14 വര്‍ഷം, 6 മരണം; ലക്ഷ്യം വഴിവിട്ട ബന്ധവും സ്വത്തും, 'കല്ലറ' തുറന്ന് പോലീസ് പുറത്തെടുത്ത സത്യങ്ങള്‍
കോഴിക്കോട്: കൂടത്തായി മരണപരമ്പരയില്‍ കസ്റ്റഡിയിലെടുത്ത ജോളിയെ പോലീസ് ചോദ്യം ചെയ്യുന്നു. വടകര റൂറല്‍ എസ്പി ഓഫീസില്‍ വെച്ചാണ് ജോളിയെ എസ്പി സൈമണ്‍ ചോദ്യം ചെയ്യുന്നത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ബന്ധുവായ മാത്യുവിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജോളിക്ക് സയനൈഡ് എത്തിച്ചു കൊടുത്ത ഇവരുടെ ബന്ധുവും ജ്വല്ലറി ജീവനക്കാരനുമായ താമരശ്ശേരി സ്വദേശി മാത്യുവിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൂവരേടേയും അറസ്റ്റ് വൈകുന്നേരത്തോടെയുണ്ടാകുമെന്നാണ് സൂചന.
കേസില്‍ പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് പോലീസ് അന്വേഷണം ജോളിയിലേക്ക് നീണ്ടെതെങ്കിലും അദ്യഘട്ടത്തില്‍ ഇവരെ ചോദ്യം ചെയ്തിരുന്നില്ല. സംഭവുമായി ബന്ധപ്പെട്ട മുപ്പതോളം പേരെ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ജോളിയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചത്. തെളിവുകള്‍ നശിപ്പിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ജോളിയുടെ ചോദ്യം ചെയ്യല്‍ വൈകിപ്പിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
സ്വത്ത് തര്‍ക്കമെന്ന് കരുതി
സ്വത്ത് തര്‍ക്കമെന്ന് കരുതിയ കേസില്‍ പോലീസ് അന്വേഷണം ചുരുളഴിച്ചത് ഞെട്ടിക്കുന്ന കൊലപാതകങ്ങളുടെ രഹസ്യങ്ങള്‍. 2002 ലാണ് പരമ്പരയിലെ ആദ്യ കൊലപാതകം നടക്കുന്നത്. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയുടേതായിരുന്നു ആദ്യ മരണം. ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥ ഉണ്ടായതിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. കുഴഞ്ഞു വീണ് മരിച്ചതിനാല്‍ ആര്‍ക്കം സശയം തോന്നിയില്ല.
തുടരുന്ന മരണങ്ങള്‍
2008 സെപ്തംബര്‍ 26 നായിരുന്നു ടോം തോമസ് സാമാനമായ രീതിയില്‍ മരിച്ചത്. 66 വയസ്സുള്ള ടോം തോമസിന്‍റെ മരണം വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണെന്നായിരുന്നു ഏവരും കരുതിയിരുന്നത്. 2011 ഓക്ടോബറില്‍ ടോം തോമസിന്‍റെ മൂത്തമകന്‍ റോയി തോമസ് മരിച്ചതോടെയാണ് ആദ്യമായി ചിലര്‍ക്ക് സംശയങ്ങള്‍ ഉടലെടുക്കുന്നത്. റോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ട് ചെയ്തതിലൂടെ സയനൈഡ് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയെങ്കിലും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നില്ല.
സംശയം ഉന്നയിച്ച മാത്യുവും
2014 ഏപ്രിലിലാണ് അന്നമ്മയും സഹോദരനും അയല്‍വാസികളുമായ എംഎം മാത്യു മരിച്ചത്. അസുഖങ്ങളൊന്നും ഇല്ലാതിരിക്കെയാണ് മാത്യു മരിച്ചത്. റോയിയുടെ മരണത്തില്‍ സംശയങ്ങല്‍ ഉന്നയിച്ചവരില്‍ പ്രധാനിയായിരുന്നു മാത്യു. മാത്യുവിന്‍റെ മരണം നടന്ന് ഒരാഴ്ച്ചക്കുള്ളിലാണ് ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സ് പ്രായമായ മകൾ അൽഫൈനെ മരിക്കുന്നത്. 2016 ജനുവരി 11ന് ഷാജുവിന്റെ ഭാര്യ ഫിലിയും മരിച്ചു.
വിവാഹം
ഇതിന് ശേഷമാണ് ഷാജുവും ജോളിയും വിവാഹതിരാവുന്നതും ടോം തോമസിന്‍റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നീക്കം ആരംഭിക്കുന്നതും. ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു ജോളി സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നീക്കം നടത്തിയത്. ഇത് അറിഞ്ഞ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ ടോം തോമസിന്‍റെ മകന്‍ റോജോ നല്‍കിയ പരാതിയിലാണ് കേസ് അന്വേഷണം പുരോഗമിച്ചത്.
