ബാധ പോലെ അത് പിന്തുടർന്നു! വെറുപ്പ് തോന്നിയാൽ കാത്തിരുന്ന് കൊല്ലും! കൂടത്തായിയിൽ വെളിപ്പെടുത്തൽ
വടകര: ആരോടെങ്കിലും വെറുപ്പ് തോന്നിയാല്‍ അവരെ കൊല്ലാനുളള ദേഷ്യമുണ്ടാകുന്ന പ്രകൃതം. എത്ര കാത്തിരുന്നായാലും താനത് സാധിച്ചിരിക്കുമെന്നാണ് ജോളി പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരിക്കലും പിടിക്കപ്പെടില്ല എന്നാണ് ഓരോ കൊലപാതകം കഴിഞ്ഞപ്പോഴും ജോളി ആശ്വസിച്ചിരുന്നത്. ഒരു ബാധ പോലെ കൊലപാതക പ്രവണത തന്നെ പിന്തുടര്‍ന്നുവെന്നും ജോളി പോലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
കൂടത്തായിയിൽ ട്വിസ്റ്റ്! ഭർത്താവ് ഷാജുവിനെയും കൊല്ലാൻ പദ്ധതി, മൂന്നാം വിവാഹത്തിന് ആഗ്രഹമെന്ന് ജോളി!
ഷാജുവിനെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് സിലിയെ കൊലപ്പെടുത്തിയത് എന്നാണ് ജോളിയുടെ മൊഴി. ഷാജുവിന് കൊലപാതകത്തെ കുറിച്ച് അറിയാമെന്നും സഹായം ചെയ്തുവെന്നും ജോളി മൊഴി നല്‍കിയിരുന്നു. എന്നാലിത് ഷാജു നിഷേധിച്ചു. അതേസമയം സിലിയുടെ മരണത്തില്‍ ഷാജുവിനെതിരെ ആരോപണങ്ങളുമായി സഹോദരന്‍ അടക്കമുളളവര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
ഷാജുവിനെതിരെ വെളിപ്പെടുത്തൽ
കൂടത്തായി കൊലപാതക പരമ്പരയിലെ അവസാനത്തെ ഇരയാണ് ഷാജുവിന്റെ ആദ്യഭാര്യയായ സിലി. 2016ല്‍ ഒരു ദന്താശുപത്രിയില്‍ വെച്ചാണ് സിലി മരിക്കുന്നത്. ഷാജുവിനൊപ്പമുളള ജീവിതം സിലിക്ക് ദുരിതപൂര്‍ണമായിരുന്നു എന്നാണിപ്പോള്‍ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സിലിയെ ഷാജു മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു എന്നാണ് ബന്ധുവായ അഡ്വ. എടി രാജു മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീധനത്തിന്റെ പേരിൽ പീഡനം
സ്ത്രീധനത്തിന്റെ പേരിലാണ് സിലി പീഡിപ്പിക്കപ്പെട്ടത് എന്നും രാജു ആരോപിച്ചു. പിന്നാലെ സിലിയുടെ സഹോദരനായ സിജോ സെബാസ്റ്റിയനും ഷാജുവിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സിലിയെ കൊലപ്പെടുത്തിയത് ഷാജുവിന്റെ അറിവോടെയാണ് എന്നാണ് സിജോ ആരോപിക്കുന്നത്. സിലി ആശുപത്രിയില്‍ വെച്ച് കുഴഞ്ഞ് വീണെന്ന വിവരം ജോളിയാണ് തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞതെന്ന് സിജോ പറഞ്ഞു.
സഹോദരന്റെ മൊഴി
താമശ്ശേരിയില്‍ എത്താനാണ് ജോളി തന്നോട് ആവശ്യപ്പെട്ടത്. ഡെന്റല്‍ ക്ലിനിക്കിലേക്ക് താന്‍ എത്തുന്നതിനിടെ മൂന്ന് തവണയാണ് ജോളി തന്നെ ഫോണ്‍ ചെയ്തത്. താന്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ കസേരയില്‍ തളര്‍ന്ന് കിടക്കുകയായിരുന്നു സിലിയെന്ന് സിജോ പറഞ്ഞു. ജോളിയും ഷാജുവും ആണ് സിലിക്കൊപ്പമുണ്ടായിരുന്നത്.
ഒപ്പം ഷാജുവും ജോളിയും
ഇരുവര്‍ക്കും ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ലെങ്കിലും കേസന്വേഷിക്കുന്ന വടകര കോസ്റ്റല്‍ സിഐക്ക് നല്‍കിയ മൊഴിയില്‍ സിജോ വ്യക്തമാക്കുന്നു. സിലിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ജോളിയും ഷാജുവും താല്‍പര്യം കാണിച്ചിരുന്നില്ല. താന്‍ നിര്‍ബന്ധിച്ചാണ് സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാല്‍ അതിന് മുന്‍പേ സിലി മരിച്ചിരുന്നുവെന്നും സിജോ മൊഴി നല്‍കി.
ബന്ധം അതിരില്ലാതെ
സിലിക്ക് ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയതില്‍ ഷാജുവിന് വ്യക്തമായ പങ്കുണ്ടെന്നും സിജോ മൊഴി നല്‍കി. അന്ന് ഇക്കാര്യങ്ങള്‍ പുറത്ത് പറയാതിരുന്നത് കുടുംബത്തിന്റെ സല്‍പ്പേര് ഓര്‍ത്താണ്. സിലിയുടെ മരണശേഷം ജോളിയും ഷാജുവും തമ്മിലുളള ബന്ധം അതിരില്ലാതെ വളര്‍ന്നു. അന്ന് താന്‍ ചില മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതാണ്. ഷാജു വീണ്ടും വിവാഹം കഴിക്കുന്നതിനോട് കുടുംബത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല.
വിവാഹത്തിൽ പങ്കെടുത്തില്ല
അതുകൊണ്ടാണ് അവരുടെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത് എന്നും സിജോ മൊഴി നല്‍കി. ജോളിയെ വിവാഹം കഴിക്കാന്‍ സിജോ അടക്കമുളള സിലിയുടെ വീട്ടുകാരാണ് നിര്‍ബന്ധിച്ചത് എന്നാണ് നേരത്തെ ഷാജു പറഞ്ഞിരുന്നത്. ജോലിക്കൊപ്പം സിജോയേയും കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി പോലീസ് ദന്തല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. സിലിയെ കൊലപ്പെടുത്തിയ രീതി ഇവിടെ വെച്ച് ജോളി പോലീസിനോട് വിവരിച്ചു.
Recommended Video
ഷാജുവിനെതിരെ ജോളിയും
ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് ഷാജുവിന് ദന്ത ഡോക്ടറെ കാണുന്നതിന് വേണ്ടി മൂവരും ക്ലിനിക്കിലെത്തിയത്. മൂന്ന് തവണ സിലിയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും രണ്ട് ശ്രമങ്ങളും പാളിപ്പോയി. ഒരു തവണ ഗുളികയില്‍ സയനൈഡ് ചേര്‍ത്തത് ഷാജുവാണെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ വെച്ച് പച്ചവെളളത്തില്‍ സയനൈഡ് കലക്കി നല്‍കിയാണ് സിലിയെ കൊന്നതെന്നാണ് ജോളിയുടെ മൊഴിയെന്നാണ് റിപ്പോര്‍ട്ടുകള്‍.