കല്ലറ തുറക്കുന്നതറിഞ്ഞപ്പോൾ ബോധംകെട്ട് വീണ് ജോളി; സകല പിടിയും വിട്ടത് നാലാമത്തെ ചോദ്യം ചെയ്യലില്‍
Recommended Video
കോഴിക്കോട്: സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ ഒരോ മരണങ്ങളും ഒരോ പ്രത്യേക സംഘത്തിന് കീഴില്‍ അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്. എല്ലാ സംഘത്തിന്‍റെയും ഏകോപാനച്ചുമതല റൂറല്‍ എസ്പി കെ ജി സൈമണിനായിരിക്കും. കൂടത്തായി കേസ് അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡിവൈഎസ്പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള 11 പേരാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിലുള്ളത്. കൊലപാതക പരമ്പരയിലേക്ക് വെളിച്ചം വീശിയ റിപ്പോര്‍ട്ട് തയ്യാറാക്കിയ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ആയ ജീവന്‍ ജോര്‍ജ്ജും നിലവില്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗമാണ്. വരും ദിവസങ്ങളില്‍ തന്നെ അന്വേഷണ സംഘത്തിന്‍റെ വിപുലീകരണം പൂര്‍ത്തിയാക്കും. അതേസമയം ജോളിയെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളും ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
ആറ് മരണം
റോജോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് മാസമായി പൊന്നാമറ്റം കുടുംബത്തിലെ അസ്വാഭാവിക മരണത്തിന് പിന്നാലെയായിരുന്നു പോലീസ് സംഘം. ഇക്കാലയളവിനുള്ളില്‍ പൊന്നാമറ്റം കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ നിരവധിയാളുകളെ പോലീസ് ചോദ്യം ചെയ്തു. സംശയത്തിന്‍റെ നിഴലുകള്‍ ജോളിയിലേക്ക് നീണ്ടതോടെ ഒന്നിലേറെ തവണയാണ് പോലീസ് ഇവരെ ചോദ്യം ചെയ്തത്.
ജോളി ആദ്യമായി പതറിയത്
ആദ്യ ഘട്ടങ്ങളിലെല്ലാം പോലീസ് ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നിന്ന ജോളി ആദ്യമായി പതറിയത് അന്വേഷണ സംഘം കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കുന്നുവെന്ന് അറിഞ്ഞപ്പോഴായിരുന്നു. കല്ലറു തുറക്കുമെന്ന് അറിഞ്ഞപ്പോള്‍ ജോളി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും ബോധരഹിതയായി വീണുമെന്നുമാണ് നാട്ടുകാരിയായ വിയു ഏലിയാമ്മ വ്യക്തമാക്കുന്നത്.
അവശിഷ്ടങ്ങള്‍ കിട്ടുമോ
കല്ലറ തുറന്ന് പരിശോധന നടത്തുന്നുവെന്ന വാര്‍ത്ത അറിഞ്ഞതോടെ ജോളി ആകെ അസ്വസ്ഥതയായി. അടക്കം ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ കല്ലറയില്‍ നിന്ന് അവശിഷ്ടങ്ങള്‍ കിട്ടുമോയെന്നും ജോളി തിരക്കി. സുഹൃത്തും മുന്‍ അങ്കണവാടി അധ്യാപികയുമായ വിയു എലിയാമ്മയുമായുള്ള സംസാരത്തിനിടയിലായിരുന്നു ജോളി തന്‍റെ അശങ്കകള്‍ പ്രകടിപ്പിച്ചത്.
സത്യമല്ല
കഴിഞ്ഞ മാസം 29 നായിരുന്നു ജോളിയും ഏലിയാമ്മയും തമ്മില്‍ കണ്ടതും സംസാരിച്ചതും. കുടുംബത്തിലെ മരണത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളെ കുറിച്ച് എലിയാമ്മ ജോളിയോട് ചോദിച്ചപ്പോള്‍ അതൊന്നും സത്യമല്ലെന്നായിരുന്നു അവരുടെ പ്രതികരണം. അപ്പോഴൊക്കെ ജോളി ആകെ പതറിയ നിലയിലായിരുന്നു.
സ്വത്ത് തര്‍ക്കം
കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊക്കെ തിരിച്ചു നല്‍കിയെന്നായിരുന്നു മറുപടി. ഈ കാര്യങ്ങളൊക്കെ നാട്ടുകാര്‍ക്കും പള്ളിക്കാര്‍ക്കും അറിയാമോ എന്നും ചോദിച്ചിരുന്നു. സ്വത്ത് പ്രശ്നം പരിഹരിച്ച കാര്യം പള്ളി വികാരിക്ക് അറിയാമെന്നും ജോളി പറഞ്ഞതായി ഏലിയാമ്മ വ്യക്തമാക്കുന്നു.
തെറ്റ് ചെയ്തോ
സംസാരം തുടരുന്നതിനിടയില്‍ കല്ലറ തുറക്കുന്ന കാര്യം സംസാരിച്ചപ്പോഴായിരുന്നു ജോളി ശരിക്കും ഞെട്ടിയത്. ജോളിയുടെ പരുങ്ങല്‍ കണ്ട് നീ തെറ്റെന്തെങ്കിലും ചെയ്തോയെന്ന് ഏലിയാമ്മ ചോദിച്ചപ്പോള്‍ ഞാന്‍ ഒന്നും ചെയ്തില്ലെന്നും പോലീസ് അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരണ്ടേയെന്നായിരുന്നു പ്രതികരണം.
