ജോളിയുടെ ക്രിമിനൽ അതിബുദ്ധി, ആൽഫൈന് വിഷം കൊടുക്കാൻ ഷീനയെ ഉപയോഗിച്ചു!
കോഴിക്കോട്: തനിക്ക് തടസ്സമായി നിന്നവരെ ഒന്നൊന്നായി ഒഴിവാക്കാന്‍ ജോളി നടത്തിയ ആസൂത്രണം പോലീസിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. 14 വര്‍ഷം ഭര്‍ത്താവിനേയും വീട്ടുകാരേയും നാട്ടുകാരെയും നുണകള്‍ പറഞ്ഞ് പറ്റിച്ച് കൂടത്തായിയിൽ ജീവിക്കാന്‍ സാധിച്ചുവെങ്കില്‍ അത് അസാധാരണ കഴിവ് തന്നെ എന്ന് സമ്മതിക്കേണ്ടി വരും.
ഓരോ മരണവും ശസ്ത്രക്രിയ പോലെ സൂക്ഷ്മമായി ജോളി നടപ്പാക്കി. ഓരോ മരണവും നേരില്‍ കണ്ട് ആസ്വദിച്ചു. ഓരോരുത്തര്‍ക്കും ഒപ്പം നിന്ന് ജീവന്റെ അവസാന മിടിപ്പും അവസാനിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം പിന്‍വാങ്ങി. ഷാജുവിനെ വിവാഹം ചെയ്യാനാണ് ഭാര്യ സിലിയേയും കുഞ്ഞ് ആല്‍ഫൈനെയും ജോളി കൊലപ്പെടുത്തിയത്. ആല്‍ഫൈനെ മരണമൂട്ടാന്‍ ജോളി തിരഞ്ഞെടുത്തത് പക്ഷേ മറ്റൊരാളെ ആയിരുന്നു.
ആൽഫൈന് വിഷം കൊടുത്തതാര്
ആദ്യ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മ തോമസ് മുതല്‍ സിലി വരെയുളളവരെ സ്വന്തം കൈ കൊണ്ടാണ് ജോളി വകവരുത്തിയത്. എന്നാല്‍ ആല്‍ഫൈന്റെ കാര്യത്തില്‍ ജോളി വ്യത്യസ്തമായൊരു വഴി സ്വീകരിച്ചു. 5 പേരെ മാത്രമേ താന്‍ കൊലപ്പെടുത്തിയുളളൂ എന്നും ആല്‍ഫൈനെ താന്‍ കൊന്നിട്ടില്ല എന്നുമാണ് കഴിഞ്ഞ ദിവസം ജോളി പോലീസിനോട് പറഞ്ഞത്. കുഞ്ഞിന് ഭക്ഷണം കൊടുത്ത് ഷാജുവിന്റെ സഹോദരി ആണെന്നും ജോളി വെളിപ്പെടുത്തിയിരുന്നു.
Recommended Video
ഷീനയുടെ മൊഴിയെടുത്തു
ഇത് പ്രകാരം ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കേസന്വേഷിക്കുന്ന തിരുവമ്പാടി പോലീസ് ആണ് മൊഴിയെടുത്തത്. കുഞ്ഞിന് ഭക്ഷണം നല്‍കിയതായി ഷീന പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഭക്ഷണം നല്കുമ്പോള് വിഷം ചേര്‍ത്തിരിക്കുന്നതായുളള സംശയങ്ങളൊന്നും തോന്നിയിരുന്നില്ലെന്നും ഷീന വെളിപ്പെടുത്തി. ജോളിക്കെതിരെ സാക്ഷി മൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ആദ്യ കുര്‍ബാന നടക്കുന്ന ദിവസം
ഷാജുവിന്റെ മൂത്ത മകന്റെ ആദ്യ കുര്‍ബാന നടക്കുന്ന ദിവസമാണ് ആല്‍ഫൈനെ കൊലപ്പെടുത്താന്‍ ജോളി തിരഞ്ഞെടുത്തത്. സിലി മുറ്റത്തെ പന്തലില്‍ ബന്ധുക്കള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ആല്ഫൈന് ഭക്ഷണം കൊടുക്കാന്‍ സിലി നാത്തൂനായ ഷീനയോട് വിളിച്ച് പറയുന്നത് ജോളി കേട്ടു. ഷീനയ്ക്ക് മുന്‍പേ ജോളി അടുക്കളയിലെത്തി.
ബ്രെഡിൽ സയനൈഡ് കലർത്തി
കുഞ്ഞിന് കഴിക്കാനുളള ബ്രെഡിലാണ് ജോളി സയനൈഡ് കലര്‍ത്തിയത്. ഷാജുവിന്റെ മാതാപിതാക്കളും ജോലിക്കാരിയും അയല്‍വാസിയായി ഒരു സ്ത്രീയും ഈ സമയത്ത് അടുക്കളയില്‍ ഉണ്ടായിരുന്നു. ഇവരുടെ കണ്ണ് വെട്ടിച്ചാണ് ജോളി ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയത്. ഒരു ചെറിയ കുപ്പിയില്‍ ജോളി സയനൈഡ് എപ്പോഴും ഒപ്പം കരുതിയിരുന്നു.
അടുക്കളയിലെ ദൃക്സാക്ഷി
ജോളി കുഞ്ഞിനുളള ഭക്ഷണം ഷീനയ്ക്ക് കൈമാറുന്നത് കണ്ടതായി സാക്ഷി മൊഴിയുണ്ട്. ജോളി കുഞ്ഞിന് വിഷം ചേര്‍ത്ത് നല്കിയ ബ്രെഡിന്റെ ബാക്കി എവിടെ എന്ന് ആര്‍ക്കും കണ്ടെത്താനായിട്ടില്ല. സയനൈഡ് ചേര്‍ത്ത ബ്രഡ് കഴിച്ച കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പതയും വന്നു. ബോധരഹിതയായ കുഞ്ഞിനെയും കൊണ്ട് പോയ ആശുപത്രിയിലേക്ക് ജോളി പോയിരുന്നു.
ആശുപത്രിയിലേക്കും പോയി
ഷാജുവിന്റെ അച്ഛനായ സക്കറിയയ്ക്ക് ഒപ്പമാണ് മറ്റൊരു കാറില്‍ ജോളി ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരണത്തിന് കീഴടങ്ങി. ഷാജുവിനെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുഞ്ഞായത് കൊണ്ട് ബാധ്യതയാവും എന്ന് കരുതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നും ജോളി മൊഴി നല്‍കിയിരുന്നു.
ഷാജുവും സക്കറിയയും
പിന്നാലെ രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം സിലിയേയും ജോളി കൊലപ്പെടുത്തി. വീണ്ടും അമ്മയാകണമെന്ന് സിലി ആഗ്രഹിച്ചിരിക്കേയാണ് ജോളി ആ തടസ്സവും നീക്കിയത്. ആല്‍ഫൈന്റെയും സിലിയുടേയും കൊലപാതകങ്ങളെ കുറിച്ച് ഷാജുവിന് അറിയാം എന്നും ജോളി മൊഴി നല്‍കിയിരുന്നു. ഷാജുവിനേയും സക്കറിയയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ജോളിക്കൊപ്പമിരുത്തി നേരത്തെ ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!