രണ്ടാനമ്മ ജോളിയുടെ ക്രൂരതകൾ, പൊലീസിന് മുന്നിൽ വെളിപ്പെടുത്തലുകളുമായി പത്താം ക്ലാസ്സുകാരൻ!
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ ദുരൂഹതകളാണ് ചുരുളഴിയാനുളളത്. ജോളി ഇതുവരെ നല്കിയ പല മൊഴികളും പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. അതിവിദഗ്ധയായ കുറ്റവാളി എന്നാണ് ജോളിയെക്കുറിച്ച് അന്വേഷണ സംഘം കരുതുന്നത്.
അതുകൊണ്ട് തന്നെ ജോളി നല്കിയ മൊഴികളില്‍ പലതും അന്വേഷണത്തെ വഴിതെറ്റിക്കാനുദ്ദേശിച്ച് കൊണ്ടുളളതാണോ എന്ന സംശയം പോലീസിനുണ്ട്. ജോളിയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷണ സംഘം ഇഴകീറി പരിശോധിക്കുകയാണ്. ഒപ്പം ജോളിക്കെതിരെ സാക്ഷിമൊഴികള്‍ അടക്കമുളള കുരുക്ക് മുറുക്കുകയും ചെയ്യുന്നു. ജോളിക്കെതിരെ ഷാജുവിന്റെയും സിലിയുടേയും മകന് പോലീസിന് നിര്‍ണായക മൊഴി നല്‍കിയിരിക്കുകയാണ്.
ജോളിയുടെ രണ്ടാം വിവാഹം
റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി ജോസഫ് രണ്ടാം വിവാഹം കഴിച്ചതാണ് ഷാജുവിനെ. റോയിയുടേയും ഷാജുവിന്റെ ഭാര്യയായ സിലിയുടേയും മരണത്തിന് ശേഷമായിരുന്നു ഇരുവരുടേയും രണ്ടാം വിവാഹം. സിലിയുടേയും ഷാജുവിന്റെയും ഇളയ മകളായ ആല്‍ഫൈനെ അതിന് മുന്‍പ് തന്നെ ജോളി കൊലപ്പെടുത്തി തന്റെ വഴിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. പെണ്‍കുഞ്ഞായത് കൊണ്ട് തങ്ങള്‍ക്ക് ബാധ്യതയാവും എന്ന് മുന്‍കൂട്ടി കണ്ടായിരുന്നു ഈ കൊലപാതകം.
ജോളിക്കെതിരെ പത്താംക്ലാസ്സുകാരൻ
മൂത്തമകന് പക്ഷേ ജോളിയുടെ കൈകളില്‍ നിന്ന് രക്ഷപ്പെട്ടു. പത്താംക്ലാസ്സുകാരനായ ഈ കുട്ടിയില്‍ നിന്ന് പോലീസ് കഴിഞ്ഞ ദിവസമാണ് മൊഴി രേഖപ്പെടുത്തിയത്. ജോളിയുടെ ക്രൂരതകള്‍ കുട്ടി പോലീസിന് മുന്നില്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാനമ്മയായ ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
തന്നോട് വേർതിരിവ്
കൂടത്തായി വീട്ടില്‍ താന്‍ ഒരു അപരിചിതനെ പോലെയാണ് കഴിഞ്ഞിരുന്നത്. എല്ലാ കാര്യങ്ങളിലും ജോളി തന്നോട് വേര്‍തിരിവ് കാണിച്ചിരുന്നു എന്നും കുട്ടി തുറന്ന് പറഞ്ഞു. പല രാത്രികളും അമ്മ തന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ വിഷമിച്ചിട്ടുണ്ട് എന്നും കുട്ടി പറഞ്ഞു. അമ്മയെ കൊന്നത് ജോളി ആണെന്നും കുട്ടി പറഞ്ഞു.
അമ്മയ്ക്ക് വിഷം കൊടുത്തു
ജോളി കൊടുത്ത വെള്ളം കുടിച്ച ശേഷമാണ് അമ്മയുടെ ബോധം നഷ്ടപ്പെട്ടത്. സ്വന്തം ബാഗില്‍ നിന്നെടുത്താണ് അമ്മയ്ക്ക് ജോളി വെള്ളം നല്‍കിയത്. അതിന് ശേഷം സിലിക്ക് സയനൈഡ് പുരട്ടിയ ഗുളികയും നല്കി. സിലിക്ക് സയനൈഡ് കലര്‍ത്തിയ ഗുളിക നല്‍കിയാണ് കൊന്നതെന്ന് ജോളി പോലീസിനോട് നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുളളതാണ്.
