എന്തുകൊണ്ട് ജോളി സയനൈഡ് തന്നെ തിരഞ്ഞെടുത്തു; പ്രതി സയനൈഡിന്‍റെ പ്രവർത്തനം മനസ്സിലാക്കിയിരുന്നു?
Recommended Video
കോഴിക്കോട്: ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം നടത്തിയതോടെയാണ് കൂടുത്തായിയിലെ കൊലപാതക പരമ്പരയുടെ വിവരം പുറത്തുവരുന്നത്. കൊല്ലപ്പെട്ട ആറുപേരുടേയും മരണത്തിന് ഇടയാക്കിയത് സയനൈഡ് ആണെന്നാണ് പോലീസ് നിഗമനം. ഇതേക്കുറിച്ച് ജോളി പോലീസിന് മൊഴിനല്‍കിയിട്ടുണ്ടെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കമുള്ള ശാസ്ത്രീയ തെളിവുകളും പോലീസ് ശേഖരിക്കുന്നണ്ട്.
ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയത് ജ്വല്ലറിജീവനക്കാരനായ മാത്യുവായിരുന്നു. സ്വര്‍ണ്ണപ്പണിക്കാരനായ പ്രജികുമറില്‍ നിന്നാണ് ഇയാള്‍ സയനൈഡ് സംഘടിപ്പിച്ചത്. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. പ്രജികുമാറിന്‍റെ കടയില്‍ നടത്തിയ പരിശോധനയില്‍ 150 ഗ്രാം സയനൈഡ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സയനൈഡിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് ജോളി മനസ്സിലാക്കിയിരുനെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ജോളി മനസ്സിലാക്കിയിരിക്കാം
ഒരാളുടെ ശരീരത്തില്‍ സയനൈഡ് എങ്ങനെ എത്തിക്കാം? എത്തിക്കഴിഞ്ഞാല്‍ എപ്പോള്‍? എങ്ങനെ? മരണം സഭവിക്കും എന്നതിനെക്കുറിച്ചൊക്കെ ജോളി മനസ്സിലാക്കിയിരിക്കാം എന്നതാണ് സംശയം. വളരെ ചെറിയ അളവിലായിരിക്കാം കൊല്ലപ്പെട്ട എല്ലാവര്‍ക്കും ജോളി സയനൈഡ് നല്‍കിയതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
നിമിഷനേരം കൊണ്ട്
ചെറിയതോതില്‍ മാത്രം സയനൈഡ് അകത്ത് ചെന്നതുകൊണ്ടാണ് മരണങ്ങള്‍ പതുക്കെ സംഭവിച്ചത്. ഈ സമയത്തിനുള്ളില്‍ മറ്റ് ലക്ഷണങ്ങള്‍ കാണിച്ച് മരണം താമസിക്കുമെന്നതിനാല്‍ സയനൈഡ് കൊണ്ടല്ലെന്ന് തെറ്റിദ്ധരിപ്പിക്കാനും സാധിച്ചു. സാധാരണ രീതിയില്‍ പൊട്ടാസ്യം സയനൈഡ് ശരീരത്തിനുള്ളില്‍ ചെന്നാല്‍ നിമിഷനേരം കൊണ്ട് മരണം സംഭിവിക്കും.
താമസം വരും
വളരെ ചെറിയ അളവിലാണ് സയനൈഡ് ശരീരത്തിനുള്ളില്‍ എത്തുന്നതെങ്കില്‍ മരണം സംഭവിക്കാന്‍ താമസം വന്നേക്കാം. ഒരോരുത്തരുടേയും ശാരീരിക ക്ഷമതയ്ക്കും ഭാരത്തിനുമനുസരിച്ച് സയനൈഡിന്‍റെ പ്രവര്‍ത്തനത്തിലും വ്യത്യാസം വരും. കൂടുതലായി ഓക്സിജന്‍ കിട്ടേണ്ടതായ ശ്വാസകോശം, തലച്ചോര്‍, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കും.
വിഷത്തിന്‍റെ സാന്നിധ്യം
ബോധരഹിതനാകുന്നയാള്‍ കോമയിലേക്കും അവിടെ നിന്ന് മരണത്തിലേക്കും നയിക്കപ്പെടുന്നു. സയനൈഡ് ശരീരത്തിലെത്തുന്നയാളുടെ ശരീരം ചുവന്നുതുടുക്കും. സയനൈഡ് അയണിന്‍റെ പ്രവര്‍ത്തനഫലമാണിത്. സയനൈഡ് ഉള്ളിൽച്ചെന്നു മരിച്ച ആളുടെ പോസ്റ്റുമോർട്ടം നടക്കുമ്പോൾത്തന്നെ വിഷത്തിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയും. അമാശയം തുറക്കുമ്പോള്‍ പ്രത്യേക ഗന്ധം പുറത്തുവരും.