ബോധംകെടല്‍
ഇതിനിടയിലായിരുന്നു വർഷങ്ങൾ കഴിഞ്ഞതിനാൽ കല്ലറയിൽനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടുമോ എന്ന കാര്യം ജോളി ചോദിച്ചത്. പിന്നീട് കല്ലറ തുറക്കുന്നതിന്‍റെ തലേ ദിവസമായിരുന്നു ഏലിയാമ്മ ജോളിയെ കാണുന്നത്. ജോളി ബോധരഹിതയായി വീണുവെന്നും വീട്ടിലേക്ക് വരണമെന്നും പറഞ്ഞ് ഏലിയാമ്മയെ വിളിപ്പിക്കുകയായിരുന്നു.
ചോദ്യം ചെയ്തതിന് പിന്നാലെ
ഉടന്‍ വീട്ടിലെത്തിയ ഇവര്‍ ജോളിയുമായി സംസാരിച്ചു. രാവിലെ ഒന്നും കഴിക്കാത്തതിനാലാണ് തലകറങ്ങി വീണതെന്നായിരുന്നു ജോളി പറഞ്ഞത്. എന്നാല്‍ ക്രൈംബ്രഞ്ച് സംഘം ചോദ്യം ചെയ്ത് പോയതിനെ തുടര്‍ന്നായിരുന്നു ജോളിയുടെ തലകരക്കം എന്ന് പിന്നീട് മനസ്സിലായി. അപ്പോഴും കേസിനെ കുറിച്ച് ചോദിച്ചെങ്കിലും തെറ്റൊന്നും ചെയ്തില്ലെന്ന് ആവർത്തിച്ചു. എന്നാൽ മക്കളുടെ കാര്യം പറഞ്ഞ് സങ്കടപ്പെട്ടിരുന്നെന്നും ഏലിയാമ്മ വ്യക്തമാക്കുന്നു.
നാല് തവണ
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടരമാസം നീണ്ടു നിന്ന് അന്വേഷണത്തിനിടയില്‍ നാലു തവണ ജോളിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. കല്ലറപൊളിക്കുന്നതിന്‍റെ തലേദിവസം പകല്‍ മുഴുവന്‍ ജോളിയേയും ഭര്‍ത്താവ് ഷാജുവിനേയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. മരണവുമായി ഒരു ബന്ധമില്ലെന്ന നിലപാടിലായിരുന്നു അപ്പോഴൊക്കെ ജോളി ആവര്‍ത്തിച്ചത്.
കുറ്റസമ്മതം
എന്നാല്‍ റോയ് തോമസിന്‍റെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും നിരത്തിയുള്ള നാലാം തവണത്തെ ചൊദ്യം ചെയ്യലില്‍ ജോളിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് കുറ്റസമ്മതം നടത്തിയ ജോളി അന്വേഷണ സംഘത്തിന് മുന്നില്‍ തലകുമ്പിട്ടിരുന്നു. 5ന് കസ്റ്റഡിയിലെടുത്ത ശേഷമുള്ള ചോദ്യം ചെയ്യലിലായിരുന്നു ഈ കുറ്റസമ്മതം.
എൻഐടി ജോലി
മൂന്ന് തവണയും അതിസമര്‍ത്ഥമായിട്ടായിരുന്നു ജോളി പിടിച്ചു നിന്നത്. ഭര്‍ത്താവ് ഉള്‍പ്പടേയുള്ള ബന്ധുക്കള്‍ മരിക്കുമ്പോള്‍ അടുത്തുണ്ടാകില്ലേയെന്നായിരുന്നു ജോളിയുടെ ചോദ്യം. അതേസമയം എൻഐടിയിൽ അധ്യാപികയാണ് എന്നു പറഞ്ഞതു കളവാണെന്നു ജോളി ആദ്യത്തെ തവണ തന്നെ സമ്മതിച്ചു.
ഷാജുവിനോട് ചോദിക്കണം
മുന്നാമത്തെ ചോദ്യം ചെയ്യലില്‍ നുണ പരിശോധനക്ക് തയ്യാറാണോ എന്ന് ചോദിച്ചപ്പോള്‍ സമ്മതമെന്നായിരുന്നു ആദ്യ മറുപടി. പോലീസ് നല്‍കിയ പേപ്പറില്‍ സമ്മതപത്രം എഴിതിക്കൊണ്ടിരിക്കെ ജോളി നിലപാട് മാറ്റി. ഷാജുവിനോടു ചോദിക്കാതെ അപേക്ഷ തരാൻ പറ്റില്ലെന്നായിരുന്നു മറുപടി. ഇതിന് പിന്നാലെയായിരുന്നു കല്ലറ തുറന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇതോടെ സകല പ്രതിരോധവും പൊളിയുന്നുവെന്ന് മനസ്സിലാക്കിയ ജോളി നാലാമത്തെ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
ഗര്‍ഭനിരോധന ഗുളികയില്‍ സയനൈഡ് കലര്‍ത്തി 32 യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന്‍
കുടുംബത്തില്‍ 2 സഹായികളെന്ന് ജോളി; സയനൈഡ് ഉപയോഗം ആ അറിയാവുന്നവര്‍, കൂടുതല്‍ പേരെ ലക്ഷ്യമിട്ടു