വെള്ളത്തിലും സയനൈഡ് കലര്‍ത്തി
ഒപ്പം മരണം ഉറപ്പിക്കാന്‍ കുടിക്കാന്‍ നല്കിയ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയതായും ജോളി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ശരിവെക്കുന്നതാണ് പതിനാറുകാരന്റെ മൊഴി. 2016 ജനുവരി 11നാണ് സിലി കൊല്ലപ്പെടുന്നത്. താമശേരിയിലെ ദന്താശുപത്രിയില്‍ വെച്ചായിരുന്നു മരണം. മരണ സമയത്ത് മകനും സിലിക്കൊപ്പമുണ്ടായിരുന്നു.
നിർണായകമായ മൊഴി
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ താമരശേരിയിലെ ആശുപത്രിയില്‍ എത്തിയത്. ഷാജു ഡോക്ടറെ കാണാന്‍ കയറിയ നേരത്താണ് ജോളി കൊല നടത്തിയത്. സിലിയുടെ കൊലപാതകത്തില്‍ പോലീസ് കഴിഞ്ഞ ദിവസം ജോളിയെ അറസ്റ്റ് ചെയ്തു. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന മകന്റെ മൊഴി കേസില്‍ നിര്‍ണായകമാവും.
ഷാജുവിനെതിരെ ജോളി
ആല്ഫൈന് ഒപ്പം തന്നെ സിലിയെ കൊല്ലാന്‍ ജോളി പദ്ധതി ഇട്ടിരുന്നുവെങ്കിലും ഭക്ഷണം കഴിക്കാതിരുന്നത് കൊണ്ട് അന്ന് സിലി രക്ഷപ്പെടുകയായിരുന്നു. സിലിയുടെ കൊലപാതകം ഷാജുവിന്റെ കൂടി അറിവോടെയാണ് എന്നാണ് ജോളി നേരത്തെ ആരോപിച്ചത്. സയനൈഡില് വിഷം പുരട്ടാന്‍ ഷാജു സഹായിച്ചതായും ജോളി മൊഴി നല്‍കിയിരുന്നു. മകള്‍ ആല്‍ഫൈന്റെ കൊലപാതകത്തെ കുറിച്ചും ഷാജുവിന് അറിയാമെന്ന് ജോളി ആരോപിച്ചിരുന്നു. എന്നാല്‍ ആ ആരോപണങ്ങള്‍ ഷാജു നിഷേധിക്കുന്നു.
മകൻ മറ്റൊരു വീട്ടിൽ
ജോളിയെ ഭയമായിരുന്നുവെന്ന് ഷാജു വെളിപ്പെടുത്തിയിരുന്നു. മകനെ കൂടത്തായിയില്‍ നിര്‍ത്താതെ പൊന്നാമറ്റത്താണ് ഷാജു താമസിപ്പിച്ചിരുന്നത്. പിന്നീട് ഒരു ബന്ധുവീട്ടിലേക്കും മാറ്റി. സിലിയുടെ മരണത്തിന് അധികം വൈകാതെ തന്നെ ഷാജുവും ജോളിയും വിവാഹിതരായി. ഈ വിവാഹം ജോളിയുടെ പദ്ധതി ആയിരുന്നുവെന്നും ഷാജു ആരോപിച്ചിരുന്നു.
ഷാജുവിനെതിരെ ബന്ധുക്കൾ
അതിനിടെ സിലിയുടെ ബന്ധുക്കള്‍ ഷാജുവിന് എതിരെയും രംഗത്ത് വരികയുണ്ടായി. സിലിയുടെ മരണശേഷം അവളുടെ വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് താന്‍ ജോളിയെ വിവാഹം കഴിച്ചത് എന്നാണ് ഷാജു പറഞ്ഞിരുന്നത്. സിലിയുടെ സഹോദരന് സിജോ അടക്കമുളളവര്‍ ഇത് തളളി രംഗത്ത് വന്നിരുന്നു. ജോളിയേയും ഷാജുവിനേയും കുറിച്ച് സംശയങ്ങളുണ്ടായിരുന്നുവെന്നും സിജോ പറയുന്നു.
ഷാജുവിന് പങ്കെന്ന് ആരോപണം
ഇരുവരും തമ്മിലുളള ബന്ധം അതിരില്ലാതെ വളരുന്നത് കണ്ടപ്പോള്‍ താന്‍ ചില മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഈ വിവാഹത്തോട് താല്പര്യം ഇല്ലാത്തത് കൊണ്ടാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും സിജോ മൊഴി നല്കി. സിലിയെ കൊലപ്പെടുത്തിയതില്‍ ഷാജുവിനും പങ്കുളളതായും സഹോദരന് ആരോപിച്ചിരുന്നു. ദന്താശുപത്രിയില്‍ വെച്ച് ബോധരഹിതയായ സിലിയെ ഷാജുവും ജോളിയും ആശുപത്രിയില്‍ കൊണ്ട് പോകാന്‍ താല്പര്യം കാട്ടിയില്ലെന്നും സിജോ മൊഴി നല്കി.