കുടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകം?; മരുമകള്‍ കസ്റ്റഡിയില്‍, സയനൈഡ് നല്‍കിയത് ആട്ടിന്‍ സൂപ്പിലൂടെ
Recommended Video
കോഴിക്കോട്: കൂടത്തായിയിലെ മരണപരമ്പരയില്‍ മരിച്ചവരുടെ അടുത്ത ബന്ധു ജോളി കസ്റ്റഡിയില്‍. മരിച്ച ഗൃഹനാഥൻ ടോം തോമസിന്റെ മകൻ റോയിയുടെ ഭാര്യയാണ് ജോളി. റോയിയും 2011 ല്‍ മരണപ്പെട്ടിരുന്നു. കൂടത്തായിയിലെ വീട്ടില്‍ വെച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ജോളി കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണ് പോലീസ് നടപടിയെന്നാണ് സൂചന. ആറുപേരുടേയും മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് കഴിഞ്ഞ ദിവസം തന്നെയെത്തിയിരുന്നു.
കുറ്റകൃത്യത്തില്‍ നേരിട്ടും അല്ലാതേയും പങ്കാളികളായവരുടെ പട്ടിക തയ്യാറാക്കിയതിന് ശേഷമാണ് പോലീസ് കസ്റ്റഡിയിലേക്ക് കടന്നത്. കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്ത മൃതദേഹങ്ങളുടെ സാമ്പിളുകള്‍ ഇന്നലെ ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്തുവരുന്നതോടെ അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കുറ്റസമ്മത മൊഴി ലഭിച്ചതോടെ പോലീസ് ജോളിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആട്ടിന്‍ സൂപ്പിലൂടെ
കൊല്ലപ്പെട്ട ആറുപേരും മരിച്ചത് ആട്ടിന്‍ സൂപ്പ് കഴിച്ചതിന് ശേഷമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഭക്ഷണ ശേഷം എല്ലാവരും കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. 2011 ല്‍ മരിച്ച റോയി തോമസിന്റെ ശരീരത്തില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടത്തിയാണ് കേസില്‍ നിര്‍ണ്ണായകമായത്. ഹൃദായഘാതം മൂലമാണ് റോയി തോമസ് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റോയി തോമസ് ആത്മഹത്യ ചെയ്തെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
അന്വേഷണം എത്തിയത്
റോയി തോമസിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളില്‍ ചിലര്‍ നല്കിയ പരാതിയാണ് സമാന രീതിയില്‍ മരിച്ച മറ്റ് ആറു പേരിലേക്കും അന്വേഷണം എത്തിച്ചത്. റോയി തോമസിന്റേത് പോലെ വിഷം അകത്ത് ചെന്നാണോ മറ്റ് അഞ്ചുപേരും മരിച്ചതെന്ന് കണ്ടെത്താനാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്.
ഓരേ വ്യക്തിയുടെ സാന്നിധ്യം
മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായുള്ള കണ്ടെത്തലും മരണ പരമ്പരക്ക് പിന്നാലെ സ്വത്ത് തട്ടിയെടുക്കാനുള്ള ഇവരുടെ നീക്കവും അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ആറുപേരുടേയും മരണ സമയത്ത് ജോളി ഒപ്പമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. റോയി തോമസിന്റെ മരണശേഷം ഇവര്‍ മരിച്ച സാലിയുടെ ഭര്‍ത്താവിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
സയനൈഡ് കലര്‍ത്തി
ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയാണ് കൃത്യം നിര്‍വ്വഹിച്ചതെന്നാണ് നിഗമനം. ഇവര്‍ക്ക് സയനൈഡ് എത്തിച്ചു കൊടുത്ത യുവാവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ ബന്ധുവായ ഇയാള്‍ നേരത്തെ ജ്വല്ലറി ജീവനക്കാരനായിരുന്നു. കുടുംബാംഗങ്ങളുടെ മരണം സ്ലോ പോയിസണിഗ് മൂലമാണെന്ന റുറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആറ് പേരും മരിച്ചത്
പതിയെപ്പതിയെ മരിക്കുന്ന തരത്തിൽ ചെറിയ അളവിൽ ഭക്ഷണത്തിലും മറ്റും ദേഹത്തിൽ വിഷാംശം എത്തിച്ചാണ് ആറുപേരും വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചത്. ചെറിയ അളവില്‍ സയനൈഡ് ശരീരത്തിനുള്ളില്‍ എത്തിയതാണ് മരണകാരണമെന്നും എസ് പി പറഞ്ഞു. കഴിച്ചാൽ ഉടനെ മരിച്ചുപോകുന്ന തരത്തിലുള്ള വിഷമാണിത്. അനുബന്ധ തെളിവുകളും മൊഴികളും ഫൊറൻസിക് പരിശോധനാ ഫലവും ലഭിച്ചാല്‍ കേസ് ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റസമ്മതം
മൃതദേഹാവശിഷ്ടങ്ങള്‍ കല്ലറ തുറന്ന് പുറത്തെടുത്ത് പരിശോധനയക്ക് പിന്നാലെ സംശയത്തിലുള്ള ജോളി പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്വത്ത് തട്ടിയെടുക്കാന്‍ സഹായിച്ച വ്യക്തിയെക്കുറിച്ചും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവരെയാല്ലാം പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ ചിലരെ മാപ്പ് സാക്ഷികളാക്കി കേസ് ബലപ്പെടുത്താനും പോലീസിന് നീക്കമുണ്ട്.
