ജോളിയുടെ ക്രൂരതയില്‍ ഞെട്ടി പാകിസ്താനും; ഇത്രകാലം വിവരം പുറത്തറിയാതിരുന്നതില്‍ അമ്പരപ്പ്
കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയാണ് മലയാളികളുടെ ഒരാഴ്ച്ചയായിട്ടുള്ള സജീവ ചര്‍ച്ചാവിഷയം. ഭര്‍ത്താവുള്‍പ്പടെ പൊന്നാമ്മറ്റം കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയ ജോളിയുടെ ക്രൂരതകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നുവെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കുമ്പോഴും അതീവ പ്രാധാന്യത്തോടെയാണ് കൂടത്തായിയിലെ കൊലപാതക പരമ്പര മലയാള മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ദേശീയ മാധ്യമങ്ങളിലും ഒരാഴ്ച്ചയായി കൊലപാതക പരമ്പരയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നു. ഇപ്പോഴിതാ ഇന്ത്യയും കടന്ന് പാക്കിസ്ഥാനിലും സജീവ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് ജോളിയും കൂടത്തായിയിലെ കൊലപാതക പരമ്പരയും.. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
പാക്കിസ്ഥാനില്‍
പാക്കിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ദ് ഡോണ്‍ ആണ് കൂടത്തായിയിലെ കൊലപാതക പരമ്പരയെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പത്രത്തിന്‍റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഉറുദു ഭാഷയിലാണ് ജോളിയുടെ ഫോട്ടോ സഹിതം കൊലപാതക പരമ്പരയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
'വീട്ടമ്മ പിടിയിൽ'
'സ്വത്തിനുവേണ്ടി 17കൊല്ലത്തിനിടയിൽ കുടുംബത്തിലെ 6പേരെ കൊന്ന വീട്ടമ്മ പിടിയിൽ' എന്ന തലക്കെട്ടില്‍ അമേരിക്കന്‍ മാധ്യമമായ ന്യൂസ് ജേര്‍ണലിലെ ഉദ്ധരിച്ചാണ് ദ് ഡോണ്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോലീസ് അന്വേഷണത്തില്‍ ഇതുവരെ പുറത്തുവന്ന കാര്യങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അമ്പരപ്പും
17 വര്‍ഷമായി സംഭവം പുറത്തറിയാതിരുന്നതിലെ അമ്പരപ്പും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പരമ്പരയിലെ പ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് പരിഗണിക്കും.
കസ്റ്റഡി അപേക്ഷ
വിശദമായ ചോദ്യം ചെയ്യലിന് പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാണ് അന്വേഷണ സംഘം നൽകിയിട്ടുള്ള അപേക്ഷ. കൊലപാതകം, കൊലപാതക ശ്രമം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട കേസ് ആയതിനാൽ പ്രതികളെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് അപേക്ഷയില്‍ പറയുന്നത്.
വന്‍ ആള്‍ക്കുട്ടം
കസ്റ്റഡിയില്‍ കിട്ടുന്ന പ്രതികളെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തിച്ചതിന് ശേഷം തെളിവെടുപ്പ് ഉള്‍പ്പടേയുള്ള കാര്യങ്ങളിലേക്ക് പോലീസ് കടക്കും. ഒന്നാം പ്രതി ജോളി, മൂന്നാം പ്രതി പ്രജികുമാര്‍ എന്നിവരെ കോടതിയില്‍ എത്തിച്ചിട്ടുണ്ട്. പ്രതികളെ കൊണ്ടുവരുന്ന വിവരം അറിഞ്ഞ് കോടതി പരിസരത്ത് വന്‍ ആള്‍ക്കുട്ടമാണ് തടിച്ചു കൂടിയത്.
പ്രതിഷേധങ്ങള്‍ ഉണ്ടായേക്കും
കൂക്കി വിളികളോടെയായിരുന്നു ജോളിയെ കോടതി പരിസരത്ത് തടിച്ചു കൂടിയ ജനക്കൂട്ടം സ്വീകരിച്ചത്. ജോളിയെ തെളിവെടുപ്പിനായി കൂടത്തായിയില്‍ എത്തിച്ചാലും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായേക്കുമെന്ന് പോലീസ് കണക്ക് കൂട്ടുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചോദ്യം ചെയ്യല്‍
കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇതുവരെ ലഭ്യമായ മൊഴികളിലും വിവരങ്ങളിലും കൃത്യത വരുത്തിയ ശേഷം ചോദ്യം ചെയ്യലില്‍ ജോളിക്ക് മുന്നില്‍ ചോദ്യങ്ങള്‍ നിരത്തുക എന്നതാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. വ്യക്തമായ തെളിവുകള്‍ നിരത്തി ജോളിയില്‍ നിന്ന് കൂടുതള്‍ വിവരങ്ങള്‍ ലഭ്യമാക്കാനും പോലീസ് ശ്രമിക്കും.
തെളിവുകളുടെ അഭാവം
ശാസ്ത്രീയമായ തെളിവുകളുടെ അഭാവം നിലനില്‍ക്കുന്നതിനാല്‍ ജോളിയുടെ മൊഴിയുടെ അടിസ്ഥനത്തില്‍ മാത്രം അറസ്റ്റിലേക്ക് നീങ്ങാന്‍ പോലീസിന് സാധിക്കില്ല. അതിനാല്‍ സാഹചര്യത്തെളിവുകള്‍ മറ്റ് തെളിവുകളും ശേഖരിച്ച ശേഷം മാത്രമായിരിക്കും പോലീസ് കൂടുതല്‍ അറസ്റ്റിലേക്ക് നീങ്ങുക. കുറ്റസമ്മത മൊഴി ജോളി കോടതിയില്‍ തിരുത്താനുള്ള സാധ്യതയും പോലീസ് മുന്നില്‍ കാണുന്നുണ്ട്.
വെല്ലുവിളി നിറഞ്ഞതാണ്
കേസ് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികളുടെ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും വലിയ പ്രാധാന്യമാണ് ഉള്ളത്. . സയനൈഡ് ഉപയോഗത്തിന്‍റെ തെളിവ് കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ശ്രമകരമാണെങ്കിലും സയനൈഡിന്‍റെ തെളിവുകള്‍ കണ്ടെത്തുക സാധ്യമാണ്. ആവശ്യമെങ്കില്‍ സാമ്പിള്‍ വിദേശത്തേക്ക് അയക്കുമെന്നും ഡിജിപി പറഞ്ഞു.
Recommended Video
ഒറ്റക്ക് സാധിക്കില്ല
ഇത്രയധികം കൊലപാതകങ്ങള്‍ നടത്തി ഒരു തെളിവും അവശേഷിക്കാതെ രക്ഷപ്പെടാന്‍ ജോളിക്ക് ഒറ്റക്ക് സാധിക്കില്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഇക്കാര്യത്തിലും ആറ് മരണങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ ഉയര്‍ന്ന ചില ആരോപണങ്ങള്‍ക്കും പോലീസിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ചോദ്യം ചെയ്യലില്‍ ജോളിയില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികളിലേക്ക് പോലീസ് കടക്കുക.
Koodathai Explainer: ആറ് അരുംകൊലകള്‍ക്ക് പിന്നിലും ജോളി മാത്രമോ? ആരാണ് ഈ സ്ത്രീ? അറിയേണ്ടതെല്ലാം
കല്ലറ തുറക്കുന്നതറിഞ്ഞപ്പോൾ ബോധംകെട്ട് വീണ് ജോളി; സകല പിടിയും വിട്ടത് നാലാമത്തെ ചോദ്യം ചെയ്യലില്‍