ഈ കളി ജോളി ഇന്നും ഇന്നലേയും തുടങ്ങിയതല്ല; വ്യാജ ഒസ്യത്തിന് മുമ്പേ.. വ്യാജ എംകോം സര്‍ട്ടിഫിക്കറ്റ്
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ രഹസ്യമൊഴി ക്രൈം ബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഷാജുവിന്‍റെ രഹസ്യമൊഴി രേഖപ്പെടത്തുന്നത്. വിചാരണ ഘടത്തില്‍ മൊഴി മാറ്റാതിരിക്കാനാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
മാത്യു മഞ്ചാടിയില്‍ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ജോളിയെ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിവരികയാണ്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടയിലാണ് ജോളിയുടെ ബി. കോം, എം.കോം സര്‍ട്ടിഫിക്കറ്റുകളെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളും പോലീസിന് ലഭിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
എന്‍ഐടി കള്ളം
മഞ്ചാടി മാത്യു വധക്കേസുമായി ബന്ധപ്പെട്ട് നടത്തിയ തെളിവെടുപ്പിനിടയിലായിരുന്നു ജോളിയുടെ പേരിലുള്ള ബി.കോം , എം.കോം സര്‍ട്ടിഫിക്കറ്റുകള്‍ അന്വേഷണം സംഘം കണ്ടെത്തിയത്. എന്‍ഐടിയില്‍ പ്രൊഫസറാണെന്നാണ് നാട്ടുകാരോടും വീട്ടുകാരോടും പറഞ്ഞിരുന്നെങ്കിലും ജോളിക്ക് പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലും ഇല്ലെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
സര്‍ട്ടിഫിക്കറ്റുകള്‍
ഈ കണ്ടെത്തല്‍ നിലനില്‍ക്കേയാണ് ജോളിയുടെ പേരിലുള്ള ബി.കോം, എം. കോം സര്‍ട്ടിഫിക്കറ്റുകള്‍ പോലീസിന് ലഭിക്കുന്നത്. കൂട്ടാത്തായിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ബി.കോം സര്‍ട്ടിഫിക്കറ്റ് എംജി സര്‍വകലാശാലയുടേതും എം.കോം സര്‍ട്ടിഫിക്കറ്റ് കേരള സര്‍വ്വകലാശാലയുടേതുമായിരുന്നു.
വ്യാജം
സര്‍ട്ടിഫിക്കറ്റ് ഓര്‍ജിനലാണോന്ന് പരിശോധിക്കാന്‍ കേരള, എംജി സര്‍വ്വകലാശാല റജിസ്ട്രാര്‍മാര്‍ക്ക് അന്ന് തന്നെ പോലീസ് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയെ തുടര്‍ന്ന് സര്‍വ്വകലാശാല നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. വിവരം സര്‍വ്വകാലാശാലകള്‍ പോലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
Recommended Video
മറ്റ് വിദ്യാര്‍ത്ഥികളുടേത്
ജോളിയുടെ പേരില്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടില്ലെന്ന സര്‍വകലാശാലകള്‍ വ്യക്തമാക്കുന്നു. സര്‍ട്ടിഫിക്കറ്റിലുള്ള രജിസ്റ്റര്‍ നമ്പറുകള്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത മറ്റ് വിദ്യാര്‍ത്ഥികളുടേതാണെന്നും പോലീസിന് നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.
വീട്ടില്‍ നിന്ന് കണ്ടെത്തിയത്
എംജി സര്‍വ്വകലാശാലയുടെ പേരിലുള്ള 1995 ലെ ബി.കോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ്, കേരള സര്‍വകലാശാലയുടെ 1997 ലെ എം.കോം ഒന്നാം വര്‍ഷ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, 1998 ലെ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയായിരുന്നു ജോളിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
ആധികാരികത വരുത്താന്‍
എംകോമിന്‍റെ മാര്‍ക്ക് ലിസ്റ്റിലും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിലും വ്യത്യസ്ത രജിസ്റ്റര്‍ നമ്പറുകള്‍ കണ്ടെത്തിയതോടെ തന്നെ ഇത് വ്യാജമാണെന്ന് സംശയം പോലീസിനുണ്ടായിരുന്നു. ആധികാരികത വരുത്താനായാണ് കൊലപാതക പരമ്പരയുടെ ആദ്യഘട്ട അന്വേഷണത്തിനു നേതൃത്വം നൽകിയ ഡിവൈഎസ്പി ആർ ഹരിദാസൻ സർട്ടിഫിക്കറ്റുകള്‍ പരിശോധിക്കാൻ കേരള, എംജി സർവകലാശാലകൾക്ക് അയച്ചത്.
എലിസബത്ത് ജോസഫിന്‍റേത്
ജോളിയുടെ പേരിലുള്ള ബി.കോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍ കോട്ടയം സ്വദേശിയും പാലാ അല്‍ഫോന്‍സാ കോളേജില്‍ നിന്ന് പ്രൈവറ്റായി പരീക്ഷ എഴുതിയ എലിസബത്ത് ജോസഫിന്‍റേതാണെന്നാണ് എംജി സര്‍വ്വകലാശാല പോലീസിന് മറുപടി നല്‍കിയിരിക്കുന്നത്.
വ്യാജ ഒസ്യത്തിനും മുമ്പ്
എന്‍ഐടി പ്രൊഫസറാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് ജോളി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചെതെന്നാണ് പോലീസിന്‍റെ നിഗമനം. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ടോം തോമസിന്‍റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കുന്നതിന് മുമ്പും ജോളി വ്യാജരേഖകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പോലീസിന് സാധിച്ചു.
പ്രീഡിഗ്രി യോഗ്യതയില്ല
റോയി തോമസുമായുള്ള വിവാഹത്തിന് ശേഷം കട്ടപ്പനയില്‍ നിന്നും കൂടത്തായിയിലെത്തിയ ജോളി ജോസഫ് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത് താന്‍ എം.കോം ബിരുദ ധാരിണിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ പോലീസിന് കണ്ടെത്താന്‍ സാധിച്ചു.
അന്വേഷണം പുരോഗമിക്കുന്നു
പ്രീഡിഗ്രി പാസായില്ലെങ്കിലും പാലായിലെ പാരലല്‍ കോളേജില്‍ ജോളി ബി. കോം പഠനത്തിനായി ചേര്‍ന്നിരുന്നു. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു ജോളിയുടെ ബി. കോം പഠനം. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണ് ബി. കോമിന് ചേര്‍ന്നതെന്ന് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതു സംബന്ധിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
ബിരുദവും ഇല്ല
പാലായിലെ പാരലല്‍ കോളേജില്‍ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളേജിലാണ് ഡിഗ്രി പഠനമെന്നാണ് ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളം കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബിജെപി മുന്നോട്ട്; നേതാക്കൾ ഇന്ന് ഗവർണറെ കാണും
പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണം: കേരളത്തിന് 1400 കോടിയുടെ ജർമൻ സഹായം, കരാർ ഒപ്പുവെച്ചു!!