കൂടത്തായി കൊലപാതകം: ജോളിയെ പൂട്ടാന്‍ പോലീസിന്റെ നിര്‍ണ്ണായക നീക്കം, എംഎസ് മാത്യു മാപ്പ് സാക്ഷിയാവും
കോഴിക്കോട്: കുടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിദഗ്ധരുടേയും അന്വേഷണ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ ഇന്ന് വീണ്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. ന്യറോ സര്ജന്മാര്, ന്യുറോളജി വകുപ്പിലെ വിദഗ്ധര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് യോഗം ചേരുക.
കൂടത്തായിയിലെ ആറ് മരണങ്ങളും വിഷം ഉള്ളില്‍ ചെന്നുള്ള കൊലപാതകങ്ങളാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനാണ് യോഗം. അതിനിടെയാണ് കേസില്‍ ജോളിയുടെ കുരുക്കുകള്‍ മുറുക്കാന്‍ മറ്റൊരു നിര്‍ണ്ണായക നീക്കത്തിന് അന്വേഷണം സംഘം ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
മൂന്നുപേര്‍
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളി, മാത്യു, പ്രജികുമാര്‍ എന്നി മൂന്ന് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എല്ലാ കൊലപാതകങ്ങളും ജോളി തന്നെ നേരിട്ട് വിഷം നല്കി നടത്തുകയായിരുന്നെന്നാണ് പോലീസിന്റെ ഇതുവരേയുള്ള കണ്ടെത്തല്‍.
സയനൈഡ് നല്കി
ജോളിക്ക് സയനൈഡ് എത്തിച്ച് നല്കി എന്ന കുറ്റമാണ് രണ്ടാംപ്രതി എംഎസ് മാത്യുവിന് നേരെ ചുമത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ മാത്യുവിന് നേരിട്ട് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് കേസില്‍ ജോളിയുടെ കുരുക്ക് മുറുക്കുക എന്ന ലക്ഷ്യത്തോടെ എംഎസ് മാത്യുവിനെ മാപ്പുസാക്ഷിക്കാനുള്ള നീക്കം ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്.
5 കൊലപാതകങ്ങളും
2002 ല്‍ നടത്തിയ അന്നമ്മ കൊലപാതകം ഒഴിച്ച് ബാക്കി അഞ്ചുപേരേയും ജോളി കൊലപ്പെടുത്തിയത് സയനൈഡ് ഉപയോഗിച്ചാണെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ജോളിക്ക് സയനൈഡ് ലഭിച്ചത് ജ്വല്ലറി ജീവനക്കാരനായ മാത്യുവില്‍ നിന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞതും കേസില്‍ വഴിത്തിരിവായി.
നേരിട്ട് പങ്കില്ല
കൊലപാതകങ്ങളെ കുറിച്ച് വിവരം ലഭിച്ചിരിക്കാമെങ്കിലും മാത്യുവിന് കൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ ഇതുവരേയുള്ള നിഗമനം. കൊലപാതക വിവരം പുറത്ത് പറയാതിരുന്നത് ജോളിയെ പേടിച്ചിട്ടാണെന്ന് മാത്യു നേരത്തെ മൊഴി നല്‍കിയിരുന്നു.
നിര്‍ണ്ണായക മൊഴി
എല്ലാ കൊലപാതകങ്ങള്‍ക്ക് പിന്നിലും ജോളിയാണെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക മൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചത് മാത്യുവില്‍ നിന്നാണ്. അതുകൊണ്ട് തന്നെയാണ് എംഎസ് മാത്യുവിനെ കേസില്‍ മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നത്.
പ്രധാന തെളിവാകും
മാത്യു കോടതിയില്‍ കൃത്യമായ മൊഴി നല്കിയാല് ജോളിക്കെതിരേയുള്ള പ്രധാനമായ തെളിവുകളില്‍ ഒന്നായി ഇത് മാറും. മാപ്പ്സാക്ഷി എന്ന സാധ്യതയുമായി അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ മാത്യുവിനെ സമീപിച്ചിരുന്നെങ്കിലും പോലീസ് നീക്കത്തോട് അദ്ദേഹം സഹകരിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം
മാപ്പ് സാക്ഷിയാകേണ്ട ആവശ്യമില്ലെന്നായിരുന്നു ഇയാള്‍ക്ക് കിട്ടിയ നിയമോപദേശം. എന്നാല്‍ മാപ്പ് സാക്ഷിയാകാന്‍ താല്പര്യമുണ്ടെന്ന് മാത്യു കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തെ അറിയിക്കുകയായിരുനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തെളിവെടുപ്പ് തുടരുന്നു
അതേസമയം, മുഖ്യപ്രതി ജോളി തോമസുമായുള്ള തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ് ഇപ്പോഴും അന്വേഷണ സംഘം. ടോം തോമസ് വധക്കേസില്‍ കസ്റ്റഡിയിലുള്ള ജോളിയെ കഴിഞ്ഞ ദിവസം വീണ്ടും പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
പൊന്നാമറ്റം വീട്ടിൽ
ടോം തോമസ് കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സിഐഎൻ സുനിൽ കുമാറും ജോളിയെ തെളിവെടുപ്പിന് എത്തിച്ച സംഘത്തിലുണ്ടായിരുന്നു. പൊന്നാമറ്റം വീട്ടിൽ രണ്ട് മണിക്കൂറോളം തെളിവെടുപ്പ് നടത്തിയാണ് അന്വേഷണ സംഘം ജോളിയുമായി മടങ്ങിയത്.
Recommended Video
ഈ മാസം 18 വരെ
ഈ മാസം 18 വരെയാണ് ടോം തോമസ് വധക്കേസില്‍ ജോളിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് ടോം തോമസ് സ്ഥലം വിറ്റ് നല്കിയ പണത്തിന്റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. 2008 ഓഗസ്റ്റ് 26 നായിരുന്നു റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ ടോം തോമസ് കൊല്ലപ്പെടുന്നത്.
പ്രസംഗത്തില്‍ വീണ്ടും അബദ്ധം പിണഞ്ഞ് എംഎം മണി: ശിശുദിനം നെഹ്റു അന്തരിച്ച സുദിനം
യുവതികളെ തൽക്കാലം ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ട ധാരണയിൽ സർക്കാർ; കനത്ത സുരക്ഷയില്ല