സിലിയെ കൊലപ്പെടുത്താന്‍ ജോളിയെ സഹായിച്ചത് മറ്റൊരാള്‍? സിലിയുടെ ഓരോ നീക്കങ്ങളും ജോളി അറിഞ്ഞു
കോഴിക്കോട്: താമരശ്ശേരി കൂടത്തായിയിലെ കൂട്ടക്കൊലപാതകത്തില്‍ ജോളിക്ക് പുറമെ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടെന്ന സംശയം ബലപ്പെടുകയാണ്. ആറ് പേരെയാണ് 14 വര്‍ഷത്തിനിടെ ജോളി കൊന്ന് തള്ളിയത്. ഓരോ കൊലയും വ്യത്യസ്ത കാരണങ്ങള്‍ക്കാണ് ജോളി നടത്തിയത് എന്ന പോലെ തന്നെ ഓരോ കൊലപാതകത്തിലും ജോളിയെ വ്യത്യസ്ത ആളുകള്‍ സഹായിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
ജോളിയെ കൂടാതെ കൊലപാതകം നടത്താന്‍ സയനൈഡ് എത്തിച്ച മാത്യുവെന്ന ജോളിയെ അടുപ്പക്കാരനേയും സ്വര്‍ണപ്പണിക്കാരനായ പ്രജുല്‍കുമാറിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വത്ത് തട്ടിയെടുക്കാനും കൊലനടത്താനും വലിയൊരു സംഘം തന്നെ ജോളിക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്.
റോയിയുടെ മരണം
ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്‍റെ കൊലപാതകത്തില്‍ ആര്‍ക്കും സംശയം തോന്നാതിരുന്നതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടായിരുന്നു. റോയ് ശുചിമുറിയിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ശുചിമുറി അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. റോയിയുടെ മൃതദേഹം അയല്‍ക്കാര്‍ എത്തി ശുചിമുറി പൊളിച്ചാണ് പുറത്തെടുത്തത്. ഇതോടെ ഇത് ആത്മഹത്യ തന്നെയാണ് ഉറപ്പിച്ചു.
രാഷ്ട്രീയ നേതാവ്
അതേസമയം പോസ്റ്റുമാര്‍ട്ടത്തില്‍ റോയിയുടെ ശരീരത്തില്‍ നിന്നും സയനൈഡിന്‍റെ അംശം കണ്ടെത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് കേസ് അന്വേഷിച്ച പോലീസ് സംഘം ഇത് അന്വേഷിക്കാതിരുന്നതെന്ന സംശയമാണ് ബലപ്പെടുന്നത്. ജോളിക്ക് വേണ്ടി ഉന്നതതലത്തില്‍ ഉള്ള ആരോ ഇതിന് സമ്മര്‍ദ്ദം ചെലുത്തിയെന്നും പോലീസ് കണക്കാക്കുന്നുണ്ട്.
മറ്റൊരാള്‍
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ഭാര്യ സിലിയുടെ മരണത്തില്‍ ജോളിക്കൊപ്പം എല്ലാ സഹായങ്ങളും എത്തിച്ച് മറ്റൊരാള്‍ കൂടി ഉണ്ടായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. 2016 ലാണ് സിലി കൊല്ലപ്പെടുന്നത്. സംഭവ ദിവസം സിലി പോകാന്‍ ഇടയുളള സ്ഥലങ്ങളും സമയവും സംബന്ധിച്ച് ജോളിക്ക് കൃത്യമായി അറിയാമായിരുന്നു. ഇതിന് അനുസരിച്ചാണ് സിലിയുടെ കൊല ജോളി ആസൂത്രണം ചെയ്തത്.
മാത്യുവല്ലാതെ മൂന്നാമന്‍
മറ്റൊരാളുടെ സഹായം ഇല്ലാതെ ഇത്ര ആസൂത്രിതമായി സിലിയുടെ കൊല നടത്താന്‍ ആകില്ലെന്നാണ് പോലീസ് കണക്ക് കൂട്ടുന്നത്. അറസ്റ്റിലായ ബന്ധു മാത്യുവാണ് ജോളിക്ക് കൊലപാതകങ്ങള്‍ക്കായി സയനൈഡ് എത്തിച്ചതെങ്കിലും മാത്യുവിനെ പുറമേ മറ്റൊരാള്‍ക്കും കൊലയില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
ജോളിയുമായി ബന്ധം
ജോളിയുടെ വീട്ടില്‍ മാത്യുവിനെ കൂടാതെ ഒരാള്‍ സ്ഥിരം വന്ന് പോകാറുണ്ടെന്നാണ് റോയിയുടെ സഹോദരി രഞ്ജു തോമസ് പറഞ്ഞത്. ഇയാള്‍ക്ക് കൊലപാതകങ്ങളില്‍ നിര്‍ണായക പങ്കുണ്ടെന്ന് പോലീസ് കണക്കാക്കുന്നു. അതിനിടെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനും ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന സംശയം ബലപ്പെടുന്നുണ്ട്.
