ജോളിക്ക് നേരെ ആക്രോശിച്ചും കൂവി വിളിച്ചും നാട്ടുകാർ, 2 കുപ്പികൾ, 3 ഡയറികൾ, തെളിവെടുപ്പ് പൂർത്തിയായി!
വടകര: കൂടത്തായി കൊലപാതക പരമ്പരയുടെ പിന്നില്‍ താനാണെന്ന് ജോളി കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. ഇനി ജോളി രക്ഷപ്പെടാൻ സാധ്യതയുളള പഴുതുകൾ അടക്കുക എന്ന ദൌത്യമാണ് പോലീസിന്റെത്.ജോളിയെയും മറ്റ് പ്രതികളേയും പൊന്നാമറ്റം വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.
വന്‍ ജനക്കൂട്ടമാണ് ജോളിയെ കൊണ്ടുവരുന്നതും കാത്ത് കൂടത്തായിയില്‍ തമ്പടിച്ചത്. തെളിവെടുപ്പിനോട് പൂര്‍ണമായും ജോളി സഹകരിച്ചു. നിര്‍ണായക വിവരങ്ങളാണ് തെളിവെടുപ്പ് വഴി പോലീസിന് ലഭിച്ചിരിക്കുന്നത്.
ജോളി വീണ്ടും പൊന്നാമറ്റത്ത്
ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് എന്നിവരെ കൊലപ്പെടുത്തിയ പൊന്നാമറ്റം വീട്ടിലാണ് ജോളിയേയും മാത്യുവിനേയും പോലീസ് ആദ്യം എത്തിച്ചത്. വടകര വനിതാ സെല്ലില്‍ ആയിരുന്നു ജോളിയെ പാര്‍പ്പിച്ചിരുന്നത്. രാവിലെ 8.45ഓടെ ജോളിയെ വടകര എസ്പി ഓഫീസിലേക്കാണ് ആദ്യം എത്തിച്ചത്. ശേഷം തെളിവെടുപ്പിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
വൻ സുരക്ഷയൊരുക്കി പോലീസ്
9.20ന് ജോളിയുമായി അന്വേഷണ സംഘം കൂടത്തായിയിലേക്ക്. ഒന്നര മണിക്കൂര്‍ യാത്രയ്ക്ക് ശേഷം 10.55ഓടെ പോലീസ് സംഘം പൊന്നാമറ്റം വീട്ടിലെത്തി. ജോളിയെ തെളിവെടുപ്പിന് കൊണ്ട് വരുന്ന വിവരം അറിഞ്ഞ് നാട്ടുകാരായ നിരവധി പേരാണ് വീടിന് പരിസരത്ത് തടിച്ച് കൂടിയിരുന്നത്. പ്രശ്നമുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് പോലീസ് കര്‍ശന സുരക്ഷ ഒരുക്കിയിരുന്നു.
ആക്രോശിച്ച് ജനം
വീടിന്റെ ഗേറ്റിന് മുന്നില്‍ പോലീസ് വാഹനം എത്തിയതോടെ ആള്‍ക്കൂട്ടം ജോളിക്ക് നേരെ ആക്രോശവും കൂക്ക് വിളികളുമായി എത്തി. പോലീസ് ബലം പ്രയോഗിച്ചാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്. വാഹനം അകത്ത് കയറിയതോടെ ഗേറ്റ് പൂട്ടി. പിന്നാലെ സീല്‍ ചെയ്ത വാതില്‍ തുറന്ന് ജോളിയുമായി പോലീസ് സംഘം അകത്തേക്ക്. നാല് മണിക്കൂറോളമാണ് പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടന്നത്.
രണ്ട് കുപ്പികൾ കണ്ടെത്തി
ജോളി കൊല നടത്താന്‍ ഉപയോഗിച്ച സയനൈഡിന്റെ ബാക്കി അടക്കം കണ്ടെത്താന്‍ പോലീസ് വീട് അരിച്ച് പെറുക്കി. ഈ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്ന മാത്യു ഇവിടെ വെച്ച് തന്നെയാണ് ജോളിക്ക് സയനൈഡ് കൈമാറിയത്. ഇക്കാര്യം ജോളി പോലീസിനോട് പറഞ്ഞു. വീട്ടില്‍ നിന്ന് രണ്ട് കുപ്പികളും പോലീസ് തെളിവെടുപ്പിനിടെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സയനൈഡ് ബാക്കി ഇല്ല
വീടിന്റെ മുന്‍വശത്തെ കിടപ്പ് മുറിയില്‍ നിന്നും വീട്ട് വളപ്പില്‍ നിന്നുമാണ് കുപ്പികള്‍ കണ്ടെത്തിയത്. രണ്ട് തവണയായാണ് മാത്യു കുപ്പികളില്‍ സയനൈഡ് നല്‍കിയത് എന്നും ജോളി പോലീസിനോട് പറഞ്ഞു. ഈ കുപ്പികള്‍ പരിശോധിച്ച ശേഷം മാത്രമേ പോലീസ് തെളിവായി ഉള്‍പ്പെടുത്തുകയുളളൂ. സയനൈഡ് ബാക്കി ഇല്ലെന്നും മുഴുവനായും ഉപയോഗിച്ചു എന്നുമാണ് ജോളി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
മൂന്ന് ഡയറികളും കണ്ടെത്തി
കണ്ടെത്തിയ കുപ്പികള്‍ സയനൈഡിന്റേതാണോ കീടനാശിനിയുടേത് ആണോ എന്നത് പരിശോധനയിലൂടെ മാത്രമേ വ്യക്തമാവുകയുളളൂ. അന്നമ്മ തോമസിനെ കീടനാശി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് ജോളിയുടെ മൊഴി.. ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് ജോളിക്ക് അന്നമ്മയെ കൊലപ്പെടുത്താന്‍ സാധിച്ചത്. പൊന്നാമറ്റത്തെ വീട്ടില്‍ നിന്നും മൂന്ന് ഡയറികളും പോലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
Recommended Video
നിർണായക വിവരങ്ങൾ
മക്കളെ ഉറക്കി കിടത്തിയ ശേഷം ബെഡ്റൂമില്‍ വെച്ചാണ് ആദ്യ ഭര്‍ത്താവായ റോയ് തോമസിന് ജോളി സയനൈഡ് ചേര്‍ത്ത ഭക്ഷണം നല്‍കിയത്. റോയിയുടെ അച്ഛന് ടോമിന് ഭക്ഷണം നല്‍കിയത് ഡൈനിംഗ് ടേബിളില്‍ വെച്ചാണ്. അന്നമ്മയ്ക്ക് ആട്ടിന്‍ സൂപ്പിലാണ് സയനൈഡ് കലക്കി നല്‍കിയത് എന്നും തെളിവെടുപ്പിനിടെ പോലീസിനോട് ജോളി പറഞ്ഞു. പൊന്നാമറ്റത്ത് നിന്ന് മാത്യു മഞ്ചാടിയലിന്റെ വീട്ടിലും ഷാജുവിന്റെ വീട്ടിലും പോലീസ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ജോളിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 5 പെൺകുട്ടികൾ! ഒരാൾ വിദേശത്ത്, പെണ്ണിനോട് വെറുപ്പ്!