പൊട്ടിക്കരഞ്ഞ് ഷാജു, നടുക്കുന്ന കുറ്റസമ്മതം! ഭാര്യയേയും മകളേയും കൊല്ലാൻ ഒത്താശ! ജോളിയോട് പ്രണയം
Recommended Video
വടകര: കൂടത്തായി കൂട്ടക്കൊലക്കേസില്‍ പ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഷാജുവിന്റെ ഭാര്യ സിലിയേയും പത്ത് മാസം മാത്രം പ്രായമുളള മകളേയും കൊലപ്പെടുത്താന്‍ താന്‍ ജോളിക്ക് ഒത്താശ ചെയ്തു എന്നാണ് ഷാജു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ.
ഇത്രയും നാള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലടക്കം നിരപരാധിയായി നടിക്കുകയായിരുന്നു ഷാജു. എന്നാല്‍ അന്വേഷണ സംഘം ഒന്നരമണിക്കൂറോളം തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെയാണ് ഷാജു കുറ്റസമ്മതം നടത്തിയതെന്നാണ് സൂചന. മൂത്ത മകനെ കൊല്ലാനും ജോളിക്ക് പദ്ധതി ഉണ്ടായിരുന്നതായി ഷാജു വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...
ആദ്യം പാവത്താൻ
ഇന്ന് രാവിലെയോടെയാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഷാജുവിനെ കസ്റ്റഡിയിലെടുത്ത് വടകര എസ് പി ഓഫീസിലേക്ക് പോയി. കേസില്‍ താന്‍ പൂര്‍ണാമായും നിരപരാധിയാണ് എന്നും ഒന്നും അറിയില്ലായിരുന്നു എന്നുമാണ് ഷാജു ഇതുവരെ പറഞ്ഞ് കൊണ്ടിരുന്നത്. പോലീസ് കസ്റ്റഡിയില്‍ ഷാജു നിലപാട് മാറ്റി.
ഷാജുവിന്റെ കുറ്റസമ്മതം
കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജോളി ആണെന്ന് അറിയാമായിരുന്നു എന്നും എന്നാല്‍ തന്നെ കൊല്ലുമെന്ന ഭയത്താല്‍ പുറത്ത് പറഞ്ഞില്ല എന്നുമാണ് ഷാജു ആദ്യം പറഞ്ഞത്. എന്നാല്‍ ഷാജുവിന് എതിരായ തെളിവുകള്‍ അന്വേഷണ സംഘം ഒന്നൊന്നായി മുന്നില്‍ നിരത്തി. ഇതോടെ പൊട്ടിക്കരഞ്ഞ ഷാജു കുറ്റസമ്മതം നടത്തുകയായിരുന്നു. ഭാര്യയേയും മകളേയും ഒഴിവാക്കുന്നതിന് വേണ്ടി കൊല നടത്താന്‍ ജോളിക്ക് കൂട്ടുനിന്നു എന്നാണ് വെളിപ്പെടുത്തല്‍.
ജോളിയുമായി പ്രണയത്തിൽ
ജോളിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്ന് ഷാജു വ്യക്തമാക്കി. ആദ്യ ഭാര്യയായ സിലിയേയും മകള്‍ ആല്‍ഫൈനേയും ഒഴിവാക്കിയത് ജോളിയെ വിവാഹം കഴിക്കാന്‍ ആയിരുന്നു. ആദ്യം മകളെയാണ് കൊലപ്പെടുത്തിയത്. ഷാജുവിന്റെ മൂത്ത മകന്റെ ആദ്യ കുര്‍ബാന ദിവസമാണ് മകള്‍ ഛര്‍ദിച്ച ശേഷം കുഴഞ്ഞ് വീണ് മരിച്ചത്. 2016ല്‍ സിലിയും മരണപ്പെട്ടു.
കൊന്നത് പത്ത് മാസം പ്രായമുളള കുഞ്ഞിനെ
താമരശേരിയിലെ ദന്താശുപത്രിയില്‍ വെച്ചാണ് സിലിയുടെ മരണം. അന്ന് സിലിക്കൊപ്പമുണ്ടായിരുന്നത്. ജോളിയും ഷാജുവുമാണ്. പനമരത്ത് വിവാഹത്തിന് പോയപ്പോഴാണ് സിലിയെ കൊല്ലാന്‍ തീരുമാനിച്ചത്. ശേഷം ഷാജുവിന്റെ പല്ല് വൃത്തിയാക്കുന്നതിന് വേണ്ടി ദന്താശുപത്രിയില്‍ എത്തി. ഷാജു ഡോക്ടറെ കാണാന്‍ അകത്ത് കയറിയ സമയത്താണ് സിലിയുടെ മരണം. ജോളിയുടെ കൈയിലേക്ക് കുഴഞ്ഞ് വീണാണ് സിലി മരണപ്പെട്ടത്.
അച്ഛൻ സക്കറിയയ്ക്കും പങ്ക്
സിലിയുടെ മരണത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് ജോളിയും ഷാജുവും തമ്മിലുളള വിവാഹം നടന്നത്. ഷാജുവിന്റെ അച്ഛന്‍ സക്കറിയയ്ക്കും കൊലപാതകങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നു. ജോളിയെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ മുന്‍കൈ എടുത്തത് സക്കറിയ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. സക്കറിയയും അന്വേഷണ സംഘത്തിന് മുന്നില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കും.
മകനേയും കൊല്ലാൻ നോക്കി
ഷാജുവിന്റെ മൂത്ത മകനേയും കൊലപ്പെടുത്താമെന്ന് ജോളി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിനെ താന്‍ എതിര്‍ത്തുവെന്ന് ഷാജു അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. മകനെ തന്റെ മാതാപിതാക്കള്‍ നോക്കിക്കൊളളും എന്നാണ് ഷാജു ജോളിയോട് പറഞ്ഞത്. എന്നാല്‍ മകള്‍ ബാധ്യതയാവും എന്ന് കണ്ടാണ് അവളെ കൊല്ലാന്‍ തീരുമാനിച്ചത്. ജോളിയുമായി ഷാജുവിന്റെ വിവാഹം നടന്നതിന് ശേഷം മൂത്ത മകന്‍ പൊന്നാമറ്റം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.