ഒടുവില്‍ സയനൈഡിന്റെ ഉറവിടം കണ്ടെത്തി പോലീസ്, തേടി ചെന്നപ്പോള്‍ ആള് രണ്ട് വര്‍ഷം മുന്‍പ് മരിച്ചു
കോഴിക്കോട്: മാരക വിഷമായ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചായിരുന്നു കൂടത്തായി കൊലപാതക പരമ്പരയില്‍ അന്നമ്മ ഒഴികേയുള്ള അഞ്ച് പേരേയും ജോളി കൊലപ്പെടുത്തിയത്. 2002 ല്‍ കൊല്ലപ്പെട്ട അന്നമ്മക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു.
മുഖ്യപ്രതിയായ ജോളിക്ക് സയനൈഡ് നല്‍കിയത് രണ്ടാം പ്രതിയും ബന്ധുവമായ മാത്യുവാണ്. ഇദ്ദേഹം സയനൈഡ് വാങ്ങിയത് മൂന്നാംപ്രതി പ്രജികുമാറില്‍ നിന്നാണെന്നും നേരത്തേ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സയനൈഡിന്റെ ഉറവിടം കണ്ടെത്തിയിരിക്കുകയാണ് പോലീസ്. വിശദാംശങ്ങള്‍ ഇങ്ങനെ..
സയനൈഡിന്റെ ഉറവിടം
കൊലപാതകള്‍ക്ക് ജോളി ഉപയോഗിച്ച സയനൈഡിന്റെ ഉറവിടം കോയമ്പൂത്താരാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രജികുമാറില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ ജീവന് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിലെത്തി അന്വേഷിച്ചതോടെയാണ് ഇക്കാര്യത്തിലെ ചുരളഴിഞ്ഞത്.
കോയമ്പത്തൂര്‍ സ്വദേശി വഴി
കോയമ്പത്തൂര്‍ സ്വദേശിയായ സത്യന് വഴിയാണ് സയനൈഡ് കേരളത്തിലേക്ക് എത്തിയത്. പേരാമ്പ്ര പാലേരി സ്വദേശിയായ സ്വർണപ്പണിക്കാരനാണു സത്യനില്‍ നിന്ന് സയനൈഡ് വാങ്ങിയത്. ഇയാളിൽ നിന്നാണു പ്രജികുമാറിനു സയനൈഡ് ലഭിക്കുന്നത്. സത്യനെ കണ്ടെത്തിയ പോലീസ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരാള്‍
സത്യന് സയനൈഡ് നല്‍കിയത് മറ്റൊരാളാണ്. സ്വർണപ്പണിക്കെന്ന പേരിലാണ് സയനൈഡ് വാങ്ങിയിരുന്നതെന്ന് ഇയാൾ അന്വേഷണസംഘത്തിനു മൊഴി നൽകി. കോയമ്പത്തൂരിൽ നിന്നു സയനൈഡ് കേരളത്തിലെ സ്വർണപ്പണിക്കാരുടെ കയ്യിലെത്തുന്ന വഴികളെക്കുറിച്ച് പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.
മരിച്ചു
സയനൈഡ് കൈവശം വെക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്ന ഇയാള്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റും അന്വേഷണ സംഘം ശേഖരിച്ചു. ജോളി കോയമ്പത്തൂരിലേക്കു പലതവണ പോയതിന്റെ തെളിവുകളും നേരത്തേ ലഭിച്ചിരുന്നു.
എങ്ങനെ ഉപയോഗിക്കണം
സയനൈഡ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് ജോളി പഠിച്ചിരുന്നുവെന്ന് അന്വേഷണ തലവന്‍ റൂറല്‍ എസ്പി കെ ജെ സൈമണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സയനൈഡ് ബാഗില്‍ കൊണ്ട് നടന്നാണ് കൊലപാതകങ്ങളെല്ലാം ജോളി നടത്തിയതെന്നും ഇത് തെളിയിക്കുന്ന നിര്‍ണ്ണായക തെളിവ് അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.
പത്രവാര്‍ത്തകളില്‍ നിന്ന്
സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്താം എന്ന ആശയം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ പത്രവാര്‍ത്തകളില്‍ നിന്നാണ് ഇത് കിട്ടുന്നതെന്നായിരുന്നു ജോളി പോലീസിന് നല്കിയ മൊഴി. ഈ രീതി ഉപയോഗിക്കണം എന്ന താല്പര്യമുള്ളവര് ഇതേക്കുറിച്ച് വിശദമായി പഠിക്കും. അത്തരത്തില്‍ സയനൈഡിനെക്കുറിച്ച് ജോളി വിശദമായി പഠിക്കുകയും ചെയ്തു.