ഭക്ഷണത്തില്‍ കലര്‍ത്തിയത്
അതിതീവ്രമായ എരിവും പുളിയും കലര്‍ന്ന അനുഭവമാണ് സയനൈഡിനെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാലും ഉടന്‍ തന്നെ രൂചി വ്യത്യാസം മനസ്സിലാക്കാന്‍ കഴിയും. വായില്‍ എത്തിയാല്‍ തന്നെ തുപ്പാനുള്ള പ്രവണതയാണ് ഉണ്ടാവുക. എന്നാല്‍ മസാലക്കൂട്ടുകള്‍ കൂടുതല്‍ അടങ്ങിയ സൂപ്പ് പോലുള്ളവയില്‍ ഇതിന്‍റെ സാന്നിധ്യം അധികം കണ്ടെത്താന്‍ കഴിയില്ല. ഇതായിരിക്കാം ഭക്ഷണത്തില്‍ കലര്‍ത്തി സയനൈഡ് നല്‍കാന്‍ ജോളിയെ പ്രേരിപ്പിച്ചത്.
പഞ്ചസാരയോട് സാമ്യം
കാഴ്ച്ചയില്‍ പഞ്ചസാരയോട് സാമ്യമുള്ള, ജലത്തില്‍ വളരെ പെട്ടെന്ന് ലയിക്കുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള ലവണമാണ് സയനൈഡ്. ഭൂമിയില്‍ കാണുന്ന പല പദാര്‍ത്ഥങ്ങളിലും ചെറിയ അളവില്‍ സയനൈഡ് അടങ്ങിയിട്ടുണ്ട്. പല ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളിലും സയനൈഡിന്‍റെ സാന്നിധ്യമുണ്ടാകാറുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ കാര്‍ബണ്‍-നെട്രജന്‍ ഘടകങ്ങളെ സ്വതന്ത്രമാക്കുന്നില്ല എന്നതുകൊണ്ട് മാത്രമാണ് അപകടകാരിയാക്കാത്തത്.
ആപ്പിളിലും
ആപ്പിളിന്‍റെയും ചെറിയുടേയും കുരുവിലും സയനൈഡ് അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ കുരുവിന്‍റെ അരിയില്‍ സയനൈഡും ഷുഗറും ചേര്‍ന്ന മോളിക്കുലാര്‍ ആണ് ഉള്ളത്. ശരീരത്തിലെ എന്‍സൈമുകളായി ചേരുമ്പോള്‍ ഷുഗര്‍ വേര്‍പെടും. അവശേഷിക്കുന്ന സയനൈഡ് വിഘടിച്ച് ഹൈഡ്രജന്‍ സയനൈഡ് ആയി മാറും.
മരച്ചീനിയിലും
ആപ്പിളിന്‍റെ അരി വലിയ അളവില്‍ കടിച്ചുപൊട്ടിച്ചു കഴിക്കാത്തതിനാല്‍ ശരീരത്തിന് ദോഷം സംഭവിക്കുന്നില്ല. മരച്ചീനിയിലും വളരെ നേര്‍ത്ത അളവില്‍ സയനൈഡ് അടങ്ങിയിട്ടുണ്ട്. ചെറിയ അളവില്‍ സയനൈഡൊക്കെ പ്രതിരോധിക്കാന്‍ മനുഷ്യശരീരത്തിന് കഴിവുണ്ട്. അതുകൊണ്ടാണ് നേര്‍ത്ത അളവില്‍ സയനൈഡിന്‍റെ അശം അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ അകത്തുചെന്നാലും അപകടം സംഭവിക്കാത്തത്.
ചികിത്സ
എത്രത്തോളം സയനൈഡ് അകത്ത് ചെന്നു എന്നതിനെ ആശ്രയിച്ചിരിക്കും ചികിത്സ. മാരക വിഷമായ പൊട്ടാസ്യം സയനൈഡോ, ഹൈഡ്രജന്‍ സയനൈഡോ ഉള്ളില്‍ ചെന്നാല്‍ നിമിഷ നേരത്തിനുള്ളില്‍ തന്നെ മരണം സംഭവിക്കും. 70 കിലോഗ്രാം ഭാരമുള്ള ഒരാളുടെ മരണം സംഭവിക്കാന്‍ ഒരു നുള്ള് സയനൈഡ് മതിയാകും. 125 മി.ഗ്രാം സയനൈഡ് ഒരാളുടെ ശ്വാസകോശത്തില്‍ എത്തിയാല്‍ മൂന്ന് മിനിറ്റിനകം ആള്‍ മരണപ്പെടും.
വില
വിഷ വസ്തുവായതിനാല്‍ തന്നെ വളരെ സൂക്ഷമമായിട്ടാണ് സയനൈഡിന്‍റെ വാങ്ങലും വില്‍ക്കലും. ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് വില്‍ക്കാനും വാങ്ങാനും അനുമതിയുള്ളത്. വ്യാവസായിക ആവശ്യങ്ങള്‍ക്കാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമാണ് ഇത് കൈമാറ്റം ചെയ്യപ്പെടുകയുള്ളുവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇത്രയും മാരകമായ വിഷമാണെങ്കിലും ഏകദേശം കിലോയ്ക്ക് 1000 രൂപ മാത്രമാണ് സയനൈഡിനുള്ളു.
കൂടത്തായി കൊലപാതകം; കേസില്‍ വഴിത്തിരിവായത് ജോളിയുടെ 2 നുണകള്‍, ലോക്കല്‍ പോലീസും വിശ്വസിച്ചു
നാട്ടുകാരെ മാത്രമല്ല നുണ പറഞ്ഞ് ജോളി തന്നേയും പറ്റിച്ചു; സത്യം മനസ്സിലായത് ഇപ്പോള്‍ മാത്രമെന്ന് ഷാജു