കല്ലറ പൊളിച്ചതോടെ പിടിവിട്ടു, വക്കീലിനെ കാണാനോടി ജോളി; ലഭിച്ചത് റോയിയുടെ മേല്‍ പഴിചാരാനുള്ള പരിശീലനം
കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തി പരമാവധി തെളിവുകള്‍ കണ്ടെത്താനാണ് ക്രൈം ബ്രാഞ്ചിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ജോളി ജോസഫിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം കട്ടപ്പനയിലെത്തി. ജോളിയുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും അന്വേഷണസംഘം കണ്ട് മൊഴി രേഖപ്പെടുത്തി.
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും അച്ഛൻ സക്കറിയയെയും ഇന്ന് വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. വടകര എസ്പി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഷാജുവിനേയം സക്കറിയേയും വെവ്വേറെ ഇരുത്തിയായിരിക്കും ചോദ്യം ചെയ്യുക. പിന്നീട് ജോളിയോടൊപ്പം ഇരുത്തിയും ചോദ്യം ചെയ്തേക്കും. അതേസമയം ചോദ്യം ചെയ്യലിനെ അതിവിദഗ്ധമായും പരിശീലന സിദ്ധിച്ച രീതിയിലുമാണ് ജോളി ജോസഫ് നേരിടുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
കൃത്യമായ ഉപദേശം
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന പ്രതി ജോളി ജോസഫിന് ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്ന കൃത്യമായ ഉപദേശം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ജോളിയുമായി ബന്ധമുള്ള 2 അഭിഭാഷകരാവാം ചോദ്യം ചെയ്യലിനെ നേരിടാനുള്ള വിദഗ്ധ പരിശീലനം നല്‍കിയതെന്നാണ് പോലീസിന്റെ നിഗമനം.
Recommended Video
ഉപദേശവും പരിശീലനവും
കല്ലറ പൊളിച്ച് പോലീസ് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചതോടെ ജോളി കുന്നംമംഗലത്തുള്ള ഒരു അഭിഭാഷകനെ കാണാന്‍ പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റൊരു അഭിഭാഷകനുമായി ദീര്‍ഘകാലത്തെ അടുപ്പമുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നിന്നെല്ലാം ചോദ്യം ചെയ്യലിനെ നേരിടാന്‍ ജോളി ഉപദേശവും പരിശീലനവും സ്വീകരിച്ചെന്നാണ് സൂചന.
പോലീസിന് ആശ്വാസമാവുന്നത്
വളരെ വിദഗ്ധമായാണ് അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളെ ജോളി തുടക്കം മുതല്‍ നേരിട്ടുകൊണ്ടിരുന്നത്. പോലീസ് നിരത്തുന്ന തെളിവുകള്‍ക്ക് മുമ്പില്‍ എല്ലാ പ്രതിരോധങ്ങളും തകരുമ്പോള്‍ മാത്രമാണ് ഒടുവില്‍ നിസ്സംഗതയോടെ ജോളി കുറ്റങ്ങള്‍ സമ്മതിക്കുന്നത്. രണ്ട് മാസത്തിലേറെയായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളിലൂടെ ജോളിയുടെ വാദങ്ങളുടെ മുനയൊടിക്കാന്‍ കഴിയുന്നതാണ് പോലീസിന് ആശ്വാസമാവുന്നത്.
ടോം തോമസ്, അന്നമ്മ തോമസ്
ടോം തോമസ്, അന്നമ്മ തോമസ് എന്നിവരെ കൊലപ്പെടുത്തിയത് തന്റെ ആദ്യഭര്‍ത്താവ് റോയി തോമസായിരിക്കും എന്നായിരുന്നു ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ ജോളിയുടെ നിലപാട്. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ വക്കീലായിരിക്കാം ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാന്‍ ജോളിക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.
വാദത്തെ തകര്‍ത്തത്
എന്നാല്‍ അന്നമ്മയുടെ മരണസമയത്ത് വീട്ടിലുണ്ടായിരുന്നവരുടെ മൊഴികള്‍ ചൂണ്ടിക്കാട്ടി പോലീസ് ഈ വാദത്തെ തകര്‍ത്തു. ടോം തോമസ് മരിക്കുന്ന സമയത്ത് വീട്ടില്‍ ജോളി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന ജോലിക്കാരന്റെ മൊഴിയും ജോളിയാണ് മരണവിവരം അറിയിച്ചതെന്ന അയല്‍വാസിയുടെ മൊഴിയും ഉള്‍പ്പടെയുള്ള തെളിവുകള്‍ പോലീസ് പ്രതിക്ക് മുന്നില്‍ നിരത്തി. ഇതോടെയാണ് ടോം തോമസിന്റെ കൊലപാതകത്തിലെ കുറ്റം ജോളി സമ്മതിച്ചത്.