നേതാവിനെ കാണാന്‍
ആറ് പേരുടെ മൃതദേഹങ്ങള്‍ കല്ലറ തുറന്ന് പരിശോധിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ മുഴുവന്‍ സെമിത്തേരിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ജോളി മാത്രം ഉണ്ടായിരുന്നില്ല. പിടിക്കപ്പെടും എന്ന് ഉറപ്പായ ജോളി അതിന് മുന്‍പ് തന്നെ വീട്ടില്‍ നിന്ന് പുറത്ത് പോയി ഈ പ്രാദേശിക രാഷ്ട്രീയ നേതാവിനെ കണ്ട് രക്ഷപ്പെടാനുള്ള വഴി തേടിയെന്നാണ് പോലീസ് കണക്കാക്കുന്നത്.
വ്യത്യസ്ത ആളുകള്‍
ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി ഏഴ് പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ സഹായിച്ച രാഷ്ട്രീയക്കാരും സ്വത്ത് രജിസ്ട്രേഷന് സഹായിച്ച റവന്യൂ ഉദ്യോഗസ്ഥരേയും കോഴിക്കോട് നിന്നുള്ള രണ്ട് ക്രിമിനല്‍ അഭിഭാഷകരേയും പോലീസ് നിരീക്ഷിച്ച് വരികയാണ്. ഇവരെ കസ്റ്റഡിയില്‍ എടുത്തേക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്.
തന്ത്രപരമായ നീക്കം
അതിനിടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് ഭാര്യ സിലിയുടെ മരണത്തിലെ ജോളിയുടെ പങ്ക് അറിയാമെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. നേരത്തേ ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ ഇത് പോലീസിന്‍റെ തന്ത്രപരമായ നീക്കമായിരുന്നുവെന്നാണ് വിലയിരുത്തുന്നത്.
നോ കമന്‍റ്സ് എന്ന്
പോലീസ് ചോദ്യം ചെയ്യലില്‍ ഷാജു കൃത്യമായ മറുപടികള്‍ അല്ല നല്‍കിയിരുന്നത.് ഭാര്യയുടേയും മകളുടേയും മരണം കൊലപാതകമാണെന്ന് വിവരം അറിഞ്ഞിട്ടും എന്തു കൊണ്ട് പൊലീസിനെ അറിയിച്ചില്ലെന്ന ചോദ്യത്തിന് നോ കമന്‍റ്സ് എന്നായിരുന്നു ഷാജുവിന്‍റെ ഉത്തരം. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ പറയാന്‍ തടസമുണ്ടെന്ന് പ്രതികരിച്ചു.
നിരീക്ഷിച്ചു
ഭാര്യയും കുഞ്ഞും മരിച്ചിട്ടും നാട്ടുകാര്‍ സംശയം ഉയര്‍ത്തിയപ്പോള്‍ പോസ്റ്റുമാര്‍ട്ടത്തിന് പോലും പോകാന്‍ താങ്കള്‍ തയ്യാറായില്ലെന്ന ചോദ്യത്തിനും നോ കമന്‍റ്സ് എന്നായിരുന്നു ഷാജുവിന്‍റെ മറുപടി. ഇതില്‍ സംശയം തോന്നിയ പോലീസ് പക്ഷേ ഷാജുവിന് വിട്ടയച്ച് നിരുപാധികം നിരീക്ഷിക്കുകയായിരുന്നു.
റെയ്ഡ് നടത്തി
കസ്റ്റഡിയില്‍ നിന്ന് പുറത്തുപോയ ഷാജു എവിടെയൊക്കെ പോയി, എന്തൊക്കെയാണ് ആള്‍ നടത്തുന്ന പ്രതികരണങ്ങള്‍, ഇടപെടലുകള്‍ എന്നിവ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.ഇന്ന് രാവിലെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിന് മുന്‍പായി സ്ഥലത്ത് ക്യാംപ് ചെയ്ത പൊലീസ് സംഘം ഷാജുവിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തു.