'നമ്മുടെ മോള് പോയി ജയശ്രീ ചേച്ചീ..' കുഞ്ഞിന് വിഷം കൊടുത്ത ശേഷം കരഞ്ഞ് ജോളി, പുതിയ വെളിപ്പെടുത്തൽ!
വടകര: ചോദ്യം ചെയ്യലുകള്‍ക്കിടെ കൂടത്തായി കൊലക്കേസ് പ്രതി ജോളി നടത്തുന്ന വെളിപ്പെടുത്തലുകള്‍ പോലീസിനെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. സ്വന്തം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയതിന് ജോളിക്ക് പല കാരണങ്ങളുണ്ട് പറയാന്‍. എന്നാല്‍ ജോളിയുടെ കൊലപാതക ശ്രമങ്ങള്‍ വീടിനകത്ത് മാത്രം ഒതുങ്ങി നിന്നവ ആയിരുന്നില്ല.
കൂടത്തായി ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങള്‍ ജോളി പോലീസിന് മുന്നില്‍ വിവരിച്ചു. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ ജോളിയെ സഹായിച്ചത് ജയശ്രീ വാര്യര്‍ ആയിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
ജയശ്രീയുടെ മകളെ കൊല്ലാൻ
ജോളിക്ക് വേണ്ടി വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ചതിന്റെ പേരില്‍ ജയശ്രീ വാര്യര്‍ അന്വേഷണം നേരിടുന്നുണ്ട്.. ജയശ്രീയില്‍ നിന്നും പോലീസ് നേരത്തെ മൊഴിയെടുത്തിരുന്നു. തന്റെ മകളെ കൊല്ലാനും ജോളി ശ്രമിച്ചിരുന്നതായി ജയശ്രീ പോലീസിന് മൊഴി നല്‍കിയിരുന്നു. മകളുടെ വായില്‍ നിന്ന് നുരയും പതയും വന്നതായും ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് മാത്രം രക്ഷപ്പെട്ടതാണെന്നും ജയശ്രീ മൊഴി നല്‍കിയിരുന്നു.
രണ്ട് തവണ ശ്രമം
ജയശ്രീയുടെ കുഞ്ഞിനെ കൊല്ലാന്‍ താന്‍ രണ്ട് വട്ടം ശ്രമിച്ചിരുന്നു എന്നാണ് ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. ജോളിക്ക് ജയശ്രീയുമായി മാത്രമല്ല അവരുടെ കുടുംബവുമായും നല്ല ബന്ധമുണ്ടായിരുന്നു. എന്‍ഐടി അധ്യാപിക എന്ന പേരിലാണ് ഇവരുമായി ജോളി അടുത്ത ബന്ധം സ്ഥാപിച്ചെടുത്തത്.
വീട്ടിലെ നിത്യസന്ദർശക
ജയശ്രീയുടെ വീട്ടില്‍ ജോളി നിരന്തര സന്ദര്‍ശകയായിരുന്നു. മകളെ പരിചരിക്കുന്നതടക്കമുളള സ്വാതന്ത്ര്യം ജോളിക്ക് ആ വീട്ടിലുണ്ടായിരുന്നു. മൂന്ന് മാസത്തെ ഇടവേളകളിലാണ് ജോളി രണ്ട് തവണ കുഞ്ഞിന് വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇക്കാലത്ത് ജോളി കൂടത്തായിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
തലനാരിഴയ്ക്ക് രക്ഷ
ജോളിയെ കുറിച്ച് ജയശ്രീക്കോ വീട്ടുകാര്‍ക്കോ ഒരു വിധത്തിലുളള സംശയങ്ങളും ഉണ്ടായിരുന്നില്ല. വിഷം അകത്ത് ചെന്ന് തളര്‍ന്ന് വീണ കുഞ്ഞിനെ രണ്ട് തവണയും തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാനായത്. ഒരു തവണ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തവണ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ഫോണിൽ വിളിച്ച് കരച്ചിൽ
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ കുട്ടിയെ പരിശോധിച്ച ശേഷം ശരീരത്തില്‍ വിഷം ചെന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. രണ്ട് തവണ കുഞ്ഞ് ബോധമറ്റ് വീണപ്പോഴും ജയശ്രീയുടെ വീട്ടില്‍ ജോളിയുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ട് പോകാനും ജോളി മുന്നിലുണ്ടായിരുന്നു. നമ്മുടെ മോള് പോയി ജയശ്രീ ചേച്ചീ എന്ന് ഒരു തവണ ജോളി തന്നെ ഫോണില്‍ വിളിച്ച് കരയുകയും ചെയ്തുവെന്ന് പോലീസ് കണ്ടെത്തി.