റോജോയുടെ പരാതി
താമരശ്ശേരി പോലീസില്‍ നിന്ന് വിവരാവകാശ രേഖപ്രകാരം മരണങ്ങളുടേയെല്ലാം വിശദാംശങ്ങളെടുത്ത റോജോ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ഒരു കുടുംബത്തിലെ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങളും പരാതിയും വെറും സ്വത്ത് തര്‍ക്കമായിരിക്കാമെന്നായിരുന്നു പോലീസ് ആദ്യം കരുതിയിരുന്നത്. എല്ലാ വിവരങ്ങളും ഒന്നിച്ച് വെച്ച് പരിശോധിക്കാനും ആദ്യഘട്ടത്തില്‍ പോലീസ് തയ്യാറായിരുന്നില്ല.
ആദ്യം ഷാജു
എന്നാല്‍ വടകര എസ്പിയായി കെ ജി സൈമണ്‍ ചുതലയെടുത്തതോടെ അന്വേഷണം വീണ്ടും സജീവമായി. എസ്പിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസില്‍ വിശദമായ അന്വേഷണം നടത്തി. ഷാജുവിനെയായിരുന്നു പോലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. ഇയാള്‍ രണ്ട് ദിവസമായി പോലീസ് കസ്റ്റഡിയിലുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ജോളിയുടെ കുറ്റസമ്മതം
ഷാജുവില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് വിശദമായ ശാസ്ത്രീയ പരിശോധന നടത്തിയത്. ശാസ്ത്രീയമായ പരിശോധന ഫലം പുറത്തുവരുന്നതോടെ ജോളിയുടെ അറസ്റ്റ് ഉണ്ടാകുമെന്നയിരുന്നു കരുതിയിരുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകളോടൊപ്പം ജോളിയുടെ കുറ്റസമ്മതം കൂടിയായതോടെ പോലീസ് കസ്റ്റഡി നടപടികളിലേക്ക് കടക്കുകയായിരുന്നു.
വഴിവിട്ട ബന്ധം
കുടുംബത്തിലെ ഓരോരുത്തരെയായി കൊലപ്പെടുത്തിയ ശേഷം, സ്വത്ത് തട്ടിയെടുത്ത് ഭർത്താവിന്‍റെ അച്ഛന്‍റെ സഹോദരപുത്രനായ ഷാജുവിനൊപ്പം ജീവിക്കാനാണ് ജോളി ആഗ്രഹിച്ചത്. ഇരുവരും തമ്മില്‍ നേരത്തെ തന്നെ വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായും സൂചനയുണ്ട്. ഷാജുവുമായുള്ള വിവാഹത്തിന് പ്രാദേശിക പള്ളിയില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നു. പിന്നീട് ഫെറോന പള്ളിയില്‍ വെച്ചാണ് ഈ തര്‍ക്കം പരിഹരിച്ച് ഇരുവരും വിവാഹിതരായത്.
ഷാജുവിനും പങ്കുണ്ടോ
കൊലപാതങ്ങളുടെ ആസൂത്രണത്തില്‍ ഷാജുവിനും പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ സംഭവത്തില്‍ പങ്കില്ലെന്നാണ് ഷാജു മൊഴി നല്‍കിയിരുന്നെങ്കിലും ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ജോളിയുടെ ചോദ്യം ചെയ്യല്‍ വടകരിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിര്‍ണ്ണായകമായ പല വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Recommended Video
തട്ടിപ്പ്
ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളി റോയി തോമസിനെ വിവാഹം കഴിച്ചതോടെയാണ് കൂടത്തായിയില്‍ എത്തുന്നത്. എന്‍ഐടിയിലെ അധ്യാപികയാണ് താനെന്നായിരുന്നു ബന്ധുക്കളോടും നാട്ടുകാരോടും ജോളി പറഞ്ഞിരുന്നത്. ഇതിനായി ഒരു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഇവര്‍ തയ്യാറാക്കിയിരുന്നതായും ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ എന്‍ഐടിക്ക് സമീപ ഒരു വിദ്യാഭ്യാസ ഏജന്‍സിയായിരുന്നു ഇവര്‍ നടത്തിയത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
കൂടത്തായിലെ 6 മരണങ്ങള്‍: സംശയത്തിന്‍റെ മുള്‍മുനയില്‍ സ്ത്രീ, കൊലപാതകമാകെന്ന സൂചന നല്‍കി പോലീസ്
കുടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകം?; മരുമകള്‍ കസ്റ്റഡിയില്‍, സയനൈഡ് നല്‍കിയത് ആട്ടിന്‍ സൂപ്പിലൂടെ