊലപാതകം
2002ലാണ് പൊന്നാമറ്റം വീട്ടിലെ അന്നമ്മ തോമസ് കൊല്ലപ്പെട്ടത്. ആട്ടിന്‍ സൂപ്പില്‍ വിഷം കലര്‍ത്തി നല്‍കിയാണ് അന്നമ്മയെ ജോളി കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. പൊന്നാമറ്റം കുടുംബത്തിലെ അധികാര കേന്ദ്രമായിരുന്ന അന്നമ്മയെ ഇല്ലാതാക്കുന്നതിലൂടെ കുടുംബത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നതായിരുന്നു ജോളി ലക്ഷ്യമിട്ടിരുന്നത്.
രണ്ടാം ശ്രമം ഫലം കണ്ടു
രണ്ടാമത്തെ ശ്രമത്തിലാണ് അന്നമ്മയെ ജോളി കൊലപ്പെടുത്തിയത്. ആദ്യത്തെ തവണയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ജോളി അന്നമ്മയ്ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ആ ശ്രമം ഫലം കണ്ടില്ല. വിഷാംശം കുറഞ്ഞ് പോയതാണ് അന്നമ്മയ്ക്ക് രക്ഷയായത്. എന്നാല്‍ ജോളിയുടെ രണ്ടാമത്തെ ശ്രമം വിജയം കണ്ടു.
പരസ്യമായ രഹസ്യം
അന്നമ്മയുടെ കൊലപാതക വിവരം ജോളിക്ക് മാത്രമായിരുന്നില്ല അറിവുണ്ടായിരുന്നത് എന്നാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. തന്‍്റെ വീട്ടുകാരോട് അന്നമ്മയുടെ കൊലപാതക വിവരം ജോളി പറഞ്ഞിരുന്നു. മാത്രമല്ല അയല്‍ക്കാരില്‍ ചിലരും ഇക്കാര്യം അറിഞ്ഞിരുന്നു.
ആ നാല് പേർ
ജോളിയുടെ മൂത്ത മകനായ റോമോ, സഹോദരനായ ജോസ് എന്നിവരെയാണ് അന്നമ്മയെ ആട്ടിന്‍സൂപ്പില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ വിവരം ജോളി ആദ്യം അറിയിക്കുന്നത്. ഇവരെ കൂടാതെ അയല്‍വാസിയായ ബാവ എന്നയാളെയും ബാവയുടെ ഉമ്മ എന്നിവരോടും അന്നമ്മയുടെ കൊലപാതക വിവരം ജോളി പങ്ക് വെച്ചിരുന്നു എന്നാണ് കസ്റ്റഡി അപേക്ഷയിലെ വിവരം.
ജോളി വീണ്ടും കസ്റ്റഡിയിൽ
അന്നമ്മ കൊലക്കേസില്‍ ജോളിയെ കോടതി 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട് കൊടുത്തു. അന്നമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിയുടെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 4 വരെ നീട്ടി. സിലി വധക്കേസില്‍ കൂട്ടുപ്രതിയായ പ്രജികുമാറിന്റെ റിമാന്‍ഡ് കാലാവധിയും 4 വരെ നീട്ടിയിട്ടുണ്ട്.