റോയിക്ക് അറിയാമായിരുന്നു
അന്നമ്മയുടേത് കൊലപാതകമാണെന്ന വിവരം റോയിക്ക് അറിയാമായിരുന്നെന്നും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 2002 സെപ്റ്റംബര്‍ 2 നാണ് അന്നമ്മ കൊല്ലപ്പെടുന്നത്. പൊന്നാമ്മറ്റം തറവാടിന്റെ അധികാരം പിടിച്ചെടുക്കുക എന്നതിനോടൊപ്പം അന്നമ്മയോടുണ്ടായിരുന്ന പകയും കൊലപാതകത്തിന് കാരണമായെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ആത്മഹത്യ
റോയി തോമസിന്റേത് ആത്മഹത്യായണെന്ന നിലപാടായിരുന്നു തുടക്കം മുതല്‍ ജോളി സ്വീകരിച്ചത്. ജോളിക്ക് സയനൈഡ് നല്‍കിയെന്ന മാത്യുവിന്റെയും പ്രജികുമാറിന്റെയും മൊഴികള്‍ ചൂണ്ടിക്കാട്ടിയതോടെ മാത്യുവും റോയിയും തമ്മില്‍ ശത്രുത ഉണ്ടായിരുന്നുവെന്നും മാത്യുവായിരിക്കും സയനൈഡ് നല്‍കിയെന്നും ജോളി പറഞ്ഞു.
കുറ്റ സമ്മതം
എന്നാല്‍ സംഭവം നടന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ മാത്യു സ്ഥലത്ത് ഇല്ലാതിരുന്നതും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടം പോലീസ് ചൂണ്ടിക്കാട്ടിയതോടെ ജോളി കുറ്റം സമ്മതിച്ചു. മക്കളെ രണ്ടു പേരേയും വീടിന്റെ മുകല്‍ നിലയിലെ മുറിയില്‍ ഉറക്കി കിടത്തി വാതില്‍ പുറത്തുനിന്നു പൂട്ടിയ ശേഷമായിരുന്നു റോയിയെ കൊലപ്പെടുത്തിയതെന്ന് ജോളി സമ്മതിച്ചു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
റോയി തോമസ് ഭക്ഷണം കഴിക്കുന്നതിന് മുമ്പാണ് കുഴഞ്ഞുവീണ് മരിച്ചതെന്ന വാദമായിരുന്നു ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തില്‍ ജോളി ആവര്‍ത്തിച്ചത്. എന്നാല്‍ മരിക്കുന്നതിന്റെ 10 മിനുട്ട് മുമ്പായി റോയി ചോറും കടലയും കഴിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള കാര്യം പോലീസ് ജോളിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടി.
മൊഴിയും നിര്‍ണ്ണായകമായി
ആദ്യ ഘട്ടത്തിലും ജോളിയുടെ വാദത്തെ ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് തെറ്റാണെന്ന് വാദിച്ചത്. എന്നാല്‍ റോയി പുറത്തു നിന്ന് ഭക്ഷണം കഴിച്ചിട്ടാവാം വീട്ടില്‍ വന്നിരിക്കുകയെന്നായി ജോളി. റോയി ഭക്ഷണം കഴിച്ച ഉള് കുഴഞ്ഞു വീഴുകയായിരുന്നെന്ന് അപ്പോള്‍ വീട്ടിലെത്തിയ ബന്ധുക്കളില്‍ ഒരാളോട് ജോളി പറഞ്ഞിരുന്നു. ബന്ധുവിന്റെ മൊഴി ചൂണ്ടിക്കാട്ടിയതോടെയാണ് ജോളി സത്യം പുറത്ത് പറയാന്‍ തയ്യാറായത്
വകുപ്പ് തല അന്വേഷണം
അതേസമയം, ജോളിയുടെ അടുത്ത സുഹൃത്തായിരുന്നു ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീക്കെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി കളക്ടര്‍ സി ബിജു ജയശ്രീയെ കോഴിക്കോട് കളക്ടേറ്റില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. വ്യാജരേഖകള്‍ ഉപയോഗിച്ച് നികുതിയടക്കാന്‍ ജോളിയെ സഹായിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് ജയശ്രീക്കെതിരെ അന്വേഷണം തുടങ്ങാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
റിപ്പോര്‍ട്ട് തേടി
ജില്ലാ കളക്ടര്‍ വി സാംബശിവ റാവുവിനോട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. പൊലീസ് റിപ്പോര്‍ട്ടും നിലവില്‍ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും എടുത്ത് ക്രോഡീകരിച്ച ശേഷം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് കൈമാറും. ഇതുമായി ബന്ധപ്പെട്ട് നാളെ കൂടത്തായി വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കുന്നുണ്ട്.
ചെന്നിത്തല പറയുന്നത് പച്ചക്കള്ളം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെടി ജലീല്‍
'കോന്നിയില്‍ സുരേന്ദ്രനെ വിജയപ്പിക്കണം'; ബിജെപിക്ക് പരസ്യ പിന്തുണയുമായി ഓര്‍ത്തഡോക്സ് സഭ ഭാരവാഹികള്‍