നുണപരിശോധന
നേരത്തെ പലതവണ പോലീസ് ജോളിയെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും മൊഴികളിലെ വൈരുധ്യം പലപ്പോഴും അന്വേഷണം സഘത്തെ കുഴക്കി. സാഹചര്യത്തെളിവുകള്‍ ശേഖരിച്ചായിരുന്നു ജോളിയുടെ പലവാദങ്ങളും പോലീസ് നേരിട്ടത്. നുണപരിശോധനയക്ക് വിധേയമാവണമെന്ന് പോലീസ് നേരത്തെ ഇവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സമ്മതമില്ലെന്ന നിലപാടായിരുന്നു ജോളി സ്വീകരിച്ചത്.
ടോം തോമസ്, അന്നമ്മ
വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന് റോയി തോമസ്, അന്നമ്മയുടെ സഹോദരന് മച്ചാടിയില്‍ മാത്യൂ. ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, ഇവരുടെ രണ്ട് വയസ്സുള്ള മകള്‍ അല്‍ഫോന്‍സ എന്നിവരാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ മരപ്പെട്ടത്
2011 ല്‍ റോയി തോമസ്
2002 ല്‍ അന്നമ്മയാണ് ആദ്യം മരിച്ചത്. ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. അവിടുന്ന് ആറ് വര്‍ഷം കഴിഞ്ഞ് 2008ലായിരുന്നു ടോം തോമസിന്റെ മരണം.2011 ല്‍ റോയി തോമസും 2014 ല്‍ മാത്യൂവും മരിച്ചു. അതിനു ശേഷമാണ് ടോം തോമസിന്റെ സഹോദര പുത്രന്റെ മകള്‍ അല്‍ഫോന്‍സ മരിച്ചത്. പിന്നീട് 2016 ലാണ് സഹോദര പുത്രന്റെ ഭാര്യ സിലി മരിക്കുന്നത്.
സ്വത്ത് തട്ടിയെടുക്കാന്‍
ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖകള്‍ ചമച്ച് സ്വത്തുകള്‍ തട്ടിയെടുക്കാനും ജോളി ശ്രമിച്ചു. സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നീക്കം നടക്കുന്നതായി മനസ്സിലാക്കിയ ടോം തോമസിന്റെ മകന് റോജോ അമേരിക്കയില്‍ നാട്ടിലെത്തി കൂടത്തായി വില്ലേജ് അധികൃതരെ ഉള്‍പ്പടെ സമീപിച്ച നീക്കം തടയുകയായിരുന്നു. ചില ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ ചില ശേഖകള്‍ വ്യാജമായി സൃഷ്ടിച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ഈ സ്ത്രീ ശ്രമിച്ചതായി വ്യക്തമായിരുന്നു. സ്വത്ത് തട്ടിയെടുക്കുന്നതിനെതിെര നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതോടെയാണ് ഉദ്യോഗസ്ഥര്‍ അവകാശ മാറ്റവുമായി ബന്ധപ്പെട്ട നടപടികളെല്ലാം മരവിപ്പിച്ചത്.
കൂടത്തായിലെ 6 മരണങ്ങള്: സംശയത്തിന്റെ മുള്‍മുനയില്‍ സ്ത്രീ, കൊലപാതകമാകെന്ന സൂചന നല്കി പോലീസ്