കൂടത്തായി കൊലപാതകം: ജോളിയെ അറിയില്ലെന്ന് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍; അപ്പോള്‍ ആ പ്രവചനം?
കട്ടപ്പന/കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ഇപ്പോഴും ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ ഏലസ്സും, പോക്കറ്റില്‍ നിന്ന് ലഭിച്ച ജ്യോത്സ്യന്റെ കാര്‍ഡും ചില സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു. ജോളി സ്ഥിരമായി കണ്ടിരുന്ന ജ്യോത്സ്യന്‍ ഒളിവില്‍ പോയതായും വാര്‍ത്തകള്‍ വന്നു.
Koodathai Explainer: അന്നമ്മയിൽ തുടങ്ങി സിലിയിൽ അവസാനം, കൂടത്തായിയിലെ ദുരൂഹ മരണങ്ങൾ! ആരൊക്കെ എപ്പോൾ?
എന്നാല്‍ ജോളിയെ അറിയില്ലെന്നാണ് ഇപ്പോള്‍ ആ ജ്യോത്സ്യന്‍ തന്നെ പറയുന്നത്. കൊല്ലപ്പെട്ട റോയി തന്നെ വന്ന് കണ്ടിരുന്നോ എന്ന് അറിയില്ലെന്നും ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കട്ടപ്പനയില്‍ വച്ചായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.
പൊന്നാമറ്റത്തെ വീടിന് ദോഷമുണ്ടെന്നും വീട്ടില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്നും ജ്യോത്സ്യന്‍ പറഞ്ഞിരുന്നതായി ജോളി പലരോടും പറഞ്ഞിരുന്നു. അയല്‍വാസികള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം കൃഷ്ണകുമാര്‍ നിഷേധിക്കുകയാണ്.
രാധാകൃഷ്ണനല്ല, കൃഷ്ണകുമാര്‍
ജോളിയുടെ ജ്യോത്സ്യന്റെ പേര് രാധാകൃഷ്ണന്‍ എന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിയുടെ പേര് കൃഷ്ണകുമാര്‍ എന്നാണ്. ഒടുവില്‍ കൃഷ്ണകുമാര്‍ തന്നെ ഈ വിഷയത്തില്‍ പരസ്യമായി രംഗത്ത് വരികയായിരുന്നു. കൂടത്തായി കൊലപാതക വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ജ്യോത്സ്യന്‍ ഒളിവില്‍ പോയി എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
ജോളിയെ അറിയില്ല
ജോളിയമ്മ ജോസഫ് എന്ന ജോളിയെ തനിക്ക് പരിചയമില്ലെന്നാണ് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട റോയി തന്നെ വന്ന് കണ്ടിരുന്നതായി ഓര്‍ക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നുണ്ട്. തന്നെ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഇത് സൂക്ഷിക്കാറില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കൃഷ്ണകുമാര്‍ പറഞ്ഞു.
ഭസ്മം കൊടുക്കാറുണ്ട്, പക്ഷേ...
ജ്യോത്സ്യന്‍ നല്‍കിയ ഭസ്മം എന്ന പേരില്‍ ജോളി പലര്‍ക്കും കഴിക്കാന്‍ നല്‍കിയിട്ടുണ്ട് എന്ന് ആക്ഷേപമുണ്ട്. റോയിയുടെ മരണത്തിലും സിലിയുടെ മരണത്തിലും ഇത്തരം സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഭസ്മം നല്‍കാറുണ്ടെങ്കിലും അത് ആരോടെങ്കിലും കഴിക്കാന്‍ പറയാറില്ലെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. പലര്‍ക്കും ഏലസ്സുകളും നല്‍കാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ജ്യോത്സ്യന്റെ പ്രവചനം
പൊന്നാമറ്റം കുടുംബത്തില്‍ ഇനിയും മരണങ്ങള്‍ ഉണ്ടാകുമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചിട്ടുണ്ട് എന്നായിരുന്നു ജോളി അയല്‍വാസികളോട് പറഞ്ഞിരുന്നത്. റോയിയുടെ പോക്കറ്റില്‍ നിന്ന് ജ്യോത്സ്യന്റെ കാര്‍ഡ് ലഭിച്ചത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ജോളിയെ പരിചയമില്ലെന്ന് ജ്യോത്സ്യന്‍ വ്യക്തമാക്കിയതോടെ കേസിലെ ദുരൂഹതകള്‍ കൂടുതല്‍ കൂടുകയാണ്.
ക്രൈം ബ്രാഞ്ച് അന്വേഷണം
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ മാത്രമാണ് ക്രൈം ബ്രാഞ്ച് തന്നെ ബന്ധപ്പെട്ടത് എന്നും കൃഷ്ണകുമാര്‍ പറയുന്നുണ്ട്. ഒരുമാസം മുമ്പായിരുന്നു ഇത്. പിന്നീട് ആരും ഇത് സംബന്ധിച്ച് ബന്ധപ്പെട്ടിട്ടില്ല. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ല എന്നും കൃഷ്ണകുമാര്‍ പറയുന്നുണ്ട്.
Recommended Video
സംശയങ്ങള്‍ ബാക്കി
എല്ലാ സംശയങ്ങളും ദുരീകരിച്ച് മുന്നോട്ട് പോവുക എന്ന രീതിയാണ് അന്വേഷണ സംഘം സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ ഏലസ്സിനെ സംബന്ധിച്ചുള്ള അന്വേഷണങ്ങളും അവസാനിപ്പിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏലസ്സിലൂടെ വിഷം ശരീരത്തില്‍ കടക്കാന്‍ സാധ്യതയുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട് എന്നാണ് വിവരം.