സ്വര്‍ണ്ണക്കടയിലെ ജോലി
ജോളിക്ക് എങ്ങനെ സയനൈഡ് കിട്ടി എന്ന ചോദ്യമായിരുന്നു അന്വേഷണം മാത്യുവിലേക്ക് എത്തിച്ചത്. റോയി വഴി ജോളിക്ക് സയനൈഡ് കിട്ടാന്‍ ഒരു സാധ്യതയും ഇല്ലെന്ന് മനസ്സിലാക്കിയ പോലീസ് പിന്നീട് അന്വേഷിച്ചപ്പോഴാണ് മാത്യുവിന്റെ ബന്ധം കണ്ട് പിടിക്കാനായത്. അദ്ദേഹത്തിന്റെ സ്വര്‍ണ്ണക്കടയിലെ ജോലിയും നിര്‍ണ്ണായകമായി.
റോയിയുടെ മരണം
റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നുള്ള പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണ്ണായകമായത്. മറ്റുള്ളവര്‍ക്കെന്നപോലെ റോയിക്കും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിക്കൊടുക്കുകയായിരുന്നു. 'വിരല്‍ കൊണ്ട് നുള്ളി എടുത്ത് ഭക്ഷണത്തിൽ ചേർത്തു. ഞാനത് കഴുകിക്കളഞ്ഞിട്ടുണ്ട് സാറേ, ഒരു പ്രശ്നവുമില്ലല്ലോ' എന്നാണ് സയനൈഡ് ഉപയോഗിക്കുന്ന രീതിയെക്കുറിച്ച് ജോളി പോലീസിനോട് പറഞ്ഞത്.
അനുഭവം
അതിതീവ്രമായ എരിവും പുളിയും കലര്‍ന്ന അനുഭവമാണ് സയനൈഡിനെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭക്ഷണത്തില്‍ കലര്‍ത്തി നല്കിയാലും ഉടന്‍ തന്നെ രൂചി വ്യത്യാസം മനസ്സിലാക്കാന്‍ കഴിയും. വായില്‍ എത്തിയാല്‍ തന്നെ തുപ്പാനുള്ള പ്രവണതയാണ് ഉണ്ടാവുക. എന്നാല്‍ മസാലക്കൂട്ടുകള്‍ കൂടുതല്‍ അടങ്ങിയ സൂപ്പ് പോലുള്ളവയില്‍ ഇതിന്റെ സാന്നിധ്യം അധികം കണ്ടെത്താന്‍ കഴിയില്ല. ഇതായിരിക്കാം ഭക്ഷണത്തില്‍ കലര്‍ത്തി സയനൈഡ് നല്കാന് ജോളിയെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
കസ്റ്റഡിയില്‍ കിട്ടാന്‍
അതേസമയം, ജാമ്യാപേക്ഷ തള്ളി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ജോളിയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം നാളെ കോടതയില്‍ അപേക്ഷ നല്‍കിയേക്കും. സിലി വധക്കേസിലാണ് ജോളിയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. റോയ് വധക്കേസിലെ പോലീസ് കസ്റ്റഡി അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിച്ച ജോളിയെ, സിലി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര തീരദേശ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബികെ സിജു എത്തി അറസ്റ്റ് ചെയ്തിരുന്നു.
സിലി വധക്കേസില്‍
സിലി വധക്കേസില്‍ എംഎസ് മാത്യുവിനേയും പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും ജോളിയെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പരമാവധി സമയം ജോളിയെ ചോദ്യം ചെയ്യലിന് വിട്ടുകിട്ടാനാണ് പോലീസ് ശ്രമിക്കുന്നത്. അതിനായാണ് 5 കൊലക്കേസിലും നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നെങ്കിലും ജോളിയെ ഓരോ കേസിലായി അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.
ജോളിയുടെ പിടി വിടില്ല, കുരുക്ക് മുറുക്കും; കൂടത്തായി കൊലക്കേസില്‍ വേറിട്ട തന്ത്രവുമായി അന്വേഷണ സംഘം
അരൂരില്‍ പട നയിച്ച് ഉപതിരഞ്ഞെടുപ്പ് സ്പെഷലിസ്റ്റ്; ഷാനിമോളുടെ ഭൂരിപക്ഷം 5000 കടക്കുമെന്ന് കോണ്‍ഗ